കല്യാൺ: ജീവിതത്തിൽ ഒരിക്കൽപോലും നേരിൽ കണ്ടിട്ടില്ലാത്ത തന്റെ അച്ഛനെ തേടുകയാണ് ഈ മുപ്പതുകാരൻ. മുപ്പത് വർഷംമുമ്പ് മുംബൈയിൽ കാണാതായ അച്ഛനെത്തേടിയുള്ള യാത്ര സഫലമാകുമെന്ന ആത്മവിശ്വാസത്തിലാണ് കല്യാൺ ഈസ്റ്റിൽ കൈലാസ് നഗറിലുള്ള റായ് റെസിഡൻസിയിൽ താമസക്കാരനായ അനുരാജ് ആനന്ദ്. നിരന്തരമായുള്ള അന്വേഷണങ്ങൾക്കും തിരച്ചിലിനുമിടയിൽ ലഭിച്ച ചില സാഹചര്യത്തെളിവുകളുടെ അടിസ്ഥാനത്തിൽ അനുരാജ് ഉത്തർപ്രദേശിലെ വാരാണസിയിൽ രണ്ടാഴ്ചമുമ്പ് എത്തിയിരുന്നു. എന്നാൽ ചില കാരണങ്ങളാൽ അന്വേഷണം ഇടയ്ക്കു നിർത്തി പെട്ടെന്ന് മുംബൈയിലേക്ക് തിരിച്ച് പോരേണ്ടി വന്നു. ഇപ്പോൾ വീണ്ടും യാത്രയ്ക്കൊരുങ്ങുകയാണ് അനുരാജ്. പത്തനംതിട്ട ജില്ലയിലെ കുളനട ഉള്ളന്നൂർ സ്വദേശി രാജി എന്ന രാജേശ്വരിയുടെയും പന്തളം സ്വദേശിയും മുംബൈ മലയാളിയുമായിരുന്ന ആനന്ദന്റെയും ഏക മകനാണ് അനുരാജ്. 1988-ലാണ് രാജിയുടെ വിവാഹം നാട്ടിൽ വെച്ച് ആനന്ദനുമായി നടന്നത്. വിവാഹം കഴിഞ്ഞ് ഒരു മാസത്തോളം നാട്ടിൽനിന്ന ആനന്ദൻ മുംബൈ നഗരത്തിൽ ഒരു പാർപ്പിടം ശരിയാക്കിയശേഷം രാജിയെയും കൊണ്ടുപോകാമെന്ന വാഗ്ദാനത്തിൽ മുംബൈയിലേക്ക് തിരിച്ചു. അനുരാജ് അനുരാജിന് ആറുമാസം പ്രായമാകുംവരെ ആനന്ദൻ രാജിക്ക് കത്തും കാശും മുടങ്ങാതെ അയക്കുമായിരുന്നു. പിന്നീട് പതിവ് മുടങ്ങി. രാജിയുടെ നിരന്തരമായ കത്തുകൾക്കൊന്നും മറുപടി ലഭിക്കാതായി. ഒടുവിൽ ഒരുവയസ്സ് മാത്രമുള്ള മകൻ അനുരാജിനെയുംകൊണ്ട് രാജി തനിച്ച് മുംബൈയിലേക്ക് വണ്ടി കയറി. അപരിചിതമായ നഗരത്തിലെത്തിയ രാജി ഒരുവിധം ആനന്ദൻ താമസിച്ചിരുന്ന ഇടം കണ്ടെത്തി. എന്നാൽ ആനന്ദൻ അവിടെനിന്ന് താമസം മാറിപ്പോയിരുന്നു. ആനന്ദൻ ജോലി ഉപേക്ഷിച്ചിട്ടും നാളേറെയായെന്ന വിവരവും ലഭിച്ചു. നഗരത്തിൽ ഒറ്റപ്പെട്ടുപോയ രാജി ഭർത്താവിനെ കണ്ടെത്താതെ നാട്ടിലേക്കൊരു തിരിച്ചുപോക്കില്ലെന്ന് ഉറപ്പിച്ചു. മുംബൈ നഗരം ആരെയും കൈവെടിയില്ലെന്ന ചൊല്ലിനെ അന്വർഥമാക്കിക്കൊണ്ട് ചില സുമനസ്സുകൾ രാജിക്കും കുഞ്ഞിനും ആശ്രയം നൽകി. ബി.കോം കാരിയായ രാജിക്ക് തത്കാലം ചെറിയൊരു ജോലി ലഭിച്ചു. അപ്പോഴും ഭർത്താവിനായുള്ള തിരച്ചിൽ തുടർന്നു. അനുരാജ് കംപ്യൂട്ടർ എൻജിനിയറായി ജോലി നേടി രണ്ട് വർഷംമുമ്പ് വിവാഹിതനായി. അതിനിടയിൽ അർബുദം ബാധിച്ച രാജി രോഗത്തോട് പൊരുതി ജയിച്ചു. അച്ഛനെ നേരിൽക്കാണാനുള്ള അദമ്യമായ മോഹമാണ് വീണ്ടുമൊരു യാത്രയ്ക്കൊരുങ്ങാൻ തനിക്ക് പ്രേരണയാകുന്നതെന്ന് അനുരാജ് പറഞ്ഞു.
from mathrubhumi.latestnews.rssfeed https://ift.tt/3yHf1fp
via
IFTTT
No comments:
Post a Comment