തിരുവനന്തപുരം: സ്വന്തം പേരിനുവേണ്ടി കർണാടക ട്രാൻസ്പോർട്ട് കോർപ്പറേഷനുമായി നടത്തിയ നിയമയുദ്ധത്തിൽ കെ.എസ്.ആർ.ടി.സി.ക്കായി പ്രേംനസീറിന്റെ സൂപ്പർഹിറ്റ് ചിത്രം ‘കണ്ണൂർ ഡീലക്സും’ സാക്ഷിയായി.സി.ഐ.ഡി.മാരായി പ്രേംനസീറും ഷീലയും മത്സരിച്ച് അഭിനയിച്ച 1969-ലെ സസ്പെൻസ് ത്രില്ലറിൽ കെ.എസ്.ആർ.ടി.സി. ബസും സഹതാരമായിരുന്നു. തിരുവനന്തപുരത്തുനിന്ന് കണ്ണൂരിലേക്കുള്ള ഡീലക്സ് എക്സ്പ്രസിൽ നടക്കുന്ന മോഷണമായിരുന്നു സിനിമയുടെ പ്രധാനഭാഗം.യാത്രക്കാരനായ കമ്മത്തായി വേഷമിട്ട ഹാസ്യതാരം ശങ്കരാടി, ചിരിയുടെ മാലപ്പടക്കം കത്തിച്ച ഒരു സീനിൽ ബസിന്റെ പിൻഭാഗത്ത് കെ.എസ്.ആർ.ടി.സി. എന്ന ചുരുക്കെഴുത്തും ആനവണ്ടിയെന്ന വിളിപ്പേര് സമ്മാനിച്ച മുദ്രയും തെളിയുന്നുണ്ട്. ബസിന്റെ വശങ്ങളിൽ ഡീലക്സ് എക്സ്പ്രസ് എന്നുമാത്രമാണ് എഴുതിയിട്ടുള്ളത്. എന്നാൽ, പിന്നിലെ മുദ്ര ചില സീനുകളിൽ വ്യക്തമാണ്. മലയാളമണ്ണിലും മനസ്സിലും കെ.എസ്.ആർ.ടി.സി. അന്നേ ഉണ്ടെന്നതിന്റെ തെളിവായി അതുമാറി.നടത്തിയ കേസുകളിൽ ഭൂരിഭാഗം തോൽക്കുന്നുവെന്ന പേരുദോഷം കേൾപ്പിച്ചിട്ടുള്ള കെ.എസ്.ആർ.ടി.സി. പക്ഷേ, ഇത്തവണ ചരിത്രം മാറ്റിയെഴുതി. തിരുവനന്തപുരം ഫോർട്ട് ആസ്ഥാനമന്ദിരത്തിലെ ബുക്ക് സെഷനിൽ, ട്രാവൻകൂർ ട്രാൻസ്പോർട്ട് കമ്പനിയുടെ പിതാവായ സാൾട്ടർ സായ്പിന്റെ കാലംമുതൽ സൂക്ഷിച്ചിരുന്ന രേഖകൾ തെളിവായിമാറി. മദ്രാസ്, മൈസൂർ കോടതികളുമായി ബന്ധപ്പെട്ട രേഖകളിലും സ്വകാര്യബസുകാരെ പുറത്താക്കിക്കൊണ്ട് ആദ്യ ദേശസാത്‌കൃത സ്കീം നടപ്പാക്കിയതിനെതിരേയുള്ള കേസിലും കെ.എസ്.ആർ.ടി.സി. എന്ന ചുരുക്കെഴുത്തുണ്ടായിരുന്നു. രേഖകൾ ഒന്നൊന്നായി ചെന്നൈയിലെ ട്രേഡ്മാർക്ക് രജിസ്ട്രിയിൽ എത്തിയതോടെ കർണാടക കോർപ്പറേഷന്റെ വാദം പൊളിഞ്ഞു. 1965-ൽ കേരള സ്റ്റേറ്റ് ട്രാൻസ്പോർട്ട് കോർപ്പറേഷനായി ജനിച്ചതുമുതൽ കെ.എസ്.ആർ.ടി.സി. എന്ന ചുരുക്കെഴുത്ത് കേരളം ഉപയോഗിച്ചിരുന്നുവെന്ന വാദം അംഗീകരിച്ചു.2014-ൽ ഈപേരിൽ കർണാടക ട്രാൻസ്പോർട്ട് കോർപ്പറേഷൻ കുത്തക എടുത്തതോടെയാണ് സ്വന്തംപേര് നഷ്ടമായകാര്യം കോർപ്പറേഷൻ അറിഞ്ഞത്. കർണാടക ഉപയോഗിക്കുന്നതിനുമുമ്പേ കെ.എസ്.ആർ.ടി.സി. എന്നപേര് ഉപയോഗിച്ചിരുന്നുവെന്ന് തെളിയിച്ചാൽമാത്രമേ സ്വന്തം പേര് നിലനിർത്താൻ കഴിയുമായിരുന്നുള്ളൂ. ആ നിയമപോരാട്ടത്തിലാണ് ഇപ്പോൾ വിജയം കണ്ടത്.
from mathrubhumi.latestnews.rssfeed https://ift.tt/3g6VjBt
via
IFTTT
No comments:
Post a Comment