ന്യൂഡൽഹി: ഇത് വെറുമൊരു മന്ത്രിസഭാവികസനമല്ല, മറിച്ച് പുതിയൊരു സർക്കാർതന്നെ ആണെന്നുപറയാം. കോവിഡ് ദുരന്തകാലത്ത്, പുതിയ പ്രതിസന്ധികളെ നേരിടാൻ നരേന്ദ്രമോദിസർക്കാരിന് പുതിയമുഖം. അടുത്തകൊല്ലം നിർണായകമായ ഉത്തർപ്രദേശ് നിയമസഭാതിരഞ്ഞെടുപ്പും 2024-ലെ ലോക്‌സഭാ തിരഞ്ഞെടുപ്പും ലക്ഷ്യംവെച്ച് തുടർഭരണം ഉറപ്പാക്കാൻ പ്രാദേശിക, സാമുദായിക, ജാതീയ ഘടകങ്ങൾ പരിഗണിച്ചുള്ള വൻ അഴിച്ചുപണിയാണ് നടത്തിയത്. 54 മന്ത്രിമാരിൽനിന്ന് വൻതോക്കുകളടക്കം 12 പേരെ മാറ്റിയും പുതുതായി 36 പേരെ ഉൾപ്പെടുത്തിയുമുള്ള മന്ത്രിസഭാ വികസനത്തോടെ സർക്കാരിന് പുതിയൊരു ദിശയാണ് വരുന്നത്. മൊത്തം മന്ത്രിമാരുടെ എണ്ണം 77 ആയി.കോവിഡിന്റെ രണ്ടാംതരംഗം വരുത്തിയ കഷ്ടനഷ്ടങ്ങൾക്കും സാമ്പത്തിക മാന്ദ്യത്തിനും തുടർച്ചയായി സർക്കാരിന് സമൂലമായ ദിശാമാറ്റവും ജനങ്ങളോടുള്ള ഉത്തരവാദിത്വവും ബാധ്യതയും ഊട്ടിയുറപ്പിക്കേണ്ടത് അനിവാര്യമാണ്. തലയെടുപ്പുള്ള മന്ത്രിമാരായ ഡോ. ഹർഷവർധൻ, രവിശങ്കർ പ്രസാദ്, പ്രകാശ് ജാവഡേക്കർ തുടങ്ങിയവരുടെ കസേര തെറിച്ചു. ചെറുപ്പക്കാരെയും പ്രൊഫഷണലുകളെയും ഉൾപ്പെടുത്തിയുള്ള അഴിച്ചുപണി. ഭരണതലത്തിൽ പുതിയ ഊർജസ്വലത കൈവരിക്കുകയാണ് ലക്ഷ്യം. കോവിഡിന്റെ ഒന്നാംതരംഗത്തിൽ പ്രഖ്യാപിച്ച ആത്മനിർഭർ പാക്കേജ് ഉൾപ്പെടെ സർക്കാരിന്റെ പലപദ്ധതികളും ഇഴഞ്ഞുനീങ്ങുകയാണ്. അവയൊക്കെ സമയബന്ധിതമായി തീർക്കാനും പുതിയവ ഏറ്റെടുക്കാനും പുതുമുഖങ്ങൾ വേണമെന്ന കണക്കുകൂട്ടലാണ് മോദിയുടെത്. അതോടൊപ്പം പാർട്ടിതലത്തിലും രാഷ്ട്രീയതലത്തിലും ബി.ജെ.പി. വലിയൊരു മാറ്റമാണ് ഈ അഴിച്ചുപണിയിലൂടെ ലക്ഷ്യമിടുന്നത്. ഇക്കഴിഞ്ഞ തിരഞ്ഞെടുപ്പിലെ കോട്ടങ്ങൾ വിലയിരുത്തിയും വരാനിരിക്കുന്ന തിരഞ്ഞെടുപ്പ് വിജയം ലക്ഷ്യംവെച്ചുമുള്ള സോഷ്യൽ എൻജിനിയറിങ്. പുതിയ മന്ത്രിമാരിൽ പിന്നാക്കവിഭാഗക്കാർക്കും പട്ടികജാതി-വർഗക്കാർക്കും ദളിത് വിഭാഗക്കാർക്കുമാണ് ഊന്നൽ. ഉത്തർപ്രദേശിലെ എല്ലാ പിന്നാക്ക ഉപവിഭാഗങ്ങൾക്കും പ്രാതിനിധ്യം നൽകിയിട്ടുണ്ട്. പുതിയ മന്ത്രിമാരിൽ ഏഴുപേർ യു.പി.യിൽനിന്നാണ്. മന്ത്രിസഭയിൽ പിന്നാക്കവിഭാഗക്കാർക്കും പട്ടികജാതി-വർഗ വിഭാഗക്കാർക്കും ദളിത് വിഭാഗങ്ങൾക്കും പ്രാതിനിധ്യം കൂടി.
from mathrubhumi.latestnews.rssfeed https://ift.tt/3dTYsEy
via
IFTTT
No comments:
Post a Comment