മുംബൈ: ഗുജറാത്ത്, മഹാരാഷ്ട്ര സംസ്ഥാനങ്ങളിൽ കാറുകളുടെ സൈലൻസർ മാത്രം മോഷ്ടിക്കുന്ന കേസുകൾ കൂടുന്നു. മാരുതി ഈക്കോ വാനുകളുടെ സൈലൻസറുകളാണ് മോഷണം പോകുന്നതിൽ അധികവും. മഹാരാഷ്ട്രയിലെ താനെയിൽനിന്ന് കഴിഞ്ഞദിവസം മാരുതി ഈക്കോയുടെ 25 സൈലൻസറുകളുമായി നാലംഗസംഘം പിടിയിലായതാണ് അവസാനത്തെ സംഭവം. കുർളയിൽനിന്നുള്ള ഷംസുദ്ദീൻഖാൻ (22), ഷംസുദ്ദീൻ ഷാ (21), സദ്ദാംഖാൻ (26), നദീം ഖുറേഷി (21) എന്നിവരാണ് കഴിഞ്ഞ വെള്ളിയാഴ്ച പിടിയിലായത്. ജൂൺ ആറിന് താനെ സ്വദേശി റോഷ്നി റൗത്ത് അവരുടെ ഫ്ളാറ്റ് സമുച്ചയത്തിൽ പാർക്ക് ചെയ്തിരുന്ന ഈക്കോ കാറിന്റെ സൈലൻസർ മോഷണം പോയതായി കൽവ പോലീസിൽ പരാതി നൽകി. ഇതിലുള്ള അന്വേഷണത്തിലാണ് സംഘം പിടിയിലായത്. പിടിച്ചെടുത്ത 25 സൈലൻസറുകൾക്ക് ഏകദേശം 6.5 ലക്ഷംരൂപ വില വരുമെന്ന് പോലീസ് പറയുന്നു. സൈലൻസർ മാത്രം എന്തിന്? പരാതി ലഭിക്കുമ്പോൾ പോലീസിനുള്ള സംശയവും ഇതുതന്നെയായിരുന്നു. എന്തിന് സൈലൻസർ മാത്രം? മലിനീകരണനിയന്ത്രണ നിയമപ്രകാരം വാഹനങ്ങളുടെ സൈലൻസറുകളിൽ വിഷവാതകങ്ങൾ പുറന്തള്ളുന്നത് കുറയ്ക്കാൻ കാറ്റലിസ്റ്റ് കൺവെർട്ടർ ഉണ്ടായിരിക്കണം. പുറത്തേക്കുപോകുന്ന പുകയിലെ വിഷവാതകങ്ങളെ ദോഷം കുറഞ്ഞ വാതകങ്ങളാക്കി മാറ്റുന്നതിനാണിത്. ഇത്തരം കാറ്റലറ്റിക് കൺവെർട്ടറുകളായി പ്ലാറ്റിനം, റോഡിയം, പല്ലേഡിയം പോലുള്ള വിലകൂടിയ ലോഹങ്ങളാണ് ഉപയോഗിക്കുന്നത്. കുർളയിൽനിന്ന് പിടിയിലായവരെ ചോദ്യം ചെയ്തപ്പോഴാണ് പോലീസിനും കാര്യം മനസ്സിലായതെന്ന് സോൺ വൺ ഡി.സി.പി. അവിനാഷ് അംബൂരെ പറഞ്ഞു. പുതിയ വാഹനങ്ങളിൽ ഈ ലോഹങ്ങളുടെ അളവ് കൂടുതലാണ്. ഗ്രാമിന് 3000 മുതൽ 3500 രൂപവരെ ഇതിന് വിലയുണ്ട്. ഇത് വേർതിരിച്ചെടുത്ത ശേഷം സൈലൻസറും ഇവർ വിൽക്കുന്നുണ്ട്. കുർളയിലെ വർക്ക്ഷോപ്പിലാണ് ഇതിലെ ലോഹങ്ങൾ ഇവർ വേർതിരിച്ചിരുന്നത്. എന്തുകൊണ്ട് മാരുതി ഈക്കോ മാരുതി ഈക്കോയുടെ സൈലൻസറിന് പ്രത്യേകതകളൊന്നുമില്ലെങ്കിലും മോഷ്ടാക്കൾ എപ്പോഴും തിരഞ്ഞെടുക്കുന്നത് ഈ വാഹനമാണ്. ഇതിന്റെ ഉയർന്ന ഗ്രൗണ്ട് ക്ലിയറൻസാണ് പ്രധാന കാരണം. എളുപ്പത്തിൽ അടിയിൽ കയറി ഏതാനും ബോൾട്ടുകൾ അഴിച്ചാൽ സൈലൻസറുമായി പോകാം. സൈലൻസർ അഴിച്ച് അതിലെ വിലകൂടിയ ലോഹങ്ങൾ വേർതിരിക്കാനും താരതമ്യേന എളുപ്പമാണെന്നതാണ് ഈ വാഹനത്തെ മോഷ്ടാക്കൾക്ക് പ്രിയങ്കരമാക്കുന്നതെന്ന് പോലീസ് പറയുന്നു.
from mathrubhumi.latestnews.rssfeed https://ift.tt/3xXPDS0
via
IFTTT
No comments:
Post a Comment