തിരുവനന്തപുരം: കേന്ദ്രസർക്കാരിന്റെ വാക്സിൻ നയംമാറ്റത്തിലൂടെ സംസ്ഥാന സർക്കാരിന് ലഭിക്കുക ആയിരം കോടി രൂപയുടെ താത്കാലിക ആശ്വാസം. 18-നും നാല്പത്തഞ്ചിനും ഇടയിലുള്ളവർക്കുകൂടി സൗജന്യമായി വാക്സിൻ നൽകുമെന്ന കേന്ദ്രസർക്കാർ പ്രഖ്യാപിച്ചതാണ് സർക്കാരിന് പിടിവള്ളിയാകുന്നത്. 18-നും 45-നുമിടയിലുള്ളവർക്ക് നൽകാനായി സംസ്ഥാനങ്ങൾ കമ്പനികളിൽനിന്ന് വാക്സിൻ നേരിട്ട് വാങ്ങണമെന്നായിരുന്നു നേരത്തേ കേന്ദ്ര നിലപാട്. എല്ലാവർക്കും സൗജന്യമായി വാക്സിൻ നൽകുമെന്ന പ്രഖ്യാപനം നടപ്പാക്കാനായി ഇതോടെ സംസ്ഥാന സർക്കാർ വാക്സിൻ സംഭരണത്തിന് മറ്റുവഴികൾ തേടുകയായിരുന്നു.ആദ്യപടിയായി 70 ലക്ഷം ഡോസ് കോവിഷീൽഡും 30 ലക്ഷം ഡോസ് കോവാക്‌സിനും കമ്പനികളിൽനിന്ന് നേരിട്ട് വാങ്ങാനുള്ള ഓർഡർ നൽകി. 483 കോടി രൂപയാണ് ഇതിനായി നീക്കിവച്ചത്. രണ്ടുകമ്പനികളിൽനിന്നുമായി 8,84,290 ഡോസ് വാക്സിൻ ലഭിച്ചു. കേന്ദ്ര നയംമാറ്റത്തിനു പിന്നാലെ ഓർഡർ റദ്ദാക്കി. ഇതുകൂടാതെ ആഗോളവിപണിയിൽനിന്ന് മൂന്നുകോടി ഡോസ് വാക്സിൻ സംഭരിക്കാനും പദ്ധതിയിട്ടു. ടെൻഡർ നടപടികൾ അന്തിമമാകാത്തതിനാൽ വിലയിലും മറ്റും ധാരണയായിരുന്നില്ല. കേന്ദ്രം വാക്സിൻ അനുവദിച്ചിരുന്നില്ലെങ്കിൽ അഞ്ഞൂറു കോടിയെങ്കിലും ഇതിനായി ആദ്യഘട്ടത്തിൽ നീക്കിവെക്കേണ്ടി വന്നേനെ. കേന്ദ്രം സൗജന്യമായി അനുവദിക്കുമെന്നുവന്നതോടെ ആഗോള ടെൻഡറുമായി മുന്നോട്ടുപോകേണ്ടതില്ലെന്നാണ് ആരോഗ്യവകുപ്പിന്റ തീരുമാനം. 18-നും 45-നുമിടയിലുള്ള 1,50,66,820 പേർക്ക് കോവിഡ് പ്രതിരോധമരുന്ന് നൽകേണ്ടിവരുമെന്നാണ് ജനസംഖ്യാ കണക്കുകളുടെ അടിസ്ഥാനത്തിൽ ആരോഗ്യവകുപ്പ് കണക്കാക്കിയിട്ടുള്ളത്. സ്വകാര്യ ആശുപത്രികളിൽ പുതിയ വില കേന്ദ്രത്തിൽനിന്നുള്ള സൗജന്യപ്രതിരോധ മരുന്ന് ലഭിച്ചുതുടങ്ങുന്നതോടെ കൂടുതൽപേർക്ക് സൗജ്യന്യമായി മരുന്ന് ലഭിക്കും. കേന്ദ്രത്തിന്റെ പുതിയ മാർഗരേഖ 21-നാണ് നിലവിൽവരുക. കമ്പനികൾ ഉത്പാദിപ്പിക്കുന്ന മരുന്നിന്റെ 75 ശതമാനം കേന്ദ്രസർക്കാർ നേരിട്ട് വാങ്ങിയാണ് സംസ്ഥാന സർക്കാരുകൾക്ക് നൽകുന്നത്. കമ്പനികളിൽനിന്ന് 25 ശതമാനം സ്വകാര്യ ആശുപത്രികൾക്ക് വാങ്ങാം. ഇതിന്റെ വില കമ്പനികളാണ് നിശ്ചയിക്കുന്നത്. മരുന്നിന്റെ വില കൂടാതെ 150 രൂപ ആശുപത്രികൾക്ക് സർവീസ് ചാർജ് ഈടാക്കാൻ അനുമതിയുണ്ട്. നിലവിൽ 950 രൂപവരെയാണ് സ്വകാര്യ ആശുപത്രികൾ ഈടാക്കുന്നത്. കമ്പനികൾ പുതുക്കി നിശ്ചയിക്കുന്ന വിലയ്ക്കനുസരിച്ചാകും സ്വകാര്യ കമ്പനികൾ വില നിശ്ചയിക്കുക. സ്വകാര്യ ആശുപത്രികൾ ഈടാക്കുന്നവില നിരീക്ഷിക്കാൻ സംവിധാനം ഏർപ്പെടുത്താൻ സംസ്ഥാന സർക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.
from mathrubhumi.latestnews.rssfeed https://ift.tt/3g66WtI
via
IFTTT
No comments:
Post a Comment