തിരുവനന്തപുരം: കവി ഒ.എൻ.വി. കുറുപ്പിന്റെ രാഷ്ട്രീയജീവിതം തുറന്നുപറഞ്ഞ് മുതിർന്ന കമ്യൂണിസ്റ്റ് നേതാവും എഴുത്തുകാരനുമായ പിരപ്പൻകോട് മുരളിയുടെ പുസ്തകം. സി.പി.എമ്മിലെ ഉൾപ്പാർട്ടി തർക്കങ്ങളും ‘രാഷ്ട്രീയച്ചതി’കളും ചേർത്തുവെച്ചാണ് ഒ.എൻ.വി. എന്ന കമ്യൂണിസ്റ്റുകാരന്റെ ജീവിതം ‘എന്റെ ഒ.എൻ.വി.’ എന്നപേരിൽ അവതരിപ്പിക്കുന്നത്. വി.എസ്. അച്യുതാനന്ദനൊപ്പം ചേർന്നുനിന്ന സാംസ്‌കാരിക പാർട്ടി കേഡറായി ഒ.എൻ.വി. പലഘട്ടത്തിലും ഇതിൽ മാറുന്നു. വി.എസിന് സ്ഥാനാർഥിത്വം നിഷേധിച്ചപ്പോൾ ക്ഷോഭം തോന്നുകയും സ്ഥാനാർഥിത്വം നൽകിയപ്പോൾ പിന്തുണയ്ക്കാൻ പാർട്ടിപോലുമറിയാതെ മലമ്പുഴയിലെത്തുകയും ചെയ്തതും ഇതിൽ വിവരിക്കുന്നു. 1996-ൽ മുന്നണിയെ നയിക്കാൻ സംഘടനാരംഗത്തുനിന്ന് തിരഞ്ഞെടുപ്പുരംഗത്തേക്ക് വി.എസിനെ കൊണ്ടുവരികയും പാർട്ടി തോറ്റിട്ടില്ലാത്ത ആലപ്പുഴയിലെ മാരാരിക്കുളത്ത് നിർത്തി പരാജയപ്പെടുത്തുകയും ചെയ്തിടത്താണ് കമ്യൂണിസ്റ്റ് രാഷ്ട്രീയത്തിലെ ചതിയുടെ ചരിത്രം ആരംഭിക്കുന്നതെന്നാണ് പിരപ്പൻകോടിന്റെ വാക്കുകൾ. 2001-ൽ വി.എസ്. പ്രതിപക്ഷനേതാവായി. പ്രതിലോമകാരികൾക്കും അച്ചടക്ക വ്യാകരണം നിരത്തി പരിശോധന നടത്തുന്നവർക്കും തലവേദനയായി. അവർക്ക് വി.എസിനെ ചവിട്ടിത്താഴ്ത്താൻ കിട്ടിയ അവസരമായിരുന്നു 2006-ലെ പൊതുതിരഞ്ഞെടുപ്പ്. അങ്ങനെ വി.എസിനെ ഒഴിവാക്കി പാർട്ടി സ്ഥാനാർഥിപ്പട്ടികവന്നു. ചരിത്രത്തിലാദ്യമായി പൊളിറ്റ് ബ്യൂറോ തീരുമാനത്തിനെതിരേ കേരളത്തിലെ പാർട്ടി ഓഫീസുകൾക്കുമുന്നിൽ ജനകീയക്ഷോഭം ഉരുൾപൊട്ടി. പി.ബി. തെറ്റുതിരുത്തി. വി.എസ്. മലമ്പുഴയിൽ സ്ഥാനാർഥിയായി. ഈ സമയം ഏറെ ഉത്കണ്ഠയും മനഃക്ഷോഭവും ഉള്ളിലടക്കിനടന്ന ആളായിരുന്നു ഒ.എൻ.വി. പ്രഖ്യാപനം വന്നയുടൻ ഒ.എൻ.വി. വിളിച്ചുപറഞ്ഞു: ‘‘മുരളീ നമുക്ക് മലമ്പുഴയിൽ പോകണം. തിരഞ്ഞെടുപ്പ് ഉദ്ഘാടനത്തിനുതന്നെ എത്തണം. ആരുടെയും സഹായം നമുക്കുവേണ്ടാ. നമ്മുടെ ചെലവിൽ പോകാം’’. പ്രചാരണപരിപാടിയുടെ ഉദ്ഘാടനവേദിയിൽ ഒ.എൻ.വി. ഇരുന്നു. ഏതാനും നിമിഷം കഴിഞ്ഞപ്പോൾ ഉദ്ഘാടകനായ പ്രകാശ് കാരാട്ടെത്തി. ഒ.എൻ.വി.യോട് കുശലം പറഞ്ഞശേഷം എന്നോട് ചോദിച്ചു. ‘പുള്ളിക്കാരൻ നമ്മുടെ കൂടെത്തന്നെയല്ലേയെന്ന്’ -ആ സംഭവം ഓർത്ത് പിരപ്പൻകോട് വിവരിക്കുന്നു. പി.കെ.വി.യും നായനാരും ടി.കെ. രാമകൃഷ്ണനുമെല്ലാം ആവശ്യപ്പെട്ടിട്ടും തിരുവനന്തപുരം ലോക്‌സഭാ മണ്ഡലത്തിൽ മത്സരിക്കാൻ ഒ.എൻ.വി. തയ്യാറായിരുന്നില്ല. വി.എസിന്റെ ആവശ്യമാണ് നിഷേധിക്കാനാകാത്തവിധം അദ്ദേഹം സ്വീകരിച്ചത്. ഒ.എൻ.വി.യെ സി.പി.ഐ. ബുദ്ധിജീവിയായി ചിത്രീകരിക്കാൻ സി.പി.എമ്മിനുള്ളിൽ ശ്രമംനടന്നതും പുസ്തകത്തിൽ പറയുന്നു. മൂന്ന് ഭാഗങ്ങളായി ഒ.എൻ.വി.യുടെ സംസ്‌കാരിക-സാഹിത്യ-രാഷ്ട്രീയ ജീവിതവും ഒട്ടേറെ രാഷ്ട്രീയസംഭവങ്ങളും പുസ്തകത്തിലുണ്ട്.
from mathrubhumi.latestnews.rssfeed https://ift.tt/3iuG6vc
via
IFTTT
No comments:
Post a Comment