ഹരിപ്പാട്: ആലപ്പുഴ ഡി.സി.സി. വൈസ് പ്രസിഡൻറ്് എസ്. ദീപു(43) മടങ്ങിവരുന്നു. ജീവിതത്തിലേക്കു മാത്രമല്ല, രാഷ്ട്രീയത്തിലേക്കും. പുതിയജീവിതത്തിന് ഈ പൊതുപ്രവർത്തകൻ നന്ദിപറയുന്നത് സഹായിച്ച ആയിരങ്ങൾക്കാണ്. അതിനു നിമിത്തമായത്, മാതൃഭൂമിയും. ഹൃദയംതുറന്നുള്ള ശസ്ത്രക്രിയയ്ക്കും മുറിച്ചുമാറ്റിയ ഇടതുകാലിന്റെ സ്ഥാനത്ത് വെപ്പുകാൽ വെക്കുന്നതിനുമായി 24 ലക്ഷം രൂപയാണ് ദീപുവിന് വേണ്ടിയിരുന്നത്. ബാങ്ക് അക്കൗണ്ടിലുണ്ടായിരുന്നത് 650 രൂപമാത്രം. ഈ സങ്കടം കഴിഞ്ഞ മേയ് 10-ന് മാതൃഭൂമി വാർത്തയാക്കി. കോൺഗ്രസ് നേതാവ് വി.എം. സുധീരൻ ഉൾപ്പെടെയുള്ള പ്രമുഖർ വാർത്ത സാമൂഹികമാധ്യമങ്ങൾവഴി പങ്കുവെച്ചു. ദിവസങ്ങൾക്കകം ദീപുവിന്റെ അക്കൗണ്ടിൽ ഒഴുകിയെത്തിയത് 37.17 ലക്ഷം രൂപയാണ്. ഒരുരൂപ മുതൽ ഒരുലക്ഷംവരെ നൽകി സഹായിച്ചവരുണ്ട്. ഫോണിൽവിളിച്ച് കരഞ്ഞുകൊണ്ട് പ്രാർഥിച്ചവരും ധാരാളം. ആറുമാസത്തോളം നീണ്ട ആശുപത്രിവാസത്തിനിടെ ദീപുവിന്റെ ഇടതുകാൽ മുറിച്ചുമാറ്റേണ്ടിവന്നത് മൂന്നുതവണ. ഹൃദയതാളം ശരിയാക്കാൻ വേണ്ടിവന്നത് ഏഴുമണിക്കൂറിലധികം നീണ്ട ശസ്ത്രക്രിയ. കടുത്ത പ്രമേഹംകാരണം നേരത്തെതന്നെ വലതുകണ്ണിന്റെ കാഴ്ച നഷ്ടപ്പെട്ടതാണ്. ഇടതുകണ്ണിന്റെ കാഴ്ചയും മങ്ങിത്തുടങ്ങിയിരുന്നു. ഡോക്ടർമാർപോലും ആശങ്കപ്പെട്ടുപോയ നാളുകൾ. അവിടെനിന്നെല്ലാം പൊരുതിക്കയറിയാണ് ദീപു വീട്ടിലേക്കു മടങ്ങുന്നത്. മുറിച്ചുമാറ്റിയ കാലിന്റെ സ്ഥാനത്ത് നാലുലക്ഷത്തോളം വിലവരുന്ന കൃത്രിമക്കാൽ ഘടിപ്പിച്ചു. ഇതുപയോഗിച്ച് നന്നായി നടക്കാം. വണ്ടിയോടിക്കാം. പടിക്കെട്ടുകൾ കയറാം. എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലെ ചികിത്സ പൂർത്തിയാക്കി ചൊവ്വാഴ്ച ഹരിപ്പാട്ടെ വീട്ടിലേക്ക് എസ്. ദീപു മടങ്ങും. മാസം 40,000 രൂപ വിലവരുന്ന കുത്തിവെപ്പ് ഒരുവർഷത്തോളം തുടരേണ്ടതുണ്ട്. പൊതുപ്രവർത്തനത്തിനൊപ്പം എൽ.ഐ.സി. ഏജൻസി, കെ.എസ്.എഫ്.ഇ. കളക്‌ഷൻ, പരസ്യഏജൻസി എന്നിവയൊക്കെ നടത്തിയാണ് കുടുംബം പുലർത്തിവന്നത്. മടങ്ങിവരവിൽ ഇതെല്ലാം പുനരാരംഭിക്കുന്നതിനൊപ്പം പൊതുപ്രവർത്തനത്തിന് കൂടുതൽസമയം നീക്കിവെക്കാനാണു തീരുമാനമെന്ന് ദീപു പറഞ്ഞു.
from mathrubhumi.latestnews.rssfeed https://ift.tt/3hC9jnA
via
IFTTT
No comments:
Post a Comment