കൊച്ചി: നയതന്ത്ര സ്വർണക്കടത്തുകേസ് പ്രതി പി.എസ്. സരിത്തിനു ജയിലിൽ പീഡനവും സമ്മർദവുമുള്ളതായി മൊഴി. കോൺഗ്രസ്, ബി.ജെ.പി. നേതാക്കൾക്കു സ്വർണക്കടത്തിൽ ബന്ധമുണ്ടെന്നുപറയാൻ ജയിൽ സൂപ്രണ്ടും ഉദ്യോഗസ്ഥരും സമ്മർദം ചെലുത്തുന്നതായാണ് സരിത്തിന്റെ മൊഴിയെന്നാണ് സൂചന. രഹസ്യമൊഴിയെടുത്ത എൻ.ഐ.എ. കോടതി പ്രതിക്ക് സുരക്ഷയുറപ്പാക്കാൻ ജയിലധികൃതരോടു നിർദേശിച്ചു. എന്നാൽ, സരിത്ത് അടക്കമുള്ള പ്രതികൾ അച്ചടക്കം ലംഘിക്കുന്നതായും ലഹരിപദാർഥങ്ങൾ ഉപയോഗിക്കുന്നതായും ജയിൽവകുപ്പും കോടതിയെ അറിയിച്ചിട്ടുണ്ട്. തുടർനടപടികളെടുക്കാൻ തിങ്കളാഴ്ച വാദം കേൾക്കും. ജയിലിൽ ഭീഷണിയും പീഡനവും നേരിട്ടെന്നും അക്കാര്യം കോടതിയെ അറിയിച്ചിട്ടുണ്ടെന്നും കോടതിയിൽനിന്ന് പുറത്തിറങ്ങുമ്പോൾ സരിത്ത് മാധ്യമപ്രവർത്തകരോടു പറഞ്ഞു. എൻ.ഐ.എ., കസ്റ്റംസ്, ഇ.ഡി. എന്നിവർ രജിസ്റ്റർചെയ്ത കേസുകളിലാണ് സരിത്ത് പ്രതിസ്ഥാനത്തുള്ളത്.അഭിഭാഷകനായ സൂരജ് ടി. ഇലഞ്ഞിക്കൽ മുഖേന സരിത്ത് നൽകിയ അപേക്ഷ പരിഗണിച്ച് കോടതി പ്രതിയെ നേരിട്ടുഹാജരാക്കാൻ നിർദേശിക്കുകയായിരുന്നു. ശനിയാഴ്ച അവധിദിനമായിരുന്നിട്ടും പ്രത്യേക സിറ്റിങ് നടത്തിയാണ് മൊഴിയെടുത്തത്. എൻ.ഐ.എ. പബ്ലിക് പ്രോസിക്യൂട്ടർക്കൊപ്പം അസി. സോളിസിറ്റർ ജനറൽ ഓൺലൈൻ വഴിയും ഹാജരായിരുന്നു. സരിത്തിന്റെ ജീവനു ഭീഷണിയുണ്ടെന്ന് അമ്മയും സഹോദരിയും കോടതിയിൽ നൽകിയ പരാതിയിൽ പറയുന്നുണ്ട്. പൂജപ്പുര സെൻട്രൽ ജയിലിൽനിന്ന് മാറ്റണമെന്നും സരിത്ത് അപേക്ഷയിൽ ആവശ്യപ്പെട്ടിട്ടുണ്ട്.
from mathrubhumi.latestnews.rssfeed https://ift.tt/3wuYWav
via
IFTTT
No comments:
Post a Comment