തിരുവനന്തപുരം: മുൻമന്ത്രി ജി. സുധാകരൻ തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ വീഴ്ചവരുത്തിയെന്ന് സി.പി.എം. റിപ്പോർട്ട്. സംസ്ഥാന സമിതിയിൽ അവതരിപ്പിച്ച റിപ്പോർട്ടിൽ സുധാകരന്റെ പേരെടുത്തുപറഞ്ഞാണ് വിമർശനം. ഇതേക്കുറിച്ച് പ്രത്യേകമായി അന്വേഷിക്കാനും സി.പി.എം. തീരുമാനിച്ചു. മുന്നണിയിലെ പ്രധാന ഘടകകക്ഷികളായ എൽ.ജെ.ഡി.യുടെയും കേരള കോൺഗ്രസി (എം) ന്റെയും സംസ്ഥാന അധ്യക്ഷന്മാർ മുന്നണിയുടെ സിറ്റിങ് മണ്ഡലത്തിൽ തോൽക്കാനിടയായ സാഹചര്യവും സി.പി.എം. അന്വേഷിക്കും. തിരഞ്ഞെടുപ്പ് ഫലം വിലയിരുത്താനാണ് സംസ്ഥാന സമിതി യോഗംചേർന്നത്. ജില്ലകളിൽനിന്നുള്ള റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ സംസ്ഥാന സെക്രട്ടേറിയറ്റ് തയ്യാറാക്കിയ അവലോകനത്തിൽ അമ്പലപ്പുഴയിലെ തിരഞ്ഞെടുപ്പുഫലത്തെക്കുറിച്ച് പ്രത്യേകം പരാമർശിക്കുന്നുണ്ട്. ജി. സുധാകരൻ ‘നിഷേധരീതി’ സ്വീകരിച്ചെന്നാണു പറയുന്നത്. റിപ്പോർട്ടിന്മേൽ നടന്ന ചർച്ചയിൽ സജി ചെറിയാനും സി.ബി. ചന്ദ്രബാബുവും സുധാകരനെ പരോക്ഷമായി വിമർശിച്ചു. ആലപ്പുഴയിലെ പാർട്ടിക്ക് പാരമ്പര്യം ഏറെയുണ്ടെന്നും അതുകൊണ്ടുതന്നെ നേതാക്കൾക്ക് അധികാരക്കൊതി പാടില്ലെന്നുമായിരുന്നു സജി ചെറിയാന്റെ വിമർശനം. തിളക്കമാർന്ന ജയത്തിനിടയിലും ചില ദൗർബല്യങ്ങളുണ്ടായിട്ടുണ്ടെന്ന് ചന്ദ്രബാബുവും പറഞ്ഞു.സംസ്ഥാന സമിതി അംഗമായ ജി. സുധാകരൻ യോഗത്തിൽ പങ്കെടുത്തിട്ടില്ല. തിരഞ്ഞെടുപ്പ് അവലോകനത്തിനായി ചേർന്ന ആലപ്പുഴ ജില്ലാ സെക്രട്ടേറിയറ്റ്-ജില്ലാ കമ്മിറ്റി യോഗങ്ങളിലും അദ്ദേഹം പങ്കെടുത്തില്ല. പ്രചാരണത്തിൽ വീഴ്ചയുണ്ടെന്ന് കണ്ടെത്തിയ മറ്റ് ജില്ലകളിൽ അന്വേഷണ കമ്മിഷനുകളെ നിയോഗിച്ചപ്പോൾ അമ്പലപ്പുഴയിൽ അതുണ്ടായില്ല. സുധാകരന്റെ ഘടകം സംസ്ഥാന കമ്മിറ്റിയായതുകൊണ്ടായിരുന്നു ഇത്. വീഴ്ച പരിശോധിക്കാൻ സംസ്ഥാനസമിതി പ്രത്യേക കമ്മിഷനെ നിയോഗിച്ചേക്കും. സംസ്ഥാനസമിതി യോഗം ശനിയാഴ്ചയും തുടരുന്നുണ്ട്. ശനിയാഴ്ച ഇക്കാര്യത്തിൽ തീരുമാനമുണ്ടായേക്കും. കല്പറ്റയിലും പാലായിലും പരിശോധനപാർട്ടി സ്ഥാനാർഥികൾ തോറ്റ മണ്ഡലങ്ങളിലും ജയിച്ചെങ്കിലും പ്രചാരണത്തിൽ വീഴ്ചയുണ്ടായെന്ന് പരാതി ഉയർന്ന സ്ഥലങ്ങളിലും അതത് ജില്ലാഘടകങ്ങൾ അന്വേഷണ കമ്മിഷനെ നിയോഗിച്ചിട്ടുണ്ട്. അരുവിക്കര, കുണ്ടറ, തൃപ്പൂണിത്തുറ, കരുനാഗപ്പള്ളി എന്നിവിടങ്ങളിലെല്ലാം കമ്മിഷനുണ്ട്. കല്പറ്റയിലെയും പാലായിലെയും തോൽവിയും പരിശോധിക്കണമെന്ന് സംസ്ഥാന സമിതി തീരുമാനിച്ചു. എൽ.ജെ.ഡി. സംസ്ഥാന അധ്യക്ഷൻ എം.വി. ശ്രേയാംസ് കുമാറാണ് കല്പറ്റയിൽ പരാജയപ്പെട്ടത്. ഘടകകക്ഷിയിലെ സംസ്ഥാന അധ്യക്ഷൻ പരാജയപ്പെട്ടത് ഗൗരവത്തോടെ പരിശോധിക്കണമെന്നായിരുന്നു സെക്രട്ടേറിയറ്റിന്റെ നിർദേശം. ഇടതുവോട്ടുകൾ ചോർന്നതാണ് പരാജയകാരണമെന്ന ആക്ഷേപം ഉയർന്നതിന്റെകൂടി അടിസ്ഥാനത്തിലാണിത്. കല്പറ്റയിൽ പ്രചാരണത്തിൽ വീഴ്ചയുണ്ടായിട്ടില്ലെന്നായിരുന്നു ജില്ലയിൽനിന്നുള്ള പ്രതിനിധികളുടെ അഭിപ്രായം. എങ്കിലും പാർട്ടി സ്ഥാനാർഥികൾക്കുള്ള പരിഗണന ഘടകകക്ഷികൾക്ക് കിട്ടുന്നില്ലെന്ന തോന്നൽ പരിഹരിക്കപ്പെടേണ്ടതാണെന്ന് വിലയിരുത്തിയാണ് പരാജയം അന്വേഷിക്കുന്നത്. പാലായിൽ ജോസ് കെ. മാണിക്കുണ്ടായ പരാജയം മുന്നണിയുടെ പ്രവർത്തനത്തിലെ വീഴ്ചയായാണ് സി.പി.എം. കാണുന്നത്. ബി.ജെ.പി. വോട്ടുകൾ യു.ഡി.എഫിന് മറിഞ്ഞതാണ് പരാജയകാരണമെന്നാണ് ജില്ലയുടെ റിപ്പോർട്ട്. എങ്കിലും, പ്രചാരണത്തിൽ വീഴ്ചയുണ്ടായിട്ടുണ്ടോയെന്ന് പരിശോധിക്കേണ്ടതുണ്ട്. അത് മുന്നണിയുടെ കെട്ടുറപ്പിന് നല്ലതാണെന്ന് ചൂണ്ടിക്കാട്ടിയാണ് അന്വേഷണം തീരുമാനിച്ചത്.
from mathrubhumi.latestnews.rssfeed https://ift.tt/3k3ITxO
via
IFTTT
No comments:
Post a Comment