ന്യൂഡൽഹി: പതിനെട്ടിനും 44-നുമിടയിൽ പ്രായമുള്ളവർക്ക് സൗജന്യമായി വാക്സിൻ നൽകാതിരിക്കുന്നത് ഏകപക്ഷീയവും യുക്തിരഹിതവുമാണെന്ന് ജൂൺ രണ്ടിനാണ് സുപ്രീംകോടതി വിമർശിച്ചത്. സർക്കാർനയങ്ങൾ പൗരരുടെ അവകാശത്തിൽ കടന്നുകയറിയാൽ മൂകസാക്ഷിയായിരിക്കാനാവില്ലെന്നും സുപ്രീംകോടതി വ്യക്തമാക്കിയിരുന്നു. വാക്സിൻ കേന്ദ്രസർക്കാർതന്നെ സൗജന്യമായി നൽകുമെന്ന് തിങ്കളാഴ്ച പ്രധാനമന്ത്രി പ്രഖ്യാപിച്ചതിനു പിന്നിൽ സുപ്രീംകോടതിയുടെ ഇടപെടലുമുണ്ടെന്നാണ് വിലയിരുത്തൽ.കോവിഡ് വിഷയത്തിൽ സ്വമേധയാ രജിസ്റ്റർ ചെയ്ത കേസിൽ കേന്ദ്രത്തിന്റെ വാക്സിൻനയത്തെ ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് നിശിതമായി ചോദ്യംചെയ്തിരുന്നു. കഴിഞ്ഞ കേന്ദ്രബജറ്റിൽ വാക്സിനുവേണ്ടി നീക്കിവെച്ച 35,000 കോടി രൂപ പതിനെട്ടിനും 44-നുമിടയിൽ പ്രായമുള്ളവർക്കുള്ള കുത്തിവെപ്പിനായി നീക്കിവെച്ചുകൂടേയെന്നും കോടതി ചോദിച്ചു.സർക്കാരിന്റെ വിവേചനാധികാരമുപയോഗിച്ചെടുക്കുന്ന തീരുമാനങ്ങളിൽ കോടതി ഇടപെടരുതെന്ന് കേന്ദ്രം ചൂണ്ടിക്കാട്ടിയപ്പോൾ, പൗരൻമാരുടെ അവകാശത്തിലും സ്വാതന്ത്ര്യത്തിലും കടന്നുകയറിയാൽ ലോകമെമ്പാടുമുള്ള കോടതികൾ നോക്കിയിരിക്കാറില്ലെന്നാണ് സുപ്രീംകോടതി പ്രതികരിച്ചത്.വാക്സിനുകൾക്ക് കേന്ദ്രത്തിനും സംസ്ഥാനങ്ങൾക്കും വ്യത്യസ്ത വില നിശ്ചയിച്ചതിന് കോടതി വിശദീകരണവും ചോദിച്ചിരുന്നു. കേന്ദ്രത്തിന് കുറഞ്ഞവിലയ്ക്ക് വാക്സിൻ ലഭിക്കാൻകാരണം ഇക്കാര്യത്തിൽ സർക്കാരിനുള്ള കുത്തകയാണെങ്കിൽ അത് ഭരണഘടനയിൽ പറയുന്ന തുല്യതയ്ക്ക് എതിരാണോയെന്ന് പരിശോധിക്കേണ്ടിവരുമെന്നും സുപ്രീംകോടതി മുന്നറിയിപ്പ് നൽകിയിരുന്നു. വാക്‌സിൻ സംഭരണം, മൂന്നാംതരംഗത്തെ നേരിടാനുള്ള പദ്ധതികൾ തുടങ്ങി സർക്കാരിന്റെ പദ്ധതികൾ വ്യക്തമാക്കി മറുപടി നൽകാനാണ് കോടതി ആവശ്യപ്പെട്ടത്.വാക്സിൻ നയത്തെ ഇഴകീറി പരിശോധിച്ചുകൊണ്ടുള്ള സുപ്രീംകോടതിയുടെ ചോദ്യങ്ങൾ കേന്ദ്രത്തിന്റെ ഇപ്പോഴത്തെ തീരുമാനത്തിൽ പ്രതിഫലിച്ചിട്ടുണ്ടാകാമെന്ന് കരുതുന്നു. കൂടാതെ, രണ്ടാംതരംഗം തടയുന്നതിൽ സർക്കാരും ജനങ്ങളും അലംഭാവം കാട്ടിയെന്ന ആർ.എസ്.എസ്. വിമർശനവും അടുത്തവർഷം ഉത്തർപ്രദേശിൽ നിയമസഭാതിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്നതും കേന്ദ്രം കണക്കിലെടുത്തിട്ടുണ്ടാകാം.
from mathrubhumi.latestnews.rssfeed https://ift.tt/3gl59jz
via
IFTTT
No comments:
Post a Comment