സെലിൻ പോയി...കുഞ്ഞുവാവയെ താലോലിക്കാൻ മടങ്ങിവരാതെ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, April 9, 2021

സെലിൻ പോയി...കുഞ്ഞുവാവയെ താലോലിക്കാൻ മടങ്ങിവരാതെ

രാമനാട്ടുകര : ഒരു പെൺകുട്ടി പിറന്നതിന്റെ സന്തോഷത്തിലായിരുന്നു വ്യാഴാഴ്ച വൈകീട്ടുവരെ ആ കുടുംബം... പെട്ടെന്നാണ് കാര്യങ്ങൾ മാറ്റിമറിച്ചുകൊണ്ട് ദുരന്തവാർത്തയെത്തിയത്. ആശുപത്രിയിൽ പ്രസവിച്ചുകിടക്കുന്ന മകളോട് ആവശ്യമായ സാധനങ്ങളെടുത്ത് പെട്ടെന്നുവരാമെന്ന് പറഞ്ഞുപോയ അമ്മ സെലിൻ വി. പീറ്ററിന്റെ അപകടവാർത്തയായിരുന്നു അത്. സെലിൻ ഒാടിച്ച കാർ ബൈപ്പാസിൽ ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു. നേരം പുലരും മുന്നെ സെലിൻ ഈ ലോകത്തോട് വിടപറയുകയും ചെയ്തു. ഇപ്പോഴും ഒന്നും വിശ്വസിക്കാനാവാതെ വിതുമ്പുകയാണ് ബന്ധുക്കളും സഹപ്രവർത്തകരും. മൂന്നുദിവസം മുമ്പാണ് സെലിന്റെ ഏകമകൾ ഡോ. അനീഷ്യ സെലസ് ഒരു പെൺകുട്ടിക്ക് ജന്മം നൽകിയത്. മകൾക്ക് കൂട്ടായി കോഴിക്കോട് സ്റ്റാർ കെയർ ആശുപത്രിയിൽ എപ്പോഴുമുണ്ടായിരുന്നു സെലിൻ. ആശുപത്രിയിലേക്ക് വേണ്ട അത്യാവശ്യ സാധനങ്ങളെടുക്കാനായാണ് വ്യാഴാഴ്ച വൈകീട്ട് നാലുമണിക്ക് ആശുപത്രിയിൽനിന്നും രാമനാട്ടുകരയിലെ കൃഷിഭവൻ റോഡിലെ 'ഒളിക്കുഴിയിൽ' വീട്ടിലേക്ക് ഇറങ്ങിയത്. വരുമ്പോൾ സഹായത്തിന് നിൽക്കുന്ന ഷിജിയെയും ഒപ്പം കൂട്ടി. അതുവരെ വയനാട്ടിലായിരുന്ന ഷിജി രാമനാട്ടുകരയിലെ വീട്ടിൽ ആദ്യമായാണെത്തിയത്. കാറിൽ നിന്നിറങ്ങിയ ഉടനെ മുറ്റത്ത് നിറയെയുള്ള ചെടികളോരൊന്നും കാണിച്ച് ഇതൊക്കെ ഞാൻ നട്ടു വളർത്തിയതാണെന്ന് അൽപ്പം അഭിമാനത്തോടെ സെലിൻ പറഞ്ഞതോർത്ത് ഷിജി കണ്ണുതുടയ്ക്കുന്നു. പിന്നീട് വീടും പരിസരവുമെല്ലാം ചുറ്റി നടന്ന് കാണിച്ചു. അതിനിടെ വീട്ടിലെ വളർത്തുനായ ജൂഡോയെയും പരിചയപ്പെടുത്തി. മുറ്റത്ത് പന്തലിച്ച് നിന്ന മാവിലെ മാങ്ങയെടുത്ത് കഴിച്ചു. ഒടുവിൽ താനുണ്ടാക്കിക്കൊടുത്ത ചായയും കുടിച്ചാണ് ഇറങ്ങിയത്. അത് തിരിച്ചുവരാത്ത യാത്രയാണെന്ന് അപ്പോഴും കരുതിയില്ലെന്നും ഷിജി പറയുന്നു. ഷിജിയെ വീട്ടിൽ നിർത്തി മകൾക്ക് കുടിക്കാനായി കഞ്ഞിയും ഉപ്പേരിയും ഫ്ലാസ്കിൽ ചൂടുവെള്ളവും തുണിത്തരങ്ങളുമെടുത്താണ് സെലിൻ ആശുപത്രിയിലെക്ക് തിരികെ കാറോടിച്ചു പോയത്. പക്ഷേ, മകളെയും കൊച്ചുമകളെയും ഒരിക്കൽക്കൂടി കാണാൻ സെലിന് ആയുസ്സുണ്ടായില്ല. അമ്മയുടെ ചലനമറ്റ ശരീരം മകളെ അവസാനമായി ഒന്ന് കാണിക്കാനായി സ്റ്റാർ കെയർ ആശുപത്രിയിലെക്ക് രാവിലെ എത്തിച്ചിരുന്നു. വെള്ളിയാഴ്ച ഉച്ചയ്ക്ക് പതിനൊന്നരയോടെ രാമനാട്ടുകരയിലെ വീട്ടിൽ പൊതുദർശനത്തിനുവെച്ചു. സെലിന്റെ സഹോദരൻ ചീഫ് സെക്രട്ടറി വി.പി. ജോയി, കോഴിക്കോട് കളക്ടർ എസ്. സാംബശിവറാവു, മലപ്പുറം ജില്ലാ കളക്ടർ കെ. ഗോപാലകൃഷ്ണൻ, ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ, സഹപ്രവർത്തകർ, നാട്ടുകാർ എന്നിവർ അന്ത്യോപചാരമർപ്പിക്കാനായെത്തി. ഉച്ചയ്ക്ക് 12.15-ന് മൃതദേഹം വയനാട് മേപ്പാടി ഉപ്പുപാറയിലെ വസതിയിലേക്ക് കൊണ്ടുപോയി.


from mathrubhumi.latestnews.rssfeed https://ift.tt/3dKI0FO
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages