സേലം: ഇസങ്ങൾ മറികടന്ന് സോഷ്യലിസം ഞായറാഴ്ച മമതാ ബാനർജിക്ക് മിന്നുകെട്ടും. സേലം കൊണ്ടലാംപട്ടി കാട്ടൂരിലെ സോഷ്യലിസത്തിന്റെ വീട്ടിൽ രാവിലെ ഏഴുമണിക്കാണ് വിവാഹം. വരന്റെയും വധുവിന്റെയും പേരുകളിലെ കൗതുകംകൊണ്ട് ശ്രദ്ധനേടിയിരിക്കുകയാണ് ഈ വിവാഹം. സി.പി.ഐ. ജില്ലാസെക്രട്ടറി എ. മോഹന്റെ മകനാണ് വരൻ. തമിഴ്നാട്ടിലെ സി.പി.ഐ. മുഖപത്രം ജനശക്തിയിൽ വന്ന വിവാഹക്ഷണക്കത്തിന്റെ പരസ്യം സാമൂഹികമാധ്യമങ്ങളിൽ വിപുലമായി പ്രചരിച്ചു. സേലം നഗരത്തിൽനിന്ന് അഞ്ചു കിലോമീറ്റർ അകലെയുള്ള കൊണ്ടലാംപട്ടി ചെങ്കൊടികൾകൊണ്ട് നിറഞ്ഞിരിക്കുകയാണ്. സി.പി.ഐ. സംസ്ഥാന സെക്രട്ടറി ആർ. മുത്തരശ്ശന്റെ സാന്നിധ്യത്തിലാണ് വിവാഹമെന്ന് എ. മോഹൻ അറിയിച്ചു. കമ്യൂണിസം ആഴത്തിൽ വേരോടിയ കൊണ്ടലാംപട്ടിയിൽ പുതിയ തലമുറയിലുള്ള പലരുടെയും പേരുകൾ കമ്യൂണിസവുമായോ കമ്യൂണിസ്റ്റ് ദേശങ്ങളുമായോ നേതാക്കളുമായോ ബന്ധപ്പെടുത്തിയുള്ളതാണ്. 1990-കളിൽ സോവിയറ്റ് യൂണിയന്റെ തകർച്ചയോടെ കമ്യൂണിസം തകർന്നുവെന്ന മട്ടിലുള്ള ചർച്ചകളിൽ മനംനൊന്ത മോഹൻ മൂത്തമകന് കമ്യൂണിസം എന്നുപേരിട്ടു. രണ്ടാമത്തെ മകന് ലെനിനിസം എന്നും മൂന്നാമന് സോഷ്യലിസം എന്നുമായി പേര്. മൂത്ത രണ്ടുപേരും വിവാഹിതരായി. ഇതിൽ ലെനിനിസത്തിന്റെ മകന് മാർക്സിസം എന്നാണ് പേരിട്ടിരിക്കുന്നത്. വധു മമതാ ബാനർജി ഇവരുടെ ബന്ധുവാണെങ്കിലും കോൺഗ്രസ് പാരമ്പര്യമുള്ള കുടുംബത്തിലെ അംഗമാണ്. കോൺഗ്രസുകാരനായ മുത്തച്ഛനാണ് പാർട്ടിയിലെ പഴയ തീപ്പൊരിനേതാവിന്റെ പേര് പേരക്കുട്ടിക്ക് നൽകിയത്. പത്തൊമ്പതുകാരിയായ മമതാ ബാനർജി കോളേജ് പഠനം പൂർത്തിയാക്കി. ഇരുപത്താറുകാരനായ സോഷ്യലിസം സഹോദരൻ ലെനിനിസത്തിനൊപ്പം ആഭരണനിർമാണജോലിയിലാണ്. മൂത്ത സഹോദരൻ കമ്യൂണിസം സേലം ജില്ലാ കോടതിയിൽ അഭിഭാഷകൻ.
from mathrubhumi.latestnews.rssfeed https://ift.tt/3gu4UT3
via
IFTTT
No comments:
Post a Comment