തിരുവനന്തപുരം: ഡോളർക്കടത്ത് കേസിലെ പ്രതികളുടെ മൊഴിയിൽ മുഖ്യമന്ത്രിയുടെ പേര് പരാമർശിച്ച വിഷയം ചർച്ച ചെയ്യണമെന്നാവശ്യപ്പെട്ട് നൽകിയ അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചതിനെത്തുടന്ന് സഭ ബഹിഷ്കരിച്ച് സഭാകവാടത്തിൽ യു.ഡി.എഫ്. പ്രതിഷേധം നടത്തി. അകത്ത് സമ്മേളനം നടക്കുമ്പോൾ പുറത്ത് പ്രതീകാത്മക നിയമസഭ നടത്തിയായിരുന്നു പ്രതിഷേധം. മുസ്‌ലിംലീഗ് എം.എൽ.എ. എൻ. ഷംസുദീനായിരുന്നു ‘സ്പീക്കർ’. അകത്ത് അനുമതി നിഷേധിച്ച അടിയന്തര പ്രമേയം, പി.ടി. തോമസ് സഭയ്ക്ക് മുന്നിൽ അവതരിപ്പിച്ചു. ‘സർ’ വിളിച്ച് സ്പീക്കറെ അഭിസംബോധന ചെയ്താണ് പ്രസംഗം തുടങ്ങിയത്. ഫോറിൻ എക്സ്‌ചേഞ്ച് മാനേജ്‌മെന്റ് ആക്ട് (ഫെമ)യുടെ ലംഘനമാണ് മുഖ്യമന്ത്രി നടത്തിയത്. ഇത് സത്യപ്രതിജ്ഞാ ലംഘനമാണെന്നും പി.ടി. തോമസ് പറഞ്ഞു. പ്രസംഗം നീണ്ടപ്പോൾ മുന്നറിയിപ്പ് മണിമുഴക്കി ‘സ്പീക്കർ’ സമയം അതിക്രമിക്കുന്നുവെന്നറിയിച്ചു.തുടർന്ന് ‘മുഖ്യമന്ത്രി’യായെത്തിയ പി.കെ. ബഷീർ മറുപടി പറയാനാവില്ലെന്നും ‘കടക്ക് പുറത്തെ’ന്നും പ്രഖ്യാപിച്ചു. പിണറായി വിജയൻ മുഖ്യമന്ത്രി സ്ഥാനം ഒഴിഞ്ഞ് അന്വേഷണം നേരിടണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ആവശ്യപ്പെട്ടു. ഡിപ്ലോമാറ്റിക് ചാനൽ വഴി കൊണ്ടുപോയത് മെമന്റോയാണെന്നാണ് സർക്കാർ പറയുന്നതെന്നും ഇതിന് ഡിപ്ലോമാറ്റിക് സംരക്ഷണം എന്തിനായിരുന്നുവെന്നും മുസ്‌ലിംലീഗ് നേതാവ് പി.കെ. കുഞ്ഞാലിക്കുട്ടി ചോദിച്ചു. തുടർന്ന് യു.ഡി.എഫ്. കക്ഷിനേതാക്കളായ പി.ജെ. ജോസഫ്, അനൂപ് ജേക്കബ്, മാണി സി. കാപ്പൻ, കെ.കെ. രമ എന്നിവർ സംസാരിച്ചു. കക്ഷി നേതാവായി അംഗീകരിക്കാത്തതിനാൽ സാധാരണ അടിയന്തര പ്രമേയ ചർച്ചയിൽ സംസാരിക്കാൻ രമയ്ക്ക് സമയം അനുവദിക്കാറില്ലായിരുന്നു. അടിയന്തര പ്രമേയത്തിന് അനുമതി നൽകാത്തത് പ്രതിഷേധാർഹമാണെന്നും മുഖ്യമന്ത്രിക്ക് ഇക്കാര്യത്തിൽ പങ്കുള്ളതുകൊണ്ടാണ് മറുപടി പറയാത്തതെന്നും നേതാക്കൾ ആരോപിച്ചു. അനുമതി നിഷേധിച്ചാലുണ്ടാകുന്നതുപോലെ നേതാക്കൾ എഴുന്നേറ്റുനിന്ന് പ്രതിഷേധിച്ച് മുദ്രാവാക്യം വിളിച്ചു. തുടർന്ന് സഭാബഹിഷ്കരണവുമുണ്ടായി. ‘സഭ’ ഇപ്പോൾ പിരിയുന്നതായും അടുത്തദിവസം രാവിലെ ഒമ്പതിന് ചേരുമെന്നുമുള്ള ‘സ്പീക്കർ’ ഷംസുദീന്റെ അറിയിപ്പോടെ പ്രതിഷേധം അവസാനിക്കുകയായിരുന്നു.
from mathrubhumi.latestnews.rssfeed https://ift.tt/3yKq731
via
IFTTT
No comments:
Post a Comment