ചെന്നൈ: ആഡംബര കാറിന് പ്രവേശന നികുതി ഇളവുചെയ്യണമെന്നാവശ്യപ്പെട്ട് നടൻ വിജയ് സമർപ്പിച്ച ഹർജി മദ്രാസ് ഹൈക്കോടതി തള്ളി. വിജയ്‌ക്കെതിരേ രൂക്ഷ വിമർശനം ഉന്നയിച്ച കോടതി ഒരുലക്ഷം രൂപ പിഴചുമത്തി. 2012-ൽ ഇംഗ്ലണ്ടിൽനിന്ന് ഇറക്കുമതി ചെയ്ത റോൾസ് റോയ്‌സ് ഗോസ്റ്റ് കാറിന്റെ പ്രവേശന നികുതിയിൽ ഇളവ് ആവശ്യപ്പെട്ടാണ് വിജയ് കോടതിയെ സമീപിച്ചത്. സിനിമയിലെ സൂപ്പർ താരങ്ങൾ യഥാർഥജീവിതത്തിൽ ‘റീൽ ഹീറോ’ ആവരുതെന്നും കൃത്യമായി നികുതി അടച്ച് മാതൃകയാകണമെന്നും ഹൈക്കോടതി നിരീക്ഷിച്ചു.’ഒട്ടേറെ ആരാധകരുള്ള നടനാണ് വിജയ്. അവർ യഥാർഥജീവിതത്തിലും വിജയ്‌യെ നായകനായി കാണുന്നു. നികുതി വെട്ടിപ്പ് ദേശവിരുദ്ധവും ഭരണഘടനാ വിരുദ്ധവുമാണ്. പിഴത്തുക രണ്ടാഴ്ചയ്ക്കകം മുഖ്യമന്ത്രിയുടെ കോവിഡ് ദുരിതാശ്വാസ നിധിയിലേക്ക് അടയ്ക്കണമെന്നും കോടതി ഉത്തരവിട്ടു. സാമൂഹ്യനീതിയുടെ കാവൽക്കാരെന്ന പോലെയാണ് താരങ്ങൾ സിനിമയിൽ വരാറുള്ളത്. സിനിമയിൽ ചെയ്യുന്നതും ജീവിതത്തിൽ പ്രവർത്തിക്കുന്നതും വ്യത്യസ്തമാണ്. നികുതി വെട്ടിക്കാൻ ശ്രമിക്കുന്നത് നിയമ വിരുദ്ധമാണെന്നും ജസ്റ്റിസ് എസ്.എം. സുബ്രഹ്മണ്യം ചൂണ്ടിക്കാട്ടി. നിയമവും സാമൂഹിക നീതിയും കാത്തുസൂക്ഷിക്കുകയും അതിലേക്ക് സാധാരണക്കാരെയെത്തിക്കാൻ പ്രോത്സാഹിപ്പിക്കുകയും ചെയ്യുകയാണ് വേണ്ടത്. സമ്പന്നർ പലപ്പോഴും നികുതി അടയ്ക്കുന്നതിൽ പരാജയപ്പെടുന്നു. ‘വിജയ് വാഹനത്തിന്റെ പ്രവേശന നികുതി അടയ്ക്കാത്തത് കുറ്റകരമാണ്. പണം നൽകി ടിക്കറ്റെടുത്തു സിനിമകൾ കാണുന്ന ലക്ഷക്കണക്കിന് ആരാധകരുടെ വികാരത്തെ മാനിക്കണം. അത്തരം പണത്തിൽനിന്നാണ് വിജയ് വ്യക്തിഗത ഉപയോഗത്തിനായി ലോകത്തിലെ മികച്ച ആഡംബര കാർ സ്വന്തമാക്കിയത്’-കോടതി ചൂണ്ടിക്കാട്ടി. കാറിന്റെ ഇറക്കുമതി തീരുവ വിജയ് നേരത്തേ കെട്ടിയിരുന്നു. എന്നാൽ, പ്രവേശന നികുതി അടച്ചിരുന്നില്ല.
from mathrubhumi.latestnews.rssfeed https://ift.tt/3eyQpgX
via
IFTTT
No comments:
Post a Comment