മുംബൈ: ടൗട്ടേ ചുഴലിക്കാറ്റിൽപ്പെട്ട് അറബിക്കടലിൽ മുങ്ങിയ ബാർജിലെയും ടഗ് ബോട്ടിലെയും മുഴുവൻ മൃതദേഹങ്ങളും വീണ്ടെടുത്തു. ടഗ് ബോട്ടിന്റെ അവശിഷ്ടങ്ങൾ കണ്ടെടുത്തതായും രക്ഷാപ്രവർത്തനം അവസാനിപ്പിച്ചതായും നാവികസേനാവൃത്തങ്ങൾ അറിയിച്ചു. ഒരുമൃതദേഹംകൂടി തിരിച്ചറിഞ്ഞതോടെ മരിച്ച മലയളികളുടെ എണ്ണം എട്ട് ആയി. കടലിൽ മുങ്ങിപ്പോയ പി-305 ബാർജിന്റെയും വരപ്രദ എന്ന ടഗ് ബോട്ടിന്റെയും സമീപത്തുനിന്ന് 70 മൃതദേഹങ്ങളാണ് കണ്ടെടുത്തത്. മഹാരാഷ്ട്രയിലെ റായ്ഗഢ്, ഗുജറാത്തിലെ വൽസാഡ് തീരങ്ങളിൽനിന്ന് 16 മൃതദേഹങ്ങൾ കിട്ടി. 86 മൃതദേഹങ്ങളും കിട്ടിയെങ്കിലും തീരത്തടിഞ്ഞവയിൽ ചിലത് തിരിച്ചറിഞ്ഞിട്ടില്ലാത്തതുകൊണ്ട് ഔദ്യോഗിക മരണസംഖ്യ ഇപ്പോഴും 70 ആയാണ് കണക്കാക്കുന്നത്. പത്തനംതിട്ട, അടൂർ പഴകുളം സ്വദേശി വിവേക് സുരേന്ദ്രന്റെ മൃതദേഹമാണ് ബന്ധുക്കൾ തിങ്കളാഴ്ച തിരിച്ചറിഞ്ഞത്. നാവികസേനയുടെ ഐ.എൻ.എസ്. മകർ എന്ന കപ്പലിലെ മുങ്ങൽ വിദഗ്ധർ സൈഡ് സ്കാൻ സോണാർ ഉൾപ്പെടെയുള്ള അത്യാധുനിക ഉപകരണങ്ങളുടെ സഹായത്തോടെ നടത്തിയ തിരച്ചിലിലാണ് പി-305 ബാർജും വരപ്രദ ടഗും കടലിനടിയിൽ കണ്ടെത്തിയത്. അപകടത്തിൽപ്പെട്ട ബാർജിൽ 261 ജീവനക്കാരും ടഗിൽ 13 ജീവനക്കാരുമാണുണ്ടായിരുന്നത്. ടഗിലെ രണ്ടുപേർ ഉൾപ്പെടെ 188 പേരെ നാവികസേനയും തീരരക്ഷാസേനയും ചേർന്ന് രക്ഷപ്പെടുത്തിയിരുന്നു. രക്ഷപ്പെട്ടവരിൽ ഇരുപതിലേറെ മലയാളികളുണ്ട്. എണ്ണപര്യവേക്ഷണവും ഖനനവും നടത്തുന്നതിനുവേണ്ടി ഒ.എൻ.ജി.സി.ക്കുവേണ്ടി കരാർ അടിസ്ഥാനത്തിൽ പ്രവർത്തിക്കുന്ന ആഫ്കോൺസ് എന്ന കമ്പനിയുടേതാണ് അപകടത്തിൽപ്പെട്ട ബാർജ്. മണ്ണിലുറച്ചുപോയ ഗാൽ കൺസ്ട്രക്ടർ എന്ന മറ്റൊരു ബാർജിനെ കെട്ടിവലിക്കാൻ പോയപ്പോഴാണ് വരപ്രദ എന്ന ടഗ് ബോട്ട് മുങ്ങിയത്. ഗാൽ കൺസ്ട്രക്ടറിലെ മുഴുവൻ ജീവനക്കാരെയും രക്ഷിക്കാനായി. ബാർജിന്റെ ക്യാപ്റ്റൻ തീരത്തേക്കടുക്കാനുള്ള നിർദേശം ലംഘിച്ചതാണ് അപകടത്തിന് കാരണമായത് എന്നാണ് ആഫ്കോൺസും ബാർജിന്റെ ചീഫ് എൻജിനിയറും പറയുന്നത്. ആളപായത്തിന് കാരണമാകുംവിധം കൃത്യവിലോപം കാണിച്ചതിന് ക്യാപ്റ്റനെതിരേ മുംബൈ പോലീസ് കേസെടുത്തിട്ടുണ്ട്. ഗുജറാത്ത് തീരത്തടിഞ്ഞ മൃതദേഹങ്ങളിൽ ക്യാപ്റ്റന്റേതും ഉണ്ടെന്നാണ് അറിയുന്നത്. Content Highlights: 86 bodies recovered from sunken barge, tug off Mumbai
from mathrubhumi.latestnews.rssfeed https://ift.tt/3oIZbg4
via
IFTTT
No comments:
Post a Comment