തിരുവനന്തപുരം: പട്ടയഭൂമിയിലെ മരംമുറിവിവാദത്തിൽ രാഷ്ട്രീയം കലരാതിരിക്കാനുള്ള ജാഗ്രത വേണമെന്ന് ഇടതുമുന്നണി നേതാക്കളിൽ ധാരണ. റവന്യൂവകുപ്പിന്റെ വിവാദ ഉത്തരവാണ് എല്ലാ കുഴപ്പങ്ങൾക്കും കാരണമെന്ന രീതിയിൽ സർക്കാരിലോ മുന്നണിയിലോ ഉള്ള നേതാക്കളിൽനിന്ന് പ്രതികരണമുണ്ടായാൽ അത് പ്രതിപക്ഷത്തിന് രാഷ്ട്രീയ ആയുധമാകുമെന്ന വിലയിരുത്തലിലാണിത്. വനംമന്ത്രി എ.കെ.ശശീന്ദ്രന്റെ ചില പ്രതികരണങ്ങൾ റവന്യൂവകുപ്പിനെ സംശയനിഴലിൽ നിർത്തുന്നതായിരുന്നു. ഇത് സി.പി.ഐ.യിൽ അതൃപ്തിയുണ്ടാക്കിയിട്ടുണ്ട്. അതുകൊണ്ടാണ്, റവന്യൂവകുപ്പിന് വീഴ്ചയുണ്ടായിട്ടില്ലെന്ന വിശദീകരണവുമായി മന്ത്രി കെ.രാജൻ രംഗത്തെത്തിയത്.വനം-റവന്യൂ വകുപ്പുകളും അവയുടെ മന്ത്രിമാരും രണ്ടുപക്ഷത്താണെന്ന തോന്നലുണ്ടാകുന്നത് സർക്കാരിനും മുന്നണിയുടെ ഐക്യത്തിനും നല്ലതല്ലെന്ന വികാരമാണ് നേതാക്കൾക്കുള്ളത്. കുറ്റക്കാർക്കെതിരേ കർശനനടപടിയെന്ന സർക്കാർ നിലപാടിനാകും ഊന്നൽനൽകുക.സി.പി.എമ്മും സി.പി.ഐ.യും ഇതുവരെ ഈ വിഷയത്തിൽ പ്രതികരിച്ചിട്ടില്ല. ഉദ്യോഗസ്ഥവീഴ്ചയാണ് സംഭവത്തിലുണ്ടായിട്ടുള്ളതെന്നാണ് നേതാക്കളുടെ വിശദീകരണം.മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന സർവകക്ഷിയോഗ തീരുമാനമനുസരിച്ചാണ് മരംമുറിക്ക് അനുമതി നൽകുന്ന ഉത്തരവ് റവന്യൂവകുപ്പ് ഇറക്കുന്നത്. കർഷകരും കർഷകസംഘടനാ നേതാക്കളും ജനപ്രതിനിധികളുമെല്ലാം ഈ ആവശ്യം ഉന്നയിച്ചതാണ്. ആ ഉത്തരവിനുപിന്നിലെ നല്ല ഉദ്ദേശ്യം സംശയനിഴലിലാക്കുന്നത് സർക്കാരിന്റെ പ്രതിച്ഛായയ്ക്ക് മങ്ങലേൽപ്പിക്കുന്നതാണ്.കേസന്വേഷണത്തിന് പ്രത്യേക ക്രൈംബ്രാഞ്ച് സംഘത്തെ നിയോഗിച്ചുകഴിഞ്ഞു. അതിനാൽ, ഇനി മുഖ്യമന്ത്രിതന്നെ ഈ വിഷയത്തിൽ പ്രതികരിക്കുന്നതാണ് ഉചിതമെന്നാണ് സി.പി.ഐ. നിലപാട്. എ.കെ. ശശീന്ദ്രൻ ‘സ്വയം സുരക്ഷ’മാത്രം ലക്ഷ്യമിട്ടു നടത്തുന്ന പ്രതികരണത്തിന്റെ രാഷ്ട്രീയ അപകടം തിരിച്ചറിയുന്നില്ലെന്ന അഭിപ്രായം സി.പി.ഐ.ക്കുള്ളതുകൊണ്ടാണിത്. കഴിഞ്ഞ സർക്കാരിന്റെ കാലത്ത് വനം-റവന്യൂ വകുപ്പുകൾ കൈകാര്യംചെയ്തത് സി.പി.ഐ.യാണ്. അതിനാൽ, വിവാദം രാഷ്ട്രീയമായി മാറുമ്പോൾ അതിന്റെ ആഘാതം കൂടുതലും സി.പി.ഐ.ക്കാവും. അത് തുടക്കത്തിലേ തടയാനാണ് വനംമന്ത്രിയുടെ പ്രതികരണമുണ്ടാക്കിയ ‘പുകമറ’യ്ക്ക് വിശദീകരണവുമായി റവന്യൂമന്ത്രി രംഗത്തുവന്നത്.
from mathrubhumi.latestnews.rssfeed https://ift.tt/3gqgqjT
via
IFTTT
No comments:
Post a Comment