കൊച്ചി: മാനസയുടെ കൊല നടത്തിയ ആളുതന്നെ ജീവനൊടുക്കിയതിനാൽ കേസിലെ പോലീസിന്റെ അന്വേഷണത്തിൽ നിർണായകമാവുക ഇരുവരുടെയും മൊബൈൽ ഫോണുകൾ. കൊലപാതകത്തിനു മുന്നേ രാഖിൽ മാനസയെ ഫോൺ ചെയ്തോ മെസേജ് അയച്ചോ എന്ന് പോലീസ് പരിശോധിച്ചു തുടങ്ങി. രാഖിലിന് പ്രാദേശിക സഹായം ലഭിച്ചിരുന്നോ എന്ന കാര്യത്തിലും ഫോൺ വിളികൾ വഴികാട്ടും. രാഖിലിന്റെ ടവർ ലൊക്കേഷനുകളും പരിശോധിക്കും. ജൂലായ് നാലിനു ശേഷമുള്ള രാഖിലിന്റെ യാത്രകൾ എവിടെയെല്ലാം എന്ന് ഇതിലൂടെ കണ്ടെത്താൻ കഴിയും. രാഖിലിന് തോക്ക് എങ്ങനെ കിട്ടിയെന്ന കാര്യത്തിലും ഫോൺരേഖകൾ ഉത്തരം നൽകും എന്നാണ് പോലീസ് കരുതുന്നത്. രാഖിലുമായി ഫോണിൽ ബന്ധപ്പെട്ടവരിൽ അസ്വാഭാവികത തോന്നിയവരുടെ എല്ലാം മൊഴി പോലീസ് വരും ദിവസങ്ങളിൽ രേഖപ്പെടുത്തും. പഠിച്ചത് എം.ബി.എ.; ജോലി ഇന്റീരിയർ ഡെക്കറേഷൻ കരാർ നാട്ടിൽ അപൂർവമായി മാത്രം കാണാറുള്ള യുവാവിനെ വലിയ പരിചയമൊന്നുമില്ലെങ്കിലും ആ വാർത്ത കേട്ടപ്പോൾ മേലൂരുകാർ നടുങ്ങി. വിദ്യാർഥിയെ വെടിവെച്ചുകൊന്ന് രാഖിൽ ജീവനൊടുക്കിയത് ആർക്കും പെട്ടെന്ന് ഉൾക്കൊള്ളാനായില്ല. മേലൂർ-കാടാച്ചിറ റോഡിൽ മമ്മാക്കുന്ന് പാലത്തിന് സമീപത്തെ ബസ് കാത്തിരിപ്പുകേന്ദ്രത്തിന് സമീപത്താണ് രാഖിലിന്റെ വീട്. മാസത്തിലൊരിക്കലോ രണ്ടുമാസം കൂടുമ്പോഴോ മാത്രമേ വീട്ടിൽ വരാറുള്ളൂ. രണ്ടുമാസം മുമ്പാണ് ഒടുവിൽ വന്നത്. ബെംഗളൂരുവിൽ എം.ബി.എ. പഠനം നടത്തിയിരുന്നുവെങ്കിലും ഇന്റീരിയർ ഡെക്കറേഷൻ കരാറെടുത്ത് ചെയ്യലായിരുന്നു തൊഴിൽ. അതിവേഗത്തിൽ ബൈക്കിലും കാറിലും ചീറിപ്പായുന്നത് നാട്ടുകാർ കണ്ടിട്ടുണ്ട്. നാട്ടുകാരുമായി സംസാരിക്കാറില്ല. വീട്ടിലെ ഇന്റീരിയർ ഡെക്കറേഷൻ പണി നടക്കുമ്പോഴാണ് മൂന്നോ നാലോ ദിവസം വീട്ടിൽ തങ്ങിയത്. കണ്ണൂർ പള്ളിയാംമൂലയിൽനിന്നാണ് കുടുംബം മേലൂരിലേക്ക് താമസം മാറ്റിയത്. അച്ഛൻ രഘൂത്തമൻ മേലൂരിൽ ചെമ്മീൻപാടം നോക്കിനടത്തുകയായിരുന്നു. മേലൂരിലും പരിസരങ്ങളിലും മത്സ്യക്കൃഷി നടത്തുന്ന പാടങ്ങളുണ്ട്. അങ്ങനെയാണ് 15 വർഷം മുമ്പ് മേലൂരിൽ വീടുവെച്ച് താമസം മാറ്റിയത്. മുറിയെടുത്തത് പ്ലൈവുഡ് വ്യാപാരിയെന്നു പറഞ്ഞ് മാനസ പഠിക്കുന്ന നെല്ലിക്കുഴി ഇന്ദിരാഗാന്ധി കോളേജിലേക്ക് തിരിയുന്ന വലതു വശത്തെ ഇരുനില കെട്ടിടത്തിന്റെ മുകൾ നിലയിലാണ് രാഖിൽ താമസിച്ചിരുന്നത്. പ്ലൈവുഡ് വ്യാപാരിയെന്നു പറഞ്ഞാണ് ഇവിടെ മുറിയെടുത്തത്. ആധാർ രേഖകളും നൽകിയിരുന്നു. ബാഗും വസ്ത്രങ്ങളും അത്യാവശ്യ സാധനങ്ങളും മാത്രമാണ് മുറിയിൽ ഉണ്ടായിരുന്നത്. ഇടയ്ക്ക് വന്നുപോകുന്നതല്ലാതെ ഇയാളെക്കുറിച്ചുള്ള കൂടുതൽ വിവരമൊന്നും ആർക്കും അറിയില്ല. മാനസയെ നിരീക്ഷിക്കുന്നതിനാകണം ദന്തൽ കോളേജിനും താമസ സ്ഥലത്തിനും മധ്യേയുള്ള സ്ഥലം ഇയാൾ തിരഞ്ഞെടുത്തതെന്ന് പോലീസ് കരുതുന്നു. കൃത്യം നടത്താനായി വ്യക്തമായ ആസൂത്രണം ചെയ്താണ് രാഖിൽ ഇത്തവണ എത്തിയതെന്നാണ് നിഗമനം. പകൽ പലപ്പോഴും ഇയാളെ മുറിയിൽ കാണാറില്ലെന്ന് കെട്ടിട ഉടമ ഇക്കരകുടി നൂറുദീൻ പറഞ്ഞു. മുറിയെടുത്ത ശേഷം രണ്ട് ദിവസം കഴിഞ്ഞ് മുറിയടച്ച് പോയി. നാലു ദിവസം മുമ്പാണ് തിരിച്ചുവന്നത്. പെരുമാറ്റത്തിൽ യാതൊരു അസ്വാഭാവികതയും തോന്നിയില്ലെന്നും ഉടമ പറഞ്ഞു.
from mathrubhumi.latestnews.rssfeed https://ift.tt/2WvIqe6
via
IFTTT
No comments:
Post a Comment