കൊച്ചി: രാഷ്ട്രീയനിരീക്ഷകൻ അഡ്വ. എ. ജയശങ്കറിനെ സി.പി.ഐ. ഒടുവിൽ പാർട്ടിയിൽനിന്നും ഒഴിവാക്കി. അംഗത്വം പുതുക്കാതെ, അടച്ച ലെവി തിരിച്ചുനൽകുകയായിരുന്നു.ദൃശ്യമാധ്യമങ്ങളിലൂടെ അഭിപ്രായങ്ങൾ തുറന്നുപറഞ്ഞ് ജയശങ്കർ പാർട്ടിക്കും ഇടതുമുന്നണിക്കും നിരന്തരം തലവേദന സൃഷ്ടിച്ചിരുന്നു. പാർട്ടി നടപടിയെടുത്താൽ വാർത്താപ്രാധാന്യം ലഭിക്കുമെന്നതിനാൽ, അംഗത്വം പുതുക്കേണ്ട ഘട്ടംവരെ നീട്ടിക്കൊണ്ടുപോവുകയായിരുന്നു. അംഗത്വം പുതുക്കിനൽകാതെ ജയശങ്കർ ലെവിയായി അടച്ച 1330 രൂപ ഗൂഗിൾപേവഴി കഴിഞ്ഞദിവസം മടക്കി നൽകുകയായിരുന്നു. സി.പി.ഐ.യിലെ ചില മുതിർന്ന നേതാക്കളുടേയും ജില്ലാ നേതൃത്വത്തിന്റെയും അറിവോടെയായിരുന്നു ഇത്.ഹൈക്കോടതി ഗവ. പ്ലീഡർ നിയമനവുമായി ബന്ധപ്പെട്ട് ശക്തമായ അഭിപ്രായങ്ങൾ പറഞ്ഞതും ജയശങ്കറിനെതിരേ തിരിയാൻ കാരണമായി. മുട്ടിൽ മരംമുറിക്കേസിൽ മാധ്യമങ്ങളിലൂടെ ശക്തമായ നിലപാട് പങ്കുവെച്ചതും പാർട്ടിയെ പ്രതിരോധത്തിലാക്കി. ജയശങ്കറിന്റെ ‘തുറന്നുപറച്ചിൽ’ ഏറ്റവുംകൂടുതൽ വലച്ചിരുന്നത് സി.പി.എമ്മിനെയാണ്. ജയശങ്കർ പങ്കെടുക്കുന്ന ചാനൽ ചർച്ചകളിൽനിന്ന് ഒഴിഞ്ഞുമാറാൻ വരെ സി.പി.എം. സംവാദകർ ശ്രദ്ധിച്ചിരുന്നു. സി.പി.എമ്മിൽനിന്നുള്ള സമ്മർദത്തിന്റെകൂടി അടിസ്ഥാനത്തിലാണ് ജയശങ്കറിനെ ഒഴിവാക്കാനുള്ള നിലപാടിലേക്ക് സി.പി.ഐ. എത്തിയത്. ഒഴിവാക്കിയതായി അറിയില്ലപാർട്ടിയിൽനിന്ന് ഒഴിവാക്കിയതായുള്ള അറിയിപ്പൊന്നും ലഭിച്ചിട്ടില്ലെന്ന് ജയശങ്കർ പറഞ്ഞു. അംഗത്വം പുതുക്കുന്നതുമായി ബന്ധപ്പെട്ട് ചേർന്ന ബ്രാഞ്ച് യോഗത്തിൽ ഔദ്യോഗിക തിരക്കുകൾമൂലം പങ്കെടുക്കാൻ കഴിഞ്ഞിരുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
from mathrubhumi.latestnews.rssfeed https://ift.tt/2UAqXk2
via
IFTTT
No comments:
Post a Comment