അക്സനോ കൊല്ലം : അക്സനോയുടെ പിറന്നാളായിരുന്നു ഞായറാഴ്ച. പുത്തനുടുപ്പിട്ട് സഹോദരങ്ങൾക്കും അമ്മയ്ക്കുമൊപ്പം കഴിയാൻ തീരുമാനിച്ച ദിവസം. മരണം അപകടത്തിന്റെ രൂപത്തിൽ പിറന്നാൾത്തലേന്ന് അക്സനോയെ കൂട്ടിക്കൊണ്ടുപോകുമ്പോഴും അഞ്ചുപേർക്ക് അവന്റെ അവയവങ്ങൾ ദാനം ചെയ്യാൻ സന്മനസ്സു കാട്ടി ആ നിർധനകുടുംബം. ചൊവ്വാഴ്ച രാത്രിയാണ് ജോനകപ്പുറം മുസ്ലിം കോളനിയിൽ വാടകയ്ക്ക് താമസിക്കുന്ന അക്സനോ (22) കൊല്ലം കൊച്ചുകൊടുങ്ങല്ലൂർ ക്ഷേത്രത്തിനു സമീപത്തുവെച്ച് അപകടത്തിൽപ്പെട്ടത്. തുണിക്കടയിൽ ജോലി ചെയ്യുന്ന സഹോദരി ജോസ്ഫിനെ കൂട്ടിക്കൊണ്ടുവരാൻപോയ അക്സനോ സഞ്ചരിച്ചിരുന്ന ബൈക്കിൽ കാർ ഇടിച്ചാണ് അപകടമുണ്ടായത്. സംഭവമറിയാതെ നടന്നുവരികയായിരുന്ന ജോസ്ഫിൻ അപകടസ്ഥലത്തെ ആൾക്കൂട്ടംകണ്ടു നോക്കിയപ്പോഴാണ് അപകടത്തിൽപ്പെട്ട അക്സനോയെ കാണുന്നത്. തുടർന്ന് നാട്ടുകാരുടെ സഹായത്തോടെ അക്സനോയെ കൊല്ലത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചു. നില ഗുരുതരമായതിനാൽ വിദഗ്ധ ചികിത്സയ്ക്കായി ബന്ധുക്കൾ മെഡിക്കൽ കോളേജ് സൂപ്രണ്ട് ഡോ. എം.എസ്.ഷർമദിനെ വിളിച്ച് സഹായംതേടി. കോവിഡ് കാലമായതിനാൽ തീവ്രപരിചരണവിഭാഗത്തിൽ ഒഴിവുണ്ടായിരുന്നില്ല. എന്നാൽ ഗുരുതരാവസ്ഥ മനസ്സിലാക്കിയ ഡോ. ഷർമദ് അക്സനോയ്ക്ക് പ്രത്യേകം കിടക്ക തരപ്പെടുത്തി മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സ ലഭ്യമാക്കി. തലയ്ക്കേറ്റ പരിക്ക് ഗുരുതരമായതിനാൽ വെള്ളിയാഴ്ച വൈകുന്നേരത്തോടെ മസ്തിഷ്കമരണം സ്ഥിരീകരിച്ചു. വിവരമറിഞ്ഞ അക്സനോയുടെ അമ്മ മേരിയും സഹോദരിമാരായ ജോസ്ഫിനും സിൻസിയും അക്സനോയുടെ അവയവങ്ങൾ ദാനം ചെയ്യാൻ അവസരമൊരുക്കണമെന്ന് ഡോക്ടറോട് അഭ്യർഥിച്ചു. ഡോക്ടർ സർക്കാരിൻറെ അവയവദാന പദ്ധതിയായ മൃതസഞ്ജീവനിയുടെ സംസ്ഥാന നോഡൽ ഓഫീസർ ഡോ. നോബിൾ ഗ്രേഷ്യസിനെ വിവരമറിയിച്ചു. അദ്ദേഹത്തിന്റെ നേതൃത്വത്തിൽ മെഡിക്കൽ കോളേജിലെ ട്രാൻസ്പ്ളാൻറ് പ്രൊക്യുവർമെൻറ് മാനേജർ ഡോ. അനിൽ സത്യദാസ്, അനസ്തേഷ്യ വിഭാഗത്തിലെ ഡോ. ജയചന്ദ്രൻ, ട്രാൻസ്പ്ളാന്റ് കോ-ഓർഡിനേറ്റർമാരായ പി.വി.അനീഷ്, എസ്.എൽ. വിനോദ്കുമാർ എന്നിവരുടെ സഹായത്തോടെ ശനിയാഴ്ച അവയവദാനപ്രക്രിയ പൂർത്തീകരിച്ചു. വൃക്കകൾ മെഡിക്കൽ കോളേജിൽ ചികിത്സയിലുണ്ടായിരുന്ന രോഹിത്തിനും സുബീഷിനും രണ്ട് ഹൃദയവാൽവുകൾ ശ്രീചിത്ര മെഡക്കൽ ഇൻസ്റ്റിറ്റ്യൂട്ടിലെ രോഗികൾക്കും കരൾ അമൃത ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിലെ രോഗിക്കും നൽകി. മൃതസഞ്ജീവനി കൺവീനർകൂടിയായ മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഡോ. സാറ വർഗീസ് സഹായവുമായി ഒപ്പമുണ്ടായിരുന്നു. അക്സനോയുടെ മൃതദേഹം ശനിയാഴ്ച വൈകുന്നേരം അഞ്ചുമണിയോടെ മൂതാക്കര ഉണ്ണിഈശോ പള്ളിസെമിത്തേരിയിൽ സംസ്കരിച്ചു. പിതാവ് ആന്റോയുടെ മരണത്തിനുശേഷം കുടുംബം പുലർത്താൻ കഠിനാധ്വാനംചെയ്തുവരികയായിരുന്നു അക്സനോ. ഇലക്ട്രീഷ്യനായും മത്സ്യത്തൊഴിലാളിയായും ജോലിചെയ്തിരുന്നു. മൂതാക്കരയിൽ വാടകവീട്ടിലായിരുന്നു താമസിച്ചിരുന്നത്.
from mathrubhumi.latestnews.rssfeed https://ift.tt/3dQP2c1
via
IFTTT
No comments:
Post a Comment