പങ്കാളിത്തപെൻഷൻ: സർക്കാർവിഹിതം 14 ശതമാനമാക്കണമെന്ന് വിദഗ്ധസമിതി - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, May 8, 2021

പങ്കാളിത്തപെൻഷൻ: സർക്കാർവിഹിതം 14 ശതമാനമാക്കണമെന്ന് വിദഗ്ധസമിതി

തിരുവനന്തപുരം: പങ്കാളിത്തപെൻഷൻപദ്ധതിയിൽ സർക്കാരിന്റെ വിഹിതം 10-ൽനിന്ന് 14 ശതമാനമാക്കണമെന്ന് വിദഗ്ധസമിതി ശുപാർശ നൽകി. 2013 ഏപ്രിൽ ഒന്നിനുമുമ്പ് റാങ്ക് ലിസ്റ്റിൽ വരുകയും അതിനുശേഷം നിയമനം കിട്ടുകയും ചെയ്തവർക്ക് സ്റ്റാറ്റ്യൂട്ടറി പെൻഷൻ നൽകണം. പങ്കാളിത്തപെൻഷൻ ബാധകമായവർക്ക് ഗ്രാറ്റ്വിറ്റി അനുവദിക്കണം. എന്നാൽ, പദ്ധതി തുടരണമോ വേണ്ടയോ എന്ന് സമിതി വ്യക്തമാക്കിയിട്ടില്ല. സ്റ്റാറ്റ്യൂട്ടറി പെൻഷൻ സമ്പ്രദായത്തിലേക്ക്‌ മടങ്ങിയാൽ സർക്കാരിന്റെ സാമ്പത്തികബാധ്യത കൂടുമെന്ന് സമിതി വിലയിരുത്തുന്നു. 2013-ൽ ഉമ്മൻചാണ്ടിസർക്കാരിന്റെ കാലത്തുവന്ന പങ്കാളിത്തപെൻഷൻ പദ്ധതി പുനഃപരിശോധിക്കുമെന്ന് കഴിഞ്ഞ എൽ.ഡി.എഫ്. സർക്കാർ വാഗ്ദാനം നൽകിയിരുന്നു. അതേക്കുറിച്ച് പഠിക്കാൻ നിയോഗിച്ച, വിരമിച്ച ജില്ലാ ജഡ്ജി എസ്. സതീഷ്ചന്ദ്രബാബു അധ്യക്ഷനായ സമിതിയാണ് ശുപാർശ നൽകിയത്. മറ്റ് സംസ്ഥാനസർക്കാരുകളും കേന്ദ്രവും 14 ശതമാനമാണ് തൊഴിൽദാതാവിന്റെ വിഹിതമായി നിക്ഷേപിക്കുന്നത്. കേരളവും ഇതുനൽകണം. എന്നാലേ ജീവനക്കാർക്ക് പങ്കാളിത്തപെൻഷൻ പദ്ധതിയിൽ മെച്ചമുണ്ടാവൂവെന്ന് സമിതി വ്യക്തമാക്കി. കേരളത്തിൽ പങ്കാളിത്തപെൻഷൻ നിലവിൽ വന്നത് 2013 ഏപ്രിൽ ഒന്നുമുതലാണ്. അന്നുമുതൽ നിയമനം കിട്ടിയവർക്ക് പങ്കാളിത്തപെൻഷനാണ് ബാധകം. എന്നാൽ, ആ ദിവസത്തിനുമുമ്പ് റാങ്ക് ലിസ്റ്റിൽ വന്നവർക്ക് അതിനുശേഷമാണ് നിയമനം കിട്ടിയതെങ്കിലും സ്റ്റാറ്റ്യൂട്ടറി പെൻഷൻതന്നെ നൽകണം. പങ്കാളിത്തപെൻഷൻപദ്ധതിയിൽ നിലവിൽ ഗ്രാറ്റ്വിറ്റി അനുവദിച്ചിട്ടില്ല. സർക്കാരിന് സാമ്പത്തികബാധ്യതയുണ്ടാക്കുന്ന ശുപാർശകളാണ് സമിതിയുടേത്. അതേസമയം, പങ്കാളിത്തപെൻഷൻ ഉപേക്ഷിക്കുന്നത് സാമ്പത്തികബാധ്യതയുണ്ടാക്കുമെന്നും സമിതി പറയുന്നു. പങ്കാളിത്തപെൻഷൻ ഉപേക്ഷിക്കണമെന്ന് സമിതി അഭിപ്രായപ്പെടാത്തതിനാൽ അക്കാര്യം സർക്കാർ പരിഗണിക്കാൻ സാധ്യതയില്ല. 2018-ൽ നിയമിച്ച സമിതി തിരഞ്ഞെടുപ്പിനുശേഷമാണ് റിപ്പോർട്ട് നൽകിയത്.


from mathrubhumi.latestnews.rssfeed https://ift.tt/3uyMB5d
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages