കണ്ണൂർ: സത്യപ്രതിജ്ഞ ചൊല്ലി അധികാരമേറ്റ മുഖ്യമന്ത്രി പിണറായി വിജയനെ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ അഭിനന്ദിക്കുന്ന ദൃശ്യത്തിന് ചുവടെ പുതുചരിത്രം പിറന്നുവെന്ന് ചാനലിൽ എഴുതിക്കാണിച്ചപ്പോൾ ചാലാടൻ ജനാർദനൻ എന്ന ബീഡിത്തൊഴിലാളി വലതു മുഷ്ടിചുരുട്ടി ആ ദൃശ്യത്തെ അഭിവാദ്യം ചെയ്തു -ലാൽസലാം. പിന്നെ രണ്ടുകൈയും കോർത്തുപിടിച്ച് അഭിവാദ്യംചെയ്യുമ്പോൾ വിതുമ്പിപ്പോയി. ജീവിതത്തിൽ ഏറ്റവും അഭിലഷിച്ചിരുന്ന നിമിഷം വന്നുചേർന്നതിലെ ആനന്ദക്കണ്ണീർ. തന്റെ സമ്പാദ്യത്തിലെ 850 രൂപമാത്രം ബാക്കിവെച്ച് രണ്ടുലക്ഷം രൂപ മുഖ്യമന്ത്രിയുടെ വാക്സിൻ ചലഞ്ചിലേക്ക് സംഭാവനചെയ്ത ജനാർദനനെ സത്യപ്രതിജ്ഞച്ചടങ്ങിലേക്ക് ക്ഷണിച്ചിരുന്നു, 216-ാം നമ്പർ അതിഥിയായി. അദ്ദേഹം പക്ഷേ, പോയില്ല. പകരം വീട്ടിലിരുന്ന് ടെലിവിഷനിൽ കണ്ടാൽ മതിയെന്ന് തീരുമാനിച്ചു. കോവിഡ് മാത്രമല്ല, ഒരു വർഷംമുമ്പ് ഭാര്യ രജനി വിടപറഞ്ഞശേഷം ദൂരെ പോകാറില്ല. ക്ഷണക്കത്തുമായിവന്ന റവന്യൂ ഉദ്യോഗസ്ഥനോടും ഇത് സൂചിപ്പിച്ചിരുന്നു. സത്യപ്രതിജ്ഞാദിവസമായ വ്യാഴാഴ്ച തനിച്ചായിരുന്നു വീട്ടിൽ. ഒപ്പം താമസിക്കുന്ന മകൾ നവീനയും കുഞ്ഞും ഭർത്തൃവീട്ടിലായിരുന്നു. മൂന്നരയ്ക്കുതുടങ്ങിയ ചടങ്ങിന് മൂന്നുമണിമുതൽ പൂർണ വോളിയത്തിൽ ടി.വി. തുറന്നുവെച്ച് കാത്തിരുന്നു.
from mathrubhumi.latestnews.rssfeed https://ift.tt/3bELNEb
via
IFTTT
No comments:
Post a Comment