തിരുവനന്തപുരം: സി.പി.എമ്മിന് പിന്നാലെ സി.പി.ഐ. മന്ത്രിമാരും പുതുമുഖങ്ങൾ. കെ. രാജൻ, പി. പ്രസാദ്, ജെ. ചിഞ്ചുറാണി, ജി.ആർ. അനിൽ എന്നിവർ സി.പി.ഐ. മന്ത്രിമുഖങ്ങളാകും. ചിറ്റയം ഗോപകുമാർ ഡെപ്യൂട്ടി സ്പീക്കറും. സംസ്ഥാന എക്സിക്യൂട്ടീവ് ചേർന്ന് രൂപംനൽകിയ മന്ത്രിമാരുടെ പട്ടികയ്ക്ക് സംസ്ഥാന കൗൺസിൽ അംഗീകാരം നൽകുകയായിരുന്നു. അനിൽ ഒഴിച്ചുള്ള മൂന്നുപേരും സംസ്ഥാന എക്സിക്യൂട്ടീവ് അംഗങ്ങളാണ്. ദേശീയ കൗൺസിൽ അംഗമായ ഇ. ചന്ദ്രശേഖരൻ വിജയിച്ചെങ്കിലും മന്ത്രിസഭയിലേക്ക് പുതുമുഖങ്ങൾ മതിയെന്ന തീരുമാനത്താൽ ഒഴിവാക്കി. നാലാമത്തെ മന്ത്രിസ്ഥാനത്തേക്ക് വിജയിച്ച സംസ്ഥാന കൗൺസിൽ അംഗങ്ങളായ അഞ്ച് പേരുടെ പേരുകൾ പരിഗണിച്ചു. ആദ്യമായാണ് എം.എൽ.എ.യായതെങ്കിലും തിരുവനന്തപുരം ജില്ലാ സെക്രട്ടറിയായിരുന്ന ജി.ആർ. അനിലിന് അനുകൂലമായിരുന്നു തീരുമാനം. തലസ്ഥാനജില്ലയിൽനിന്ന് സി.പി.ഐ.ക്ക് മന്ത്രിയുണ്ടാകേണ്ടത് സംഘടനാപരമായ ആവശ്യമാണെന്ന് ജില്ലയുടെ ചുമതലവഹിക്കുന്ന സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറി പ്രകാശ്ബാബുവും സമർഥിച്ചു. മുൻ ജില്ലാ സെക്രട്ടറിയായിരുന്ന ആർ. രാമചന്ദ്രൻനായർ സി.പി.എമ്മിലേക്ക് പോയതിനെ തുടർന്നുള്ള പ്രതിസന്ധിഘട്ടത്തിൽ ജില്ലയിൽ പാർട്ടിയെ നയിച്ചതും കണക്കിലെടുത്തു. തിരുവനന്തപുരം ജില്ലയിൽനിന്ന് സി.പി.ഐക്ക് മന്ത്രിയുണ്ടായിട്ടില്ലെന്നതും പരിഗണിക്കപ്പെട്ടു. അവിഭക്ത കമ്യൂണിസ്റ്റ് പാർട്ടിയിൽനിന്ന് കെ.ആർ. ഗൗരിയമ്മ മന്ത്രിയായ ശേഷം സി.പി.ഐയിൽനിന്നുള്ള ആദ്യ വനിതാമന്ത്രിയാണ് ജെ. ചിഞ്ചുറാണി. കാനം രാജേന്ദ്രന്റെ വിശ്വസ്തരായി നിൽക്കുന്നവരാണ് പി. പ്രസാദും കെ. രാജനും. നേരത്തേ പത്തനംതിട്ട ജില്ലാ സെക്രട്ടറിയായി പ്രവർത്തിച്ച പ്രസാദിനെ ചേർത്തലയിൽ മത്സരിപ്പിച്ചപ്പോൾത്തന്നെ മന്ത്രിസ്ഥാനത്തേക്ക് പാർട്ടി ഉദ്ദേശിക്കുന്നുവെന്ന് ഉറപ്പായിരുന്നു. കൊല്ലം ജില്ലയിൽനിന്ന് ചിഞ്ചുറാണിക്കൊപ്പം പി.എസ്. സുപാലിന്റെ പേരും പരിഗണിക്കപ്പെട്ടു. സംഘടനാ പ്രശ്നങ്ങളുടെ പേരിൽ പാർട്ടി നടപടി നേരിടുന്ന ഘട്ടത്തിലാണ് അദ്ദേഹത്തിന് നിയമസഭയിലേക്ക് മത്സരിക്കാൻ അവസരം നൽകിയത്. അതിനപ്പുറമുള്ള പരിഗണന തെറ്റായി വ്യാഖ്യാനിക്കപ്പെടുമെന്നതിനാൽ സുപാൽ തുടർ പരിണനയിൽ വന്നില്ല. ബിനോയ് വിശ്വത്തിന് വിമർശനംമന്ത്രിസഭാ സത്യപ്രതിജ്ഞ സെൻട്രൽ സ്റ്റേഡിയത്തിൽ വിപുലമായി നടത്തുന്നതിനെതിരേ പ്രസ്താവനയിറക്കിയ ബിനോയ് വിശ്വത്തെ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ വിമർശിച്ചു. മുന്നണി നേതാക്കളുടെ തീരുമാനത്തിനെതിരേ ആലോചിക്കാതെ ഇത്തരം പ്രസ്താവനകളിറക്കരുതെന്ന് അദ്ദേഹം നിർദേശിച്ചു. ഓൺലൈനായി ചേർന്ന യോഗത്തിൽ വനംവകുപ്പ് പാർട്ടിയുടെ കൈയിൽനിന്ന് പോകുമ്പോൾ പകരം തുല്യപ്രാധാന്യമുള്ള വകുപ്പ് വേണമെന്ന് മുൻ വനംമന്ത്രികൂടിയായ കെ. രാജു നിർദേശിച്ചു. സി.പി.ഐ. മന്ത്രിമാരുടെ വകുപ്പ് സാധ്യതകൾകെ. രാജൻ റവന്യൂ, രജിസ്‌ട്രേഷൻ പി. പ്രസാദ് കൃഷി ജി.ആർ. അനിൽ സിവിൽ സപ്ലൈസ് ജെ. ചിഞ്ചുറാണി മൃഗസംരക്ഷണം, ഭവനനിർമാണം മറ്റ് സ്ഥാനങ്ങൾനിയമസഭാ കക്ഷി നേതാവ് ഇ. ചന്ദ്രശേഖരൻഉപനേതാവ് കെ. രാജൻവിപ്പ് ഇ.കെ. വിജയൻ
from mathrubhumi.latestnews.rssfeed https://ift.tt/2S3G4RI
via
IFTTT
No comments:
Post a Comment