കൊച്ചി: പഞ്ചായത്തുൾപ്പെടെ ജനാധിപത്യരീതിയിൽ തിരഞ്ഞെടുക്കപ്പെട്ട സ്ഥാപനങ്ങൾ അധികാരപരിധി കവിഞ്ഞുള്ള പ്രമേയങ്ങൾ പാസാക്കുന്നത് ശരിയല്ലെന്ന് ഹൈക്കോടതി. സംസ്ഥാനത്ത് അങ്ങനെയൊരു പ്രവണത കണ്ടുവരുന്നത് അസ്വസ്ഥതാജനകമാണെന്നും ജസ്റ്റിസ് എൻ. നഗരേഷ് നിരീക്ഷിച്ചു. ഭൂരിപക്ഷത്തിന്റെ ഭരണമെന്നല്ല, ജനാധിപത്യത്തിന്റെ അർഥം. ഏതൊരു ജനാധിപത്യസ്ഥാപനവും ഭരണഘടനയുടെ ചട്ടക്കൂടിൽ നിന്നുകൊണ്ട് നിയമാനുസൃതമായേ പ്രവർത്തിക്കാവൂ. ആലപ്പുഴ തൈക്കാട്ടുശ്ശേരിയിൽ പെട്രോൾ പമ്പിന് ബിൽഡിങ് പെർമിറ്റിനുള്ള അപേക്ഷ നിരസിച്ചുകൊണ്ട് പഞ്ചായത്ത് 2021 ജനുവരി ഏഴിന് നൽകിയ കത്ത് റദ്ദാക്കിക്കൊണ്ടാണ് കോടതിയുടെ നിരീക്ഷണം. തൈക്കാട്ടുശ്ശേരിയിലെ ജെറിൻ ജെ. റോയീസ് നൽകിയ ഹർജി തീർപ്പാക്കിക്കൊണ്ടാണിത്. ഹർജിക്കാരന്റെ അപേക്ഷ പഞ്ചായത്ത് വീണ്ടും പരിഗണിക്കണം. മറ്റ് അധികാരികളുടെ അനുമതിയുൾപ്പെടെ യോഗ്യതയുണ്ടെങ്കിൽ അനുമതി നൽകണം. തൈക്കാട്ടുശ്ശേരി ഗവ. യു.പി. സ്കൂളിന്റെ കിണറിനോട് ചേർന്ന് പെട്രോൾ പമ്പ് വരുന്നതിലെ മലിനീകരണപ്രശ്നത്തിൽ നാട്ടുകാർക്കും സ്കൂൾ മാനേജ്മെന്റ് കമ്മിറ്റിക്കുമുള്ള എതിർപ്പ് മുൻനിർത്തി പഞ്ചായത്ത് ജനുവരി ആറിന് പ്രമേയം പാസാക്കിയിരുന്നു. മലിനീകരണപ്രശ്നം നിയമാനുസൃതം പരിഗണിക്കേണ്ടത് അതിനായി ചട്ടപ്രകാരമുള്ള സ്ഥാപനങ്ങളാണെന്ന് കോടതി ചൂണ്ടിക്കാട്ടി. ഭൂരിപക്ഷാഭിപ്രായം വളരെയധികം ശ്രദ്ധേയമാണെങ്കിൽപ്പോലും പഞ്ചായത്തിന്റെ നടപടികൾ നിയമാനുസൃതമായിരിക്കണം. തൊഴിലെടുത്ത് ജീവിക്കാൻ പൗരനുള്ള അവകാശവും പ്രധാനമാണ്. ജില്ലാ ടൗൺ പ്ലാനറുടെയും മലിനീകരണ നിയന്ത്രണബോർഡിന്റെയും അനുമതികളെ എതിർത്ത് അടുത്തുള്ള തൈക്കാട്ടുശ്ശേരി യു.പി. സ്കൂളിലെ മാനേജ്മെന്റ് കമ്മിറ്റിയും രണ്ട് രക്ഷിതാക്കളും പമ്പിന് അനുമതി നൽകുന്നതിനെതിരേ ഹൈക്കോടതിയെ സമീപിച്ചു. സ്കൂളിന്റെ കിണറിനടുത്താണ് പെട്രോൾ പമ്പ് വരുന്നതെന്നും അവിടത്തെ കയറ്റിറക്ക് ആരോഗ്യപ്രശ്നമുണ്ടാക്കുമെന്നുമായിരുന്നു വാദം. ശരിയായ വാദംകേൾക്കലും സ്ഥലപരിശോധനയും നടന്നില്ലെന്ന ഹർജിക്കാരുടെ വാദത്തിനു പിൻബലമേകുന്ന രേഖകളില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. പ്രസ്തുത ഹർജി തള്ളിയിട്ടുണ്ട്. പെട്രോൾ പമ്പിന് അനുമതി നൽകിയതിനെതിരേ ഹൈക്കോടതിയിൽ ഹർജിയുണ്ടെന്നും പമ്പ് വരുന്നത് ദേശീയ ഹരിത ട്രിബ്യൂണലിന്റെ മാർഗനിർദേശങ്ങൾ പാലിച്ചല്ലെന്നും വിലയിരുത്തിയാണ് പഞ്ചായത്ത് ബിൽഡിങ് പെർമിറ്റിനുള്ള അപേക്ഷ തള്ളിയത്. അത് അപേക്ഷ നിരസിക്കാനുള്ള ന്യായീകരണമല്ലെന്ന് കോടതി വ്യക്തമാക്കി. Content Highlights:Democracy does not mean majority rule - High Court
from mathrubhumi.latestnews.rssfeed https://ift.tt/3tLOECi
via
IFTTT
No comments:
Post a Comment