തുല്യശക്തികളുടെ പോരാട്ടത്തിൽ ഇംഗ്ലണ്ടിനെ കീഴടക്കി ഇറ്റലി യൂറോ കപ്പിൽ മുത്തപ്പിട്ടപ്പോൾ അമ്പരന്നത് ആരാധകരാണ്. അവിശ്വസനീയമായ പ്രകടനത്തിലൂടെയാണ് ഇറ്റലി യൂറോ കപ്പിന്റെ രാജാക്കന്മാരായത്. ടൂർണമെന്റിൽ ഒരു മത്സരം പോലും തോൽക്കാതെയാണ് ഇറ്റലി ചാമ്പ്യന്മാരായത്. 1968-ൽ കിരീടം നേടിയ ശേഷം 53 വർഷങ്ങൾ പിന്നിട്ടാണ് ഇറ്റലി വീണ്ടും യൂറോയിലെ ഒന്നാം സ്ഥാനക്കാരായത്. 2000-ത്തിലും 2012-ലും യൂറോ ഫൈനലിലെത്തിയെങ്കിലും റണ്ണറപ്പുകളായി കണ്ണീരോടെ മടങ്ങാനായിരുന്നു ഇറ്റലിയുടെ വിധി. എന്നാൽ ഇത്തവണ അതിനെല്ലാമുള്ള പ്രായശ്ചിത്തം റോബർട്ട് മാൻസീനിയും സംഘവും ചെയ്തു. 2018 ലോകകപ്പിന് യോഗ്യത പോലും നേടാത്ത ഇറ്റലിയിൽ നിന്നും നിന്നും യൂറോ ചാമ്പ്യന്മാരായ അസൂറികളിലേക്കുള്ള കുതിപ്പിന് ഇന്ധനമേകിയത് പരിശീലകനായ റോബർട്ടോ മാൻസീനിയായിരുന്നു. തകർന്നടിഞ്ഞ ഒരു ടീമിനെ അദ്ദേഹം ലോകോത്തര നിലവാരത്തിലേക്കുയർത്തി. നാലുതവണ ലോകകിരീടം നേടിയ ഇറ്റലി 2018-ൽ പുറത്തായതോടെ ആരാധകരുടെ വരെ നെറ്റി ചുളിഞ്ഞു. ഇതിനുപിന്നാലെയാണ് അസൂറികളുടെ രക്ഷകനായി മാൻസിനി എത്തുന്നത്. 2018-ൽ പരിശീലകനായി സ്ഥാനമേറ്റ ശേഷം ഇറ്റലിയെ മാൻസീനി അടിമുടി മാറ്റിമറിച്ചു പുതിയ താരങ്ങൾക്ക് അവസരങ്ങൾ നൽകിക്കൊണ്ട് മാൻസീനി ഇറ്റാലിയൻ ടീമിനെ ഉടച്ചുവാർത്തു. പ്രതിരോധത്തിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിച്ചിരുന്ന ഇറ്റലിയ്ക്ക് ആക്രമണത്തിന്റെ മാന്ത്രികത മാൻസീനിയാണ് കാട്ടിക്കൊടുത്തത്. വെറും ഒരു ഗോളിന് വിജയം സ്വന്തമാക്കിയിരുന്ന അസൂറിപ്പട എതിരാളികളുടെ വലയിൽ ഗോൾ നിറച്ചു. അവസാനം കളിച്ച 34 മത്സരങ്ങളിൽ തോൽവിയറിയാതെയാണ് ഇറ്റലിയുടെ കുതിപ്പ്. 288 ജയവും ആറു സമനിലയുമാണുള്ളത്. 87 ഗോളുകളും അവർ നേടി. പ്രതിരോധത്തിലും മുന്നേറ്റത്തിലും മധ്യനിരയിലും ഒരുപോലെ തിളങ്ങാനായതാണ് ഇറ്റലിയുടെ വിജയത്തിന്റെ മാറ്റുകൂട്ടിയത്. ഒത്തിണക്കത്തോടെയുള്ള താരങ്ങളുടെ പ്രകടനവും ഇറ്റലിയുടെ പ്രകടനത്തിൽ നിർണായകമായി. Content Highlights: Astonishing run of Italy football team in Euro 2020
from mathrubhumi.latestnews.rssfeed https://ift.tt/3kf0S4q
via
IFTTT
No comments:
Post a Comment