മംഗളൂരു: ബണ്ട്വാളിനു സമീപം അറളയിൽ ഭൂമിക്കടിയിലൂടെ പോകുന്ന ഇന്ധന പൈപ്പ് ലൈനിൽനിന്ന് ഡീസൽ മോഷ്ടിച്ച മൂന്നുപേരെ പോലീസ് അറസ്റ്റ് ചെയ്തു. പച്ചനാടിയിലെ അജിത്, അഡ്യാർ കണ്ണൂരിലെ ജോയൽ പ്രീതം ഡിസൂസ, ബണ്ട്വാൾ അറളയിലെ ഐവാൻ ചാൾസ് പിന്റോ എന്നിവരെയാണ് ബണ്ട്വാൾ റൂറൽ പോലീസ് അറസ്റ്റ് ചെയ്തത്. പെട്രോനെറ്റ് എം.എച്ച്.ബി. (പി.എം.എച്ച്.ബി.) ലിമിറ്റഡിന്റെ മംഗളൂരു-ബെംഗളൂരു പൈപ്പ് ലൈനിൽ നിന്നാണിവർ ഡീസൽ മോഷ്ടിച്ചത്. ജൂലായ് 11-ന് അധികൃതർ നടത്തിയ പതിവ് പരിശോധനയിൽ പൈപ്പ് ലൈനിലെ മർദവ്യത്യാസം ശ്രദ്ധയിൽപ്പെട്ടിരുന്നു. തുടർന്ന് നടത്തിയ വിദഗ്ധ പരിശോധനയിലാണ് അറളയിൽ പ്രദേശത്തെ പൈപ്പിലാണ് പ്രശ്നമെന്ന് കണ്ടെത്തിയതും ഡീസൽ മോഷണം പിടികൂടിയതും.പിന്റോയുടെ കൃഷിസ്ഥലത്താണ് മണ്ണ് നീക്കി പൈപ്പ് ലൈൻ തുളച്ച് വാൾവും പൈപ്പും ഘടിപ്പിച്ച് ഡീസൽ മോഷ്ടിച്ചത്. ഇത് തിരിച്ചറിഞ്ഞതോടെ പി.എം.എച്ച്.ബി. അധികൃതർ ബണ്ട്വാൾ പോലീസിൽ പരാതി നൽകി. തുടർന്ന് പിന്റോയെ അറസ്റ്റു ചെയ്തു. ഇയാളെ ചോദ്യംചെയ്തപ്പോൾ പൈപ്പ് ലൈൻ തുളയ്ക്കാനും വാൾവ് ഘടിപ്പിക്കാനുമൊക്കെ സഹായിച്ചത് അജിത്തും ജോയലുമാണെന്ന് മൊഴിനൽകി. ഇതോടെ ഇവരെയും അറസ്റ്റു ചെയ്യുകയായിരുന്നു. ആറുപേരുകൂടി മോഷണത്തിനു പിറകിലുണ്ടെന്നാണ് സൂചന. പെട്രോളിയം ആൻഡ് മിനറൽസ് പൈപ്പ് ലൈൻ നിയമപ്രകാരമാണ് അറസ്റ്റ്. 40 ലക്ഷം രൂപയുടെ ഡീസൽ മോഷ്ടിച്ചെന്നാണ് പരാതിയിൽ പറയുന്നത്.
from mathrubhumi.latestnews.rssfeed https://ift.tt/3xLp81g
via
IFTTT
No comments:
Post a Comment