ന്യൂഡൽഹി: എഴുപത്തിയഞ്ചാം സ്വാതന്ത്ര്യദിനാഘോഷത്തിന് രാജ്യം ഒരുങ്ങി. ഞായറാഴ്ച രാവിലെ ഏഴരയോടെ ചെങ്കോട്ടയിൽ പ്രധാനമന്ത്രി നരേന്ദ്രമോദി ദേശീയപതാക ഉയർത്തും. കേന്ദ്ര മന്ത്രിമാരും വിവിധ സേനാവിഭാഗം മേധാവികളും പങ്കെടുക്കും. ഭീഷണികളുടെ പശ്ചാത്തലത്തിൽ കനത്ത സുരക്ഷയിലാണ് തലസ്ഥാന നഗരം. ചെങ്കോട്ട പുറത്തുനിന്നു കാണാൻ കഴിയാത്ത വിധം ഒരാഴ്ചമുമ്പു തന്നെ കൺടെയ്നറുകളും ലോഹപ്പലകയും നിരത്തി മറച്ചിരുന്നു. പുരാതന ഡൽഹിയിലെ കച്ചവടസ്ഥാപനങ്ങളെല്ലാം ശനിയാഴ്ച ഡൽഹി പോലീസ് മുദ്രവെച്ചു. ചെങ്കോട്ടയ്ക്കു ചുറ്റുമുള്ള ഉയർന്ന കെട്ടിടങ്ങളിൽ എൻ.എസ്.ജി. കമാൻഡോകൾ നിലയുറപ്പിച്ചിട്ടുണ്ട്. ശ്വാനസേനയടക്കമുള്ള വിവിധ സേനാ വിഭാഗങ്ങൾക്കൊപ്പം നിരീക്ഷണക്യാമറകളും ഒരുക്കിയിട്ടുണ്ട്. ചെങ്കോട്ടയിൽ രണ്ടു പ്രത്യേക കൺട്രോൾ റൂമുകൾ തുറന്നു. പരിസരങ്ങളിലെ 350 സി.സി.ടി.വി. ക്യാമറകളിലെ ദൃശ്യങ്ങൾ ഓരോ നിമിഷവും നിരീക്ഷിച്ചു വരുന്നു. 5000 പ്രത്യേക സുരക്ഷാഭടന്മാരെയും പോലീസിനെയും വിന്യസിച്ചിട്ടുണ്ട്. ആന്റി ഡ്രോൺ സംവിധാനവും ഏർപ്പെടുത്തി. പി.സി.ആർ. വാനുകളും 70 സായുധ വാഹനങ്ങൾ ഒരുക്കിയിട്ടുണ്ട്. യമുനയിൽ പട്രോളിങ് ബോട്ടുകളും റോന്തു ചുറ്റുന്നു. ഏതുതരത്തിലുള്ള ആക്രമണത്തെയും നേരിടാൻ സർവസജ്ജമാണ് സുരക്ഷാസേന. പരിസരത്തെ ഹോട്ടലുകളിലും മറ്റും പോലീസ് പരിശോധന നടത്തി. പുലർച്ചെ നാലുമുതൽ രാവിലെ പത്തുവരെ ചെങ്കോട്ടയിലേക്കുള്ള റോഡുകളിലൊന്നും വാഹനങ്ങൾക്ക് പ്രവേശനമില്ല. Content Highlight: India Independence Day 2021
from mathrubhumi.latestnews.rssfeed https://ift.tt/3jOtdwQ
via
IFTTT
No comments:
Post a Comment