തൃശ്ശൂർ: കണ്ണൂർമുതൽ കശ്മീർവരെ നാട്ടുകാരെ ചായ കുടിപ്പിച്ച് പഴയ സൈക്കിളിൽ 5,647 കിലോമീറ്റർ ദേശാടനം നടത്തി നിധിൻ തിരിച്ചെത്തി. 120 ദിവസത്തെ യാത്ര കഴിഞ്ഞ് ഇപ്പോൾ തൃശ്ശൂർ കല്ലൂർ കൊല്ലക്കുന്നിലെ മാളിയേക്കൽ വീട്ടിൽ ക്വാറന്റീനിലാണ് ഈ 23-കാരൻ. പ്ലസ് ടു കംപ്യൂട്ടർ സയൻസ് ജയിച്ചശേഷം ഒല്ലൂരിലെ ഹോട്ടലിൽ ചായയടിക്കുന്ന ജോലിയായിരുന്നു നിധിന്. അതിനിടെയാണ് ആദ്യത്തെ ലോക്ഡൗൺ വന്നത്. അതോടെ ജോലിപോയി. വേറെ ജോലിക്ക് ശ്രമിച്ചെങ്കിലും കിട്ടിയില്ല. സിനിമ എന്ന സ്വപ്നത്തിനായി വാങ്ങിയ ക്യാമറ ഉപജീവനത്തിനായി വിൽക്കേണ്ട സ്ഥിതിയെത്തി. അപ്പോഴാണ് വീട്ടിൽ അനിയൻ ഉപേക്ഷിച്ച സൈക്കിൾ കണ്ണിൽപ്പെട്ടത്. ക്യാമറ വിറ്റ് 10,000 രൂപ കിട്ടി. കുറച്ച് പണം കൊണ്ട് സൈക്കിൾ നന്നാക്കി. ബാക്കിയുള്ള തുക കൊണ്ട് കെറ്റിലും സ്റ്റൗവും കലവും വായുക്കിടക്കയും യാത്രാക്കൂടാരവും വാങ്ങി. ദേശീയ ദേശാടനമെന്ന സ്വപ്നം സൈക്കിളിൽ പൂർത്തിയാക്കുകയായിരുന്നു ലക്ഷ്യം. യാത്ര തുടങ്ങുമ്പോൾ െെകയിലുണ്ടായിരുന്നത് 170 രൂപ. യാത്രയ്ക്കിടെ ചായ വിറ്റ് ഉപജീവനം നടത്താമെന്ന ആത്മധൈര്യമുണ്ടായിരുന്നു. അതിനാണ് കെറ്റിലും സ്റ്റൗവും വാങ്ങിയത്. ജനുവരി ഒന്നിന് അമ്മൂമ്മ ഭവാനിയോട് യാത്ര പറഞ്ഞിറങ്ങി. കോഴിക്കോട്, കണ്ണൂർ, കർണാടക, ഗോവ വഴി 17 സംസ്ഥാനങ്ങളിലൂടെ സൈക്കിളിൽ യാത്ര ചെയ്തു. ഗിയറില്ലാത്ത സൈക്കിളായതിനാൽ യാത്ര ശ്രമകരമായിരുന്നു. രാത്രി തങ്ങുന്നത് പെട്രോൾപമ്പുകളിലും ഗുരുദ്വാരകളിലും അന്പലങ്ങളിലും. തങ്ങുന്നയിടത്ത് സ്റ്റൗ കത്തിച്ച് ചായയുണ്ടാക്കി കെറ്റിലിൽ നിറച്ച് വിറ്റു. 50 ചായ വിറ്റപ്പോൾ 300 രൂപവരെ ലാഭം കിട്ടി. മഞ്ഞുവീഴ്ച കാരണം കശ്മീരിലെത്താൻ വഴി മാറിപ്പോകേണ്ടി വന്നു. മടക്കവും സൈക്കിളിലാണ് നടത്താനിരുന്നത്. എന്നാൽ, ഉത്തർപ്രദേശിലെത്തിയപ്പോഴേക്കും കോവിഡ് രണ്ടാംതരംഗം രൂക്ഷമായി. അവിടെനിന്ന് കിട്ടിയ ലോറിയിലായിരുന്നു മടക്കയാത്ര. ഓരോ സ്ഥലത്തും ചായ വിൽപ്പനയിലൂടെ കിട്ടിയതിൽ ഒരു പത്ത് രൂപ നോട്ടുവീതം ചെലവാക്കാെത വെച്ചിട്ടുണ്ട്. അങ്ങനെ നോക്കുമ്പോൾ യാത്രകഴിഞ്ഞ് തിരിച്ചെത്തിയ നിധിന്റെ കൈയിൽ ആയിരത്തിലേറെ രൂപയുണ്ട്. Content Highlights: Thrissur native nithin who travels across india by selling tea
from mathrubhumi.latestnews.rssfeed https://ift.tt/33q7Iuh
via
IFTTT
No comments:
Post a Comment