സമാനമായ നമ്പറിട്ടത് എം.എൽ.എ.യുടെ കാറിന് വടകര : ടി.പി. ചന്ദ്രശേഖരന്റെ ഫോൺനമ്പർ ഔദ്യോഗിക നമ്പറാക്കിയതിനുപിന്നാലെ ടി.പി. ഉപയോഗിച്ച ബൈക്കിന്റെ നമ്പറും സ്വന്തമാക്കി കെ.കെ. രമ എം.എൽ.എ. ടി.പി. കൊല്ലപ്പെടുമ്പോൾ സഞ്ചരിച്ചത് കെ.എൽ. 18 എ. 6395 നമ്പർ ബൈക്കിലായിരുന്നു. പുതുതായി രമ വാങ്ങിയ കാറിന്റെ നമ്പറാകട്ടെ കെ.എൽ.18 എ.എ. 6395. ‘എ’ എന്ന അക്ഷരം കൂടിയതുമാത്രമാണ് മാറ്റം. എം.എൽ.എ.യുടെ ഔദ്യോഗികാവശ്യങ്ങൾക്കായി കാർ വാങ്ങാൻ തീരുമാനിച്ചപ്പോൾത്തന്നെ ടി.പി.യുടെ ബൈക്കിന്റെ നമ്പർ വേണമെന്ന് ആഗ്രഹമുണ്ടായിരുന്നതായി കെ.കെ. രമ എം.എൽ.എ. പറഞ്ഞു. ആരുവിളിച്ചാലും അവരുടെ അടുത്തേക്ക് സാന്ത്വനമായി ടി.പി. ചന്ദ്രശേഖരൻ ഓടിയെത്തിയത് ബൈക്കിലായിരുന്നു. അതേ ബൈക്കിന്റെ നമ്പർതന്നെ വേണമെന്നതിനാൽ മോട്ടോർവാഹനവകുപ്പിൽ ഇതിനായി അപേക്ഷനൽകി. കഴിഞ്ഞദിവസമാണ് ഈ നമ്പർ കിട്ടിയത്. ടി.പി.യുടെ ബൈക്കിന്റെ നമ്പർ ഒഞ്ചിയം മേഖലയിൽ പലർക്കും സുപരിചിതമാണ്. വള്ളിക്കാടിൽ ബൈക്കിൽ സഞ്ചരിക്കുകയായിരുന്ന ടി.പി.യെ ഇന്നോവകൊണ്ട് ഇടിച്ചുവീഴ്ത്തിയശേഷമാണ് വെട്ടിക്കൊലപ്പെടുത്തിയത്. ഒഞ്ചിയത്തെ വീടിന്റെ മുകൾനിലയിൽ ബൈക്കും ടി.പി.യുടെ ഹെൽമെറ്റുമെല്ലാം ഇപ്പോഴുമുണ്ട്. നേരത്തെ ടി.പി. ചന്ദ്രശേഖരൻ ഉപയോഗിച്ചിരുന്ന ഫോൺനമ്പറും രമ ബി.എസ്.എൻ.എലാൽനിന്ന് സ്വന്തമാക്കിയിരുന്നു. ഇതാണ് രമയുടെ ഔദ്യോഗിക നമ്പർ.
from mathrubhumi.latestnews.rssfeed https://ift.tt/37Il1Zz
via
IFTTT
No comments:
Post a Comment