തിരുവനന്തപുരം: എല്ലാവരും ഒറ്റക്കെട്ടാണെന്നു പുറമേ പറയുമ്പോഴും ഉള്ളിൽ ഗ്രൂപ്പുവൈരത്തിന്റെ പുകച്ചിലുമായി ബി.ജെ.പി. ഭാരവാഹികൾ ചൊവ്വാഴ്ച കാസർകോട്ട് യോഗംചേരും.കൊടകര കുഴൽപ്പണക്കേസിൽ സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രന് അന്വേഷണസംഘം നൽകിയ നോട്ടീസിനോടുള്ള സമീപനം, പാർട്ടിയെ പിടിച്ചുലച്ച സമീപകാല സംഭവങ്ങൾ, തിരഞ്ഞെടുപ്പ് പരാജയം തുടങ്ങിയവ ചർച്ചചെയ്യും. ചൊവ്വാഴ്ച രാവിലെ ഒമ്പതിന് കോർകമ്മിറ്റി യോഗവും നടക്കും.കെ. സുരേന്ദ്രൻ ചൊവ്വാഴ്ച ഹാജരാകാനാണ് അന്വേഷണ സംഘം നോട്ടീസ് നൽകിയിരിക്കുന്നത്. ഭാരവാഹി യോഗം നടക്കുന്നതിനാൽ അദ്ദേഹം ഹാജരാകില്ല. നോട്ടീസ് നൽകിയോ ഫോണിൽ നൽകുന്ന അറിയിപ്പുപ്രകാരമോ പോലീസ് വിളിപ്പിച്ചാൽ ഹാജരാകേണ്ടെന്നും കോടതി നിർദേശിച്ചാൽ ഹാജരായാൽ മതിയെന്നുമാണ് പാർട്ടി തീരുമാനം. കുഴൽപ്പണക്കേസിലും സി.കെ. ജാനു, കെ. സുന്ദര എന്നിവർക്ക് പണം നൽകിയെന്ന ആരോപണത്തിലും പാർട്ടിയുടെ തുടർസമീപനം ചൊവ്വാഴ്ച ചർച്ചചെയ്യും. സുരേന്ദ്രൻ ഹാജരാകണോ, ഹാജരാകുന്നെങ്കിൽ എന്ന് തുടങ്ങിയ കാര്യങ്ങളും യോഗം ചർച്ചചെയ്യും. ജാനു, സുന്ദര കേസുകളിൽ തിരഞ്ഞെടുപ്പ് കമ്മിഷന് പോലീസ് നൽകിയ റിപ്പോർട്ടിൽ ഇടപാടിനെപ്പറ്റി അന്വേഷണം നടക്കുന്നു എന്നല്ലാതെ, തിരഞ്ഞെടുപ്പുമായി ബന്ധമുണ്ടെന്നു പറയുന്നില്ല.തിരഞ്ഞെടുപ്പ് പരാജയം ചർച്ചചെയ്യാതെ നേതൃത്വം ഒഴിഞ്ഞുമാറുന്നു എന്നതായിരുന്നു ഒരുവിഭാഗത്തിന്റെ ആരോപണം. ഇതുവരെ വെർച്വലായി നടത്തിയ വിലയിരുത്തലുകളേ ഉണ്ടായിട്ടുള്ളൂ. അതു പോരെന്നും വിപുലമായ യോഗം നടത്തി ചർച്ചചെയ്യണമെന്നുമായിരുന്നു എതിർവിഭാഗത്തിന്റെ ആവശ്യം. യോഗങ്ങളിൽ നേതൃത്വത്തിനെതിരേ വിമർശനങ്ങൾ ഉയരാറുണ്ടെങ്കിലും പുറത്ത് തങ്ങൾ ഒറ്റക്കെട്ടാണെന്നു വരുത്താൻ നേതാക്കൾ ശ്രമം നടത്തുന്നുണ്ട്. ഒരുസമയത്ത് അകറ്റിനിർത്തിയിരുന്ന മുതിർന്നനേതാവ് കുമ്മനം രാജശേഖരനെ നിഷ്പക്ഷനെന്ന നിലയിൽ മുൻനിർത്തിയാണ് സർക്കാരിന്റെ നടപടികളെ പാർട്ടി ഇപ്പോൾ പ്രതിരോധിക്കുന്നത്. ബി.ജെ.പി.യിലെ രണ്ടാംചേരിയായ പി.കെ. കൃഷ്ണദാസ് ഉൾപ്പെടെയുള്ളവരും നേതൃത്വത്തിനുവേണ്ടി രംഗത്തുണ്ട്. ഗ്രൂപ്പുകളി വേണ്ടെന്ന് കേന്ദ്രഘടകം സംസ്ഥാന നേതാക്കൾക്ക് നൽകിയിരിക്കുന്ന നിർദേശത്തെത്തുടർന്നാണ് ഈ സമീപനം. കുഴൽപ്പണക്കേസിൽ കേന്ദ്രനേതൃത്വവും സംസ്ഥാന ഘടകത്തോടൊപ്പമാണ്.സ്ഥിതി ഇങ്ങനെയാണെങ്കിലും സുരേന്ദ്രനെതിരേ പാർട്ടിക്കുള്ളിൽനിന്നുള്ള നീക്കങ്ങൾ ശക്തമാണ്. ഒരുവിഭാഗം ഒപ്പുശേഖരണം നടത്തി കേന്ദ്രഘടകത്തെ സമീപിക്കുമെന്ന പ്രചാരണമുണ്ടെങ്കിലും ഇക്കാര്യത്തിൽ സ്ഥിരീകരണമില്ല. സുരേന്ദ്രന് കേന്ദ്രനേതാക്കൾ പിന്തുണ അറിയിച്ചിട്ടുണ്ടെങ്കിലും സംസ്ഥാന പ്രസിഡന്റിനു പകരക്കാരനെപ്പോലും കണ്ടെത്തിയാണ് പാർട്ടിക്കുള്ളിൽനിന്നുതന്നെ ഒരുവിഭാഗം നീക്കം നടത്തുന്നത്.
from mathrubhumi.latestnews.rssfeed https://ift.tt/3hBI1xR
via
IFTTT
No comments:
Post a Comment