കരിപ്പൂർ: ആഭ്യന്തര വിമാനയാത്രക്കാർക്ക് കോവിഡ് പരിശോധനയ്ക്ക് തുകയീടാക്കുന്നത് അവസാനിപ്പിക്കണമെന്ന് യാത്രക്കാർ. കേരളത്തിലെ വിമാനത്താവളങ്ങളിലാണ് പ്രധാനമായും യാത്രക്കാരിൽനിന്ന് പരിശോധനയ്ക്ക് തുക ഈടാക്കുന്നത്. ഡൽഹി പോലെയുള്ള വലിയ വിമാനത്താവളങ്ങളിൽപ്പോലും പരിശോധന സൗജന്യമായിരിക്കെ, കേരളത്തിലെത്തുമ്പോഴാണ് ദുർഗതിയെന്നും യാത്രക്കാർ പറയുന്നു. ബെംഗളൂരു വിമാനത്താവളത്തിൽ പരിശോധന പിൻവലിക്കുകയുംചെയ്തു.അന്താരാഷ്ട്ര യാത്രക്കാർക്ക് സർക്കാർ നൽകുന്ന സൗജന്യം ആഭ്യന്തരയാത്രക്കാർക്കു നൽകാതെ വിവേചനം കാണിക്കുന്നതായി വിമാനയാത്രക്കാർ ആരോപിക്കുന്നു. നേരത്തേ അന്താരാഷ്ട്ര യാത്രക്കാർക്കും പരിശോധനയ്ക്ക് തുകയീടാക്കിയിരുന്നു. സംഭവം വിവാദമായപ്പോൾ പരിശോധന സർക്കാർ സൗജന്യമാക്കി.കേരളത്തിലെ മറ്റു വിമാനത്താവളങ്ങളിൽ 500 രൂപയും കോഴിക്കോട് 450 രൂപയുമാണ് ഈടാക്കുന്നത്.മറ്റു സംസ്ഥാനങ്ങളിലുള്ള മലയാളികളിൽ പലരും കുടുംബങ്ങളെ നാട്ടിലേക്കയക്കുകയാണിപ്പോൾ. കോവിഡ് ലോക്ഡൗണിൽ നട്ടംതിരിയുന്നവർക്ക് സംസ്ഥാനത്തെത്തുമ്പോൾ കോവിഡ് പരിശോധനയ്ക്കുകൂടി പണം കണ്ടെത്തേണ്ട അവസ്ഥയാണ്. അന്താരാഷ്ട്ര യാത്രക്കാർക്കു ലഭ്യമായ സൗജന്യ പരിശോധന തങ്ങൾക്കുകൂടി ബാധകമാക്കണമെന്നാണ് ആഭ്യന്തരയാത്രക്കാരുടെ ആവശ്യം.പരിശോധന സംസ്ഥാന പ്രോട്ടോകോൾ പ്രകാരമെന്ന് കളക്ടർമലപ്പുറം: വിമാനത്താവളത്തിലെ ആഭ്യന്തര യാത്രക്കാർക്കുള്ള ആർ.ടി.പി.സി.ആർ. പരിശോധന സംസ്ഥാനസർക്കാർ തീരുമാനപ്രകാരമെന്ന് ജില്ലാകളക്ടർ ഗോപാലകൃഷ്ണൻ അറിയിച്ചു. മറ്റിടങ്ങളിൽനിന്ന് സംസ്ഥാനത്തേക്കുവരുന്ന യാത്രക്കാർക്ക് സംസ്ഥാന സർക്കാർ ആർ.ടി.പി.സി.ആർ. പരിശോധന നിർബന്ധമാക്കിയിട്ടുണ്ട്.48 മണിക്കൂറിനുള്ളിൽ ലഭിച്ച കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റില്ലാത്തവർക്ക് അവരുടെ സൗകര്യത്തിനായാണ് വിമാനത്താവളത്തിൽ പരിശോധന ഏർപ്പെടുത്തിയത്. കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റില്ലാതെ വരുന്നവരെ തിരിച്ചയക്കാനോ, തടയണമെന്ന് വിമാനക്കമ്പനികളോട് ആവശ്യപ്പെടാനോ സാധിക്കാത്തതിനാൽ കോവിഡ് നിയന്ത്രിക്കാൻ യാത്രക്കാരുടെ സൗകര്യാർഥമാണ് വിമാനത്താവളത്തിൽ പരിശോധന ഏർപ്പെടുത്തിയതെന്നും അദ്ദേഹം പറഞ്ഞു.
from mathrubhumi.latestnews.rssfeed https://ift.tt/3wbXQBp
via
IFTTT
No comments:
Post a Comment