നാദാപുരം: ‘‘ജീവിതത്തിനും മരണത്തിനുമിടയിലെ 20 മിനിറ്റ്. ബോഗിയിലേക്ക് വെള്ളം ഇരച്ചുകയറുന്നു. തീവണ്ടിയുടെ ഡോർ തുറക്കാൻ പറ്റാത്ത രീതിയിലും. മരണം ഉറപ്പിച്ചതായിരുന്നു. ആയുസ്സിന്റെ ബലംകൊണ്ട് എങ്ങനെയോ രക്ഷപ്പെട്ടു...’’ 20 വർഷം മുമ്പ് കടലുണ്ടിയിലുണ്ടായ തീവണ്ടി അപകടത്തിന്റെ നടുക്കം കളത്തിൽ സുരേന്ദ്രൻമാഷുടെ മനസ്സിലുണ്ട് ഇപ്പോഴും . തീവണ്ടിയാത്രയ്ക്കൊരുങ്ങുമ്പോഴൊക്കെ ആ പഴയ ഓർമകൾ തികട്ടിവരും. 2001 ജൂൺ 22-ന് വൈകുന്നേരം മൂന്നു മണിയോടെ വടകരയിൽനിന്ന് ചെന്നൈ മെയിലിൽ കയറിയതായിരുന്നു. അധ്യാപകജോലിയിൽ പ്രവേശിച്ച സമയമായിരുന്നു. ചെന്നൈയിലെ തന്റെ കച്ചവടസ്ഥലത്തേക്ക് പോകാനാണ് തീവണ്ടിയിൽ കയറിയത്. അവസാനത്തെ ജനറൽ ബോഗിയിലായിരുന്നു യാത്ര. ഒന്ന് മയങ്ങിയതോർമയുണ്ട്. പിന്നെ അതിഭീകരമായ ശബ്ദം. ഞെട്ടിയുണർന്നു. പുറത്ത് ശക്തമായ മഴ. ചെരിഞ്ഞുപോയ ബോഗിക്കുള്ളിലേക്ക് വെള്ളം ഇരച്ചുകയറി. ചുറ്റിലും കൂട്ടനിലവിളി. മരണം നേർമുമ്പിൽ കണ്ടു. ഏറ്റവും കൂടുതൽ പേർ അപകടത്തിൽ മരിച്ചത് സുരേന്ദ്രൻ സഞ്ചരിച്ച ബോഗിയിലാണ്. മരിച്ചു വീണവരുടെ ശരീരത്തിൽ ചവിട്ടിയാണ് എങ്ങനെയോ പുറത്തേക്കിറങ്ങിയത്. ആ ഒരു നിമിഷം ഇപ്പോഴും മനസ്സിനെ വല്ലാതെ വേദനിപ്പിക്കുന്നുണ്ടെന്ന് സുരേന്ദ്രൻ പറയുന്നു. അന്ന് 10,000 രൂപ നഷ്ടപരിഹാരം ലഭിച്ചു. അപകടത്തിൽപ്പെട്ടതിനെത്തുടർന്നുള്ള ബുദ്ധിമുട്ടുകൾ ഇപ്പോഴുമുണ്ട്. ഇടതു കാലിന്റെ ഒരു ഭാഗത്ത് രക്തയോട്ടം കുറവാണ്. കൂടെയുണ്ടായിരുന്ന തന്റെ അയൽവാസി തയ്യുള്ളതിൽ നാസറും തീവണ്ടി അപകടത്തിൽനിന്നു പരിക്കുകളോടെ രക്ഷപ്പെട്ടിരുന്നു. മലപ്പുറം തിരൂർ ഉപജില്ലയിലെ വാളമരുതൂർ എൽ.പി. സ്‌കൂളിൽ അധ്യാപകനാണ് എടച്ചേരി നോർത്ത് മീശമുക്ക് സ്വദേശിയായ സുരേന്ദ്രൻ. ഇ.കെ. വിജയൻ എം.എൽ.എ.യുടെ പേഴ്‌സണൽ അസിസ്റ്റന്റായി ആറാം വർഷവും സേവനമനുഷ്ഠിക്കുന്നു.
from mathrubhumi.latestnews.rssfeed https://ift.tt/2Uf9xJh
via
IFTTT
No comments:
Post a Comment