ന്യൂഡൽഹി : പാർലമെന്റ് സമ്മേളനത്തിനുമുമ്പ് ലോക്‌സഭാ പാർട്ടി നേതൃസ്ഥാനത്തുനിന്ന് അധീർ രഞ്ജൻ ചൗധരിയെ നീക്കി പുതിയ ആളെ നിയോഗിക്കാൻ കോൺഗ്രസിൽ ആലോചന. ദേശീയതലത്തിൽ തൃണമൂൽ കോൺഗ്രസുമായുള്ള ബന്ധം ദൃഢപ്പെടുത്തുന്നതിനാണ് ഈ നീക്കം. പശ്ചിമബംഗാളിൽ മമതാ ബാനർജിയുടെ കടുത്ത എതിരാളിയാണ് അധീർ. ശശി തരൂർ, മനീഷ് തിവാരി എന്നിവരെയാണ് പകരം പരിഗണിക്കുന്നത്. ഈയാഴ്ച തീരുമാനമുണ്ടായേക്കും. പാർലമെന്റ് സമ്മേളനത്തിൽ മോദിസർക്കാരിനെതിരേ തൃണമൂൽ കോൺഗ്രസുമായി യോജിച്ച് പ്രക്ഷോഭംനടത്താനാണ് കോൺഗ്രസിന്റെ ആലോചന. പശ്ചിമബംഗാൾ ഗവർണർ ജഗ്‌ദീപ് ധൻകറിനെതിരേ പാർലമെന്റിനുള്ളിൽ കടുത്ത സമരത്തിനൊരുങ്ങുന്ന തൃണമൂലിന് കോൺഗ്രസിന്റെ പിന്തുണ അനിവാര്യമാണ്. ഗവർണറെ തിരിച്ചുവിളിക്കണമെന്ന് രാഷ്ട്രപതിയോട് ആവശ്യപ്പെടാൻ അവർ കോൺഗ്രസുൾപ്പടെയുള്ള പ്രതിപക്ഷപാർട്ടികളുടെ സഹായം തേടിയിട്ടുണ്ട്.മമതയുടെ കടുത്ത വിമർശകനായ അധീർ രഞ്ജൻ ചൗധരിയാണ് കോൺഗ്രസ്-തൃണമൂൽ സഖ്യത്തിന് മുഖ്യതടസ്സം. കഴിഞ്ഞ നിയമസഭാതിരഞ്ഞെടുപ്പിലും ഇത് മറനീക്കിയിരുന്നു. അധീർ രൂക്ഷ വിമർശനങ്ങൾ ഉന്നയിച്ചപ്പോൾ, കോൺഗ്രസിന്റെ ദേശീയ നേതാക്കൾ മമതയ്ക്കെതിരേ മൗനംപാലിച്ചു. ബി.ജെ.പി.ക്കെതിരേ പോരാടി വിജയിച്ച മമത ദേശീയതലത്തിൽ പ്രതിപക്ഷനിരയിൽ അനിവാര്യഘടകമായി മാറിക്കഴിഞ്ഞു.കൂടാതെ, ലോക്‌സഭയിലെ പാർട്ടിനേതാവ് എന്ന നിലയിൽ അധീറിന്റെ പ്രകടനത്തിൽ കോൺഗ്രസിന് തൃപ്തിയില്ല. വിഷയങ്ങൾ കൈകാര്യംചെയ്യുന്നതിലും സഭയ്ക്കുള്ളിൽ പാർട്ടിയെ നയിക്കുന്നതിലും വീഴ്ചകളുണ്ടെന്നും അവ പലപ്പോഴും ഭരണപക്ഷത്തിന് ആയുധങ്ങളായി മാറുന്നുവെന്നും വിലയിരുത്തലുണ്ട്.അധീറിനെ നീക്കുകയാണെങ്കിൽ പകരം നേതാവാരെന്നതിനെക്കുറിച്ച് പാർട്ടിക്കുള്ളിൽ ചർച്ച ആരംഭിച്ചതായാണറിവ്. ശശി തരൂർ, മനീഷ് തിവാരി എന്നിവർക്കാണ് മുൻഗണന. ഇരുവരും പാർട്ടിയിൽ അഴിച്ചുപണിയാവശ്യപ്പെട്ട് സോണിയാഗാന്ധിക്ക് കത്തെഴുതിയ ജി-23 സംഘത്തിലെ നേതാക്കളാണ്.
from mathrubhumi.latestnews.rssfeed https://ift.tt/36hYDFi
via
IFTTT
No comments:
Post a Comment