മുഖ്യപ്രതിയുൾപ്പെടെ മൂന്നുപേർ രക്ഷപ്പെട്ടു നെയ്യാറ്റിൻകര : കഞ്ചാവ് പിടിക്കാൻ പ്രതിയുടെ വീട്ടിലെത്തിയ എക്‌സൈസ് സംഘം കണ്ടെത്തിയത് നാടൻ ബോംബുകൾ. മാരായമുട്ടം പോലീസ് അറിയിച്ചതിനെത്തുടർന്ന് ബോംബ് സ്‌ക്വാഡെത്തി ഇവ നിർവീര്യമാക്കി. മാരായമുട്ടം ചുള്ളിയൂരിൽ വെള്ളിയാഴ്ച ഉച്ചയ്ക്കായിരുന്നു സംഭവം. ചുള്ളിയൂരും പരിസരപ്രദേശത്തും കഞ്ചാവ് വില്പന നടക്കുന്നതായി എക്‌സൈസ് സംഘത്തിന് നാട്ടുകാരുടെ പരാതി ലഭിച്ചു. ഇതു കണ്ടെത്താൻ ചുള്ളിയൂരിലെത്തിയ എക്‌സൈസ് സംഘത്തെ കണ്ട് കഞ്ചാവ് വില്പനക്കാരായ മൂവർസംഘം ബൈക്ക് ഉപേക്ഷിച്ച് ഓടി രക്ഷപ്പെട്ടു. കഞ്ചാവ് വിൽപ്പനയിലെ പ്രധാനി ചുള്ളിയൂർ തോപ്പിൽമേലെ പുത്തൻവീട്ടിൽ അരുൺരാജ്(24) ആണെന്ന് നാട്ടുകാരുടെ സഹായത്തോടെ മനസ്സിലാക്കി. തുടർന്ന് എക്‌സൈസ് സംഘം അരുൺരാജിന്റെ വീട്ടിലെത്തി പരിശോധിക്കുമ്പോഴാണ് കവറിൽ ഒളിപ്പിച്ച നിലയിൽ നാല് നാടൻ ബോംബ് കണ്ടത്. ബോംബ് സ്‌ക്വാഡിന്റെ പരിശോധനയിൽ നാലും നാടൻ ബോംബാണെന്ന് സ്ഥിരീകരിച്ചു. പിന്നീട് ഇവ മാരായമുട്ടം പോലീസ് സ്‌റ്റേഷനിൽ എത്തിച്ച് സാമ്പിളെടുത്തു. തുടർന്ന് ബോംബുകൾ വെള്ളം നിറച്ച ബക്കറ്റിൽ താഴ്ത്തിവെച്ച് നിർവീര്യമാക്കി. നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയാണ് രക്ഷപ്പെട്ട അരുൺരാജ്. പ്രതികൾ ആദ്യം എക്‌സൈസ് സംഘത്തെ കണ്ട് ഓടി രക്ഷപ്പെടുമ്പോൾ ഉപേക്ഷിച്ച ബൈക്കിൽനിന്ന് 20 ഗ്രാം കഞ്ചാവ് കണ്ടെടുത്തു. അരുൺരാജിനൊപ്പമുണ്ടായിരുന്ന രണ്ടുപേരെക്കുറിച്ച് വിവരം ലഭിച്ചില്ല. കഞ്ചാവ് കൈവശം വെച്ചതിന് അരുൺരാജിന്റെ പേരിൽ എക്‌സൈസും നാടൻ ബോംബ് കൈവശം വെച്ചതിന് മാരായമുട്ടം പോലീസ് എക്‌സ്‌പ്ലോയിറ്റീവ് ആക്ട് പ്രകാരവും കേസ് എടുത്തു. മറ്റു പ്രതികൾക്കായി തിരച്ചിൽ തുടരുന്നു.
from mathrubhumi.latestnews.rssfeed https://ift.tt/3wgLPuw
via
IFTTT
No comments:
Post a Comment