കൊച്ചി: തൃശ്ശൂർ അവിണിശ്ശേരി പഞ്ചായത്തിലെ രാഷ്ട്രീയ നാടകങ്ങൾക്ക് തിരശ്ശീലയിട്ട് ഹൈക്കോടതി. എൻ.ഡി.എ. മുന്നണിയിൽപ്പെട്ടവർ പഞ്ചായത്ത് പ്രസിഡന്റും വൈസ് പ്രസിഡന്റും ആകുന്നത് തടയുന്നതിനായി എൽ.ഡി.എഫും യു.ഡി.എഫും നടത്തിയ നീക്കങ്ങൾക്കാണ് കോടതി തടയിട്ടിരിക്കുന്നത്. ഫെബ്രുവരി 17-ന് പ്രസിഡന്റ് വൈസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ ആറ് വോട്ട് നേടി രണ്ടാം സ്ഥാനത്ത് എത്തിയ ഹരി സി. നരേന്ദ്രനും ഗീത സുകുമാരനും പ്രസിഡന്റും വൈസ് പ്രസിഡന്റുമായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കാൻ അർഹരാണെന്ന് ജസ്റ്റിസ് പി.ബി. സുരേഷ്കുമാർ ഉത്തരവിട്ടു. ഇരുവരും നൽകിയ ഹർജി അനുവദിച്ചുകൊണ്ടാണിത്. 1994-ലെ കേരള പഞ്ചായത്ത്രാജ് ആക്ടിൽ തദ്ദേശ സ്ഥാപനത്തിൽ പ്രസിഡന്റും വൈസ് പ്രസിഡന്റും വേണമെന്ന് നിഷ്കർഷിക്കുന്നുണ്ട്. ഇതൊഴിവാക്കാനുള്ള സൂത്രപ്പണിയാണ് രണ്ടു തവണയായി അവിണിശ്ശേരി പഞ്ചായത്തിൽ നടന്നതെന്ന് കോടതി വിലയിരുത്തി. പ്രസിഡന്റും വൈസ് പ്രസിഡന്റും ഇല്ലെങ്കിൽ പഞ്ചായത്തിന് സർക്കാർ സ്ഥാപനമെന്ന നിലയിൽ പ്രവർത്തിക്കാനാകില്ലെന്നും കോടതി അഭിപ്രായപ്പെട്ടു. അവിണിശ്ശേരി പഞ്ചായത്തിലെ ആകെ അംഗങ്ങൾ 14 ആണ്. ഇതിൽ ആറ് അംഗങ്ങൾ എൻ.ഡി.എ. മുന്നണിയിലുള്ളവരും അഞ്ച് അംഗങ്ങൾ ഇടത് മുന്നണിയിലുള്ളവരുമാണ്. മൂന്നു പേർ യു.ഡി.എഫ്. പ്രതിനിധികളും. ഡിസംബർ 30-ന് പ്രസിഡന്റ്, വൈസ് പ്രസിഡന്റ് സ്ഥാനങ്ങളിലേക്ക് വോട്ടെടുപ്പ് നടന്നപ്പോൾ ഇടത് മുന്നണിയിലെ എ.ആർ. രാജു, യു.ഡി.എഫ്. പിന്തുണയോടെ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു. ഇടത് മുന്നണിയിലെ തന്നെ ഇന്ദിര ജയകുമാർ വൈസ് പ്രസിഡന്റുമായി. ഇരുവർക്കും എട്ട് വീതം വോട്ട് കിട്ടി. ഹർജിക്കാരായ എൻ.ഡി.എ. മെമ്പർമാർക്ക് ആറ് വോട്ടും കിട്ടി. ഇടത് അംഗങ്ങൾ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കുകയും ചെയ്തു. എന്നാൽ, യു.ഡി.എഫ്. പിന്തുണയോടെ അധികാരത്തിൽ തുടരാനാകില്ലെന്നു പറഞ്ഞ് അന്നുതന്നെ ഇവർ സ്ഥാനങ്ങൾ രാജിവെച്ചു. ഇതിനെ തുടർന്ന് ഫെബ്രുവരി 17-ന് വീണ്ടും തിരഞ്ഞെടുപ്പ് നടത്തി. നേരത്തെ നടന്ന കാര്യങ്ങൾ ഇത്തവണയും ആവർത്തിച്ചു. ഇതിനെ തുടർന്നാണ് തങ്ങളെ തിരഞ്ഞെടുത്തതായി പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ട് എൻ.ഡി.എ. അംഗങ്ങൾ കോടതിയെ സമീപിക്കുന്നത്. അധികാരം ഏറ്റതിന് പിന്നലെ ഇടത് അംഗങ്ങൾ രാജിവെച്ചതിനാൽ ഇരുവർക്കും പ്രസിഡന്റിന്റെയും വൈസ് പ്രസിഡന്റിന്റെയും ചുമതല നിർവ്വഹിക്കാൻ താത്പര്യമില്ലെന്നാണ് ഹർജിയിൽ ചൂണ്ടിക്കാട്ടിയത്. എന്നാൽ, ഇരുവരും സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റ ശേഷമാണ് രാജിവെച്ചത് എന്നതിനാൽ വീണ്ടും തിരഞ്ഞെടുപ്പ് നടത്തണമെന്നാണ് നിയമം എന്ന നിലപാടായിരുന്നു തിരഞ്ഞെടുപ്പ് കമ്മിഷനും എതിർകക്ഷികളും സ്വീകരിച്ചത്. എന്നാൽ, അവിണിശ്ശേരി പഞ്ചായത്തിൽ സൃഷ്ടിച്ച സാഹചര്യങ്ങളിൽ ഈ വാദം അംഗീകരിക്കാനാകില്ലെന്ന് വിലയിരുത്തിയാണ് കോടതി എൻ.ഡി.എ. അംഗങ്ങൾ പ്രസിഡന്റും വൈസ് പ്രസിഡന്റുമായി തിരഞ്ഞെടുക്കപ്പെട്ടതായി പ്രഖ്യാപിക്കാൻ അർഹരാണെന്ന് ഉത്തരവിട്ടിരിക്കുന്നത്. Content Highlights:avinissery panchayath- NDA can be the panchayat president and vice president
from mathrubhumi.latestnews.rssfeed https://ift.tt/3mXIe0u
via
IFTTT
No comments:
Post a Comment