തിരുവനന്തപുരം : മോട്ടോർവാഹനവകുപ്പിന്റെ രജിസ്ട്രേഷൻ സംവിധാനത്തിലെ പിഴവുകൾ മുതലെടുത്ത് താത്കാലിക രജിസ്ട്രേഷനും ഇൻഷുറൻസുമില്ലാതെ പുതിയ വാഹനങ്ങൾ നിരത്തിലിറങ്ങുന്നു. ഓൺലൈൻവഴി താത്കാലിക രജിസ്ട്രേഷനെടുത്തശേഷം മാത്രമേ വാഹനങ്ങൾ വിൽക്കാവൂ എന്നാണ് വ്യവസ്ഥ. ഇതു ലംഘിച്ച് വാഹനങ്ങൾ വിൽക്കുന്നത് തടയാൻ മോട്ടോർവാഹനവകുപ്പിന് കഴിയുന്നില്ല. ഈ വാഹനങ്ങൾ അപകടത്തിൽപ്പെട്ടാൽ ഇൻഷുറൻസ് പരിരക്ഷയും ലഭിക്കില്ല. ഇത്തരം സംഭവങ്ങൾ പിടിക്കപ്പെട്ടാൽ ഡീലർക്കെതിരേ നടപടി എടുക്കാമെന്നല്ലാതെ ക്രമക്കേട് തടയാനുള്ള സജ്ജീകരണങ്ങളൊന്നും മോട്ടോർവാഹനവകുപ്പിനില്ല. ഒരുമാസത്തെ താത്കാലിക രജിസ്ട്രേഷന്റെ മറവിലും തട്ടിപ്പ് നടക്കുന്നുണ്ട്. എല്ലാ വാഹനങ്ങളും ഈ കാലയളവിനുള്ളിൽ നികുതിയടച്ച് സ്ഥിരം രജീസ്ട്രേഷൻ എടുക്കാറില്ല. സ്വർണക്കടത്ത് സംഘങ്ങൾ ഇത്തരം വാഹനങ്ങൾ ഉപയോഗിക്കുന്നുണ്ട്. താത്കാലിക രജിസ്ട്രേഷനുള്ള ആഡംബരക്കാറുകൾ വാടകയ്ക്ക് കൊടുക്കുന്ന സംഘവും സംസ്ഥാനത്തുണ്ട്. കോവിഡ് പശ്ചാത്തലത്തിൽ പരിശോധന ഒഴിവാക്കി രജിസ്ട്രേഷൻ അനുവദിച്ചപ്പോൾ ഈ വാഹനങ്ങൾക്കെല്ലാം സ്ഥിര രജിസ്ട്രേഷൻ നൽകി. ക്രിമിനൽ കേസിൽപ്പെട്ട് പോലീസ് കസ്റ്റഡിയിൽ കിടന്ന കാറിനുവരെ മോട്ടോർവാഹനവകുപ്പ് ഈ കാലയളവിൽ രജിസ്ട്രേഷൻ നൽകി. ഈ ന്യൂനതകൾ പരിഹരിക്കുന്നതിനുപകരം സ്ഥിരം രജിസ്ട്രേഷന് മുന്പായുള്ള പരിശോധനകൂടി ഒഴിവാക്കി വ്യവസ്ഥകൾ ലളിതമാക്കാനുള്ള നീക്കത്തിലാണ് ഗതാഗതവകുപ്പ്. വില്പനയ്ക്ക് എത്തുന്ന വാഹനങ്ങൾ പരിശോധിക്കുകയും ഷോറൂമുകളിലെ വില്പനയും വാഹനങ്ങളുടെ എണ്ണവും ഒത്തുനോക്കിയാൽ ഈ ക്രമക്കേടുകൾ തടയാനാകും. താത്കാലിക രജിസ്ട്രേഷൻ ആറുമാസത്തേക്ക് താത്കാലിക രജിസ്ട്രേഷൻ കാലാവധി ആറുമാസമായി ഉയർത്തുന്നത് സംബന്ധിച്ച് കേന്ദ്രസർക്കാർ ഉത്തരവ് ഇറക്കി. ഷാസി മാത്രമായി വരുന്ന വാഹനങ്ങൾക്ക് ബോഡി നിർമിക്കാൻ ഒരുമാസത്തെ കാലയളവ് മതിയാകുന്നില്ലെന്ന് കണ്ടതിനെ തുടർന്നാണിത്. ഫാൻസി നമ്പർ ബുക്ക് ചെയ്യുന്ന വാഹനങ്ങൾക്കും താത്കാലിക രജിസ്ട്രേഷൻ നൽകാറുണ്ട്. ഇവർക്ക് ആറുമാസത്തെ സാവകാശം നൽകുമോയെന്നതിൽ അന്തിമ തീരുമാനമായിട്ടില്ല.
from mathrubhumi.latestnews.rssfeed https://ift.tt/3wFtWWW
via
IFTTT
No comments:
Post a Comment