കൊല്ലം : രണ്ടുദിവസമായി വാട്സാപ്പ് ഗ്രൂപ്പുകളിലൂടെ കൈമാറി വൈറലായൊരു മരണവാർത്തയുണ്ട്. കൊല്ലം പെരിനാട് റെയിൽവേ സ്റ്റേഷനുസമീപം മതിനൂർവീട്ടിൽ കെ.അർജുനനാചാരിയുടെ ചരമവാർത്ത. മക്കളുടെ പേരിലെ കൗതുകമാണ് കാരണം. ഇലക്ട്രോൺ, പ്രോട്ടോൺ, ന്യൂട്രോൺ എന്നിങ്ങനെയായിരുന്നു ആ പേരുകൾ. മാതൃഭൂമിയിൽ പ്രസിദ്ധീകരിച്ച ചരമവാർത്തയിൽ ഈഭാഗം നിറംകൊടുത്തും അടിവരയിട്ടുമാണ് പ്രചരിക്കുന്നത്. ഇതുകാണുമ്പോൾ മൂത്തമകൻ കൊല്ലം ബാറിലെ അഭിഭാഷകൻകൂടിയായ ഇലക്ട്രോൺ ഓർക്കുന്നത് പഠിക്കുമ്പോൾ പേരിലെ കൗതുകത്തിന്റെപേരിൽ ഒരുപാട് കളിയാക്കലുകൾ ഏറ്റുവാങ്ങേണ്ടിവന്നതാണ്. ആറ്റംപോലെ മക്കളെന്നും കൂടിച്ചേർന്ന് ഒരുമയോടെ നിൽക്കട്ടെ എന്നവിചാരമാണ് അച്ഛനെ ഇങ്ങനെ പേരിടാൻ പ്രേരിപ്പിച്ചതെന്ന് ഇലക്ട്രോൺ പറഞ്ഞു. പേരുകേട്ടാൽ ഏതുജാതിയാണെന്ന് മനസ്സിലാകരുതെന്നും അച്ഛൻ ഉദ്ദേശിച്ചു. ശാസ്ത്രവിഷയത്തിൽ ഏറെ താത്പര്യമുണ്ടായിരുന്ന അച്ഛൻ പാരാമിലിട്ടറി ഫോഴ്സ് ആയ ഗ്രഫിൽ ആയിരുന്നു. അവിടെനിന്ന് ഡിഗ്രിയും നേടിയിട്ടുണ്ട്. ബോർഡർ റോഡ് ഓർഗനൈസേഷനിൽ ഡെപ്യൂട്ടേഷനിൽ ജോലിചെയ്യുന്നകാലത്ത് പത്തുവർഷം ലിബിയയിലും ഉണ്ടായിരുന്നു. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ സഞ്ചരിച്ചിട്ടുമുണ്ട്. പിന്നീട് നാട്ടിൽ കൃഷിയും ആധ്യാത്മികാര്യങ്ങളുമായി കഴിയുകയായിരുന്നു. വാർത്ത ഇങ്ങനെ പ്രചരിച്ചതുകാരണം ഒരുപാടുപേർ മരണവാർത്ത അറിയുകയും വിളിക്കുകയും ചെയ്തിരുന്നെന്നും മക്കൾ പറഞ്ഞു. ദുബായിലുള്ള ന്യൂട്രോണിന് കോവിഡ് സാഹചര്യംകാരണം നാട്ടിലേക്കുവരാൻ പറ്റിയില്ല. ഒരിക്കൽ പരിചയപ്പെട്ടാൽ ആരും മറക്കില്ല. കോടതികളിൽ ചെല്ലുമ്പോൾ ഈ പേരിൽ വേറൊരു അഭിഭാഷകനില്ല. അങ്ങനെ ഈ പേരിന് കുറേ നല്ലവശങ്ങളുണ്ടെന്നും അച്ഛന്റെ ഓർമയിൽ ഇലക്ട്രോൺ പറഞ്ഞു.
from mathrubhumi.latestnews.rssfeed https://ift.tt/3uDVLNR
via
IFTTT
No comments:
Post a Comment