കൊച്ചി: 'വല്ലാർപാടത്തമ്മയുടെ അനുഗ്രഹംകൊണ്ട് മാത്രമാണ് എന്റെ ജീവൻ തിരികെ ലഭിച്ചത്. നടുക്കടലിൽ ഉള്ളുരുകി പ്രാർഥിക്കുകയായിരുന്നു. ജീവൻ തിരിച്ചുലഭിക്കുമെന്ന് കരുതിയില്ല, വല്ലാർപാടത്തമ്മ കൈകളിൽവെച്ച് നേവിയുടെ കപ്പലിൽ എത്തിച്ചതുപോലെയാണ് തോന്നണത്' - മുംബൈയിലെ ബാർജിലെ അപകടത്തിൽനിന്ന് രക്ഷപ്പെട്ട മലയാളിയായ ഫ്രാൻസിസ് കെ. സൈമണിന്റെ (50) വാക്കുകൾ. ബാർജ് കെട്ടിവലിച്ച് റിഗ്ഗുകളിലെത്തിക്കുന്ന ജോലി ചെയ്തിരുന്ന 'വരപ്രദ'കപ്പലിലായിരുന്നു ഫ്രാൻസിസിന് ജോലി. ജനുവരി 20-ന് കരാർ കഴിഞ്ഞെങ്കിലും കപ്പൽ അധികൃതരുടെ നിർബന്ധത്തിൽ ജോലി തുടരുകയായിരുന്നു. 13 പേരായിരുന്നു കപ്പലിൽ ജോലി ചെയ്തിരുന്നത്. ആറു മണിയോടെ കപ്പലിന്റെ എൻജിൻ റൂമിൽ വെള്ളംകയറി. വൈകാതെ കപ്പൽ മുങ്ങി. എങ്ങനെ രക്ഷപ്പെടുമെന്നറിയില്ലായിരുന്നു. ഫ്രാൻസിസും ബംഗാൾ സ്വദേശിയായ മറ്റൊരു ജോലിക്കാരനും ഭാഗ്യത്തിന് ലൈഫ് റാഫ്റ്റിൽ (ലൈഫ് ബോട്ട്) കയറിപ്പറ്റി. മറ്റാർക്കും ഇതിനായില്ല. ലൈഫ് റാഫ്റ്റ് പഞ്ചറായിരുന്നു. കൂടെ വൻ തിരമാലകളും ശക്തമായ മഴയും 100 കിലോമീറ്റർ വേഗത്തിൽ കാറ്റും. ജീവൻ കിട്ടുമെന്ന് കരുതിയില്ല. അഞ്ചു മണിക്കൂറോളം കടലിലേക്ക് വീഴാതെ പിടിച്ചുനിന്നു. ഒടുവിൽ ഐ.എൻ.എസ്. കൊൽക്കത്ത എത്തിയതോടെയാണ് കപ്പലിലേക്ക് കയറാനായത്. പിന്നീടാണ് അറിയുന്നത് സഹപ്രവർത്തകരായ 11 പേർ മരണപ്പെട്ട വിവരം. ഒരാളുടെ മൃതദേഹം 300 കിലോമീറ്റർ അകലെ നിന്നാണ് ലഭിച്ചത്. 25 വർഷമായി കപ്പലുകളിൽ ജോലി ചെയ്യുന്നുണ്ട്. വരപ്രദ എന്ന 34 വർഷം പഴക്കമുള്ള കപ്പലിൽ ചീഫ് എൻജിനീയറായി ജോലി ചെയ്യുകയായിരുന്നു. കപ്പൽ കൃത്യമായി അറ്റകുറ്റപ്പണി നടത്താത്തതാണ് അപകടത്തിന് കാരണമെന്നാണ് ഫ്രാൻസിസ് പറയുന്നത്. അരൂർ തീപ്പെട്ടി കമ്പനി റോഡിൽ ആണ് കൈതവേലിക്കകത്ത് ഫ്രാൻസിസിന്റെ വീട്. ഞായറാഴ്ച രാത്രിയോടെ അരൂരിലെ വീട്ടിലെത്തി. ഭാര്യയെയും മക്കൾ ഇരുവരെയും കണ്ട് കുടുംബത്തോടൊപ്പം പ്രാർത്ഥന നടത്തിയിട്ടേ മറ്റെന്തും ചെയ്തുള്ളു. കൊച്ചിയിൽ വിമാനമാർഗം എത്തിയ ഫ്രാൻസിസ് വീട്ടിലേക്ക് പോകുംവഴി അരൂരിൽ കുടുങ്ങിയിരുന്നു. തനിച്ച് കാറോടിച്ച് പോയപ്പോൾ ഫാസ് ടാഗില്ലാതെ കുടുങ്ങി അരമണിക്കൂറോളം റോഡിൽ കിടന്നു. ഒടുവിൽ അധികൃതർ ഇടപെട്ട് വിടുകയായിരുന്നു.
from mathrubhumi.latestnews.rssfeed https://ift.tt/2SmD1Ek
via
IFTTT
No comments:
Post a Comment