തൃശ്ശൂർ: ജില്ലയിൽ ജയപരാജയങ്ങളുടെ കണക്കുകൂട്ടലുകൾ വീണ്ടും നടത്തി മുന്നണികൾ. ഒടുവിലത്തെ കണക്കെടുപ്പുകളും ഓരോ മുന്നണിക്കും ആത്മവിശ്വാസം നൽകുന്നതാണ്. എന്നാൽ, എൻ.ഡി.എ.യുടെ അവസാനവട്ട അവലോകനത്തിൽ തിരഞ്ഞെടുപ്പിൽ ചില പാളിച്ചകൾ കണ്ടെത്താനായത് ചർച്ചയായിട്ടുണ്ട്. കുന്നംകുളം മണ്ഡലത്തിൽ ചില കൗൺസിലർമാർ പ്രചാരണത്തിന് ഇറങ്ങാത്തതും തൃശ്ശൂർ മണ്ഡലത്തിൽ സ്ഥാനാർഥി തിരഞ്ഞെടുപ്പ് ദിവസം കൂടുതൽ സ്ഥലങ്ങളിൽ എത്താതിരുന്നതുമാണ് പാർട്ടി നേതൃത്വത്തിൽ ചർച്ചയായത്. എങ്കിലും ജില്ലയിൽ ഒരിടത്ത് വിജയം ഉറപ്പിക്കുമെന്നുള്ളതും ആറിടത്ത് വിജയസാധ്യതയുണ്ടെന്നുമുള്ള കാര്യത്തിൽ മാറ്റമില്ലെന്നാണ് മുന്നണിയുടെ കണക്ക്. ഇരിങ്ങാലക്കുട മണ്ഡലത്തിൽ പ്രതീക്ഷിച്ചതിേനക്കാളേറെ മുന്നേറ്റമുണ്ടാക്കാനായെന്നും എൻ.ഡി.എ.യുടെ അവസാനത്തെ കണക്കുകൂട്ടലിൽ കണ്ടെത്തിയിട്ടുണ്ട്. സ്ഥാനാർഥിയുടെ വ്യക്തിപ്രഭാവവും നിരന്തരമായ പ്രവർത്തനവുമാണ് ഇതിലേക്ക് നയിച്ചത്. അടിത്തട്ടിലുള്ള കണക്കെടുപ്പും അവലോകനവും നടത്തിയ എൽ.ഡി.എഫ്. തൃശ്ശൂർ മണ്ഡലത്തെ മാത്രമാണ് ആശങ്കയോടെ കാണുന്നത്. ചില മണ്ഡലങ്ങളിൽ സ്ഥാനാർഥികൾ മതപരമായി വോട്ട് തേടിയത് അണികൾക്കുള്ളിൽ അവമതിപ്പുണ്ടാക്കിയെങ്കിലും വിജയസാധ്യതയെ ബാധിച്ചിട്ടില്ലെന്നും എൽ.ഡി.എഫ്. വിലയിരുത്തുന്നു. വോട്ടർമാർ കൂടിയിട്ടും പോളിങ് ശതമാനം കുറഞ്ഞത് മുന്നണിയെ ബാധിക്കില്ലെന്നാണ് എൽ.ഡി.എഫ്. വിലയിരുത്തുന്നത്. തിരഞ്ഞെടുപ്പിനുശേഷം നടത്തിയ രണ്ടാമത്തെ സമഗ്രവിലയിരുത്തലിൽ ജില്ലയിൽ എട്ട് സീറ്റുകൾ ഉറപ്പാണെന്നാണ് യു.ഡി.എഫ്. കണ്ടെത്തിയത്. ഇത് പത്തുവരെയാകാമെന്നും കരുതുന്നുണ്ട്. തിരഞ്ഞെടുപ്പിനുശേഷം സംസ്ഥാനത്ത് വിവിധയിടങ്ങളിൽ നടന്ന രാഷ്ട്രീയസംഘർഷങ്ങളുടെ പശ്ചാത്തലത്തിലാണ് ഒരു വിലയിരുത്തൽക്കൂടി നടത്താൻ യു.ഡി.എഫ്. തയ്യാറായത്. വോട്ടുമറിക്കലിനെപ്പറ്റി മൂന്ന് മുന്നണികൾക്കും ആശങ്കയില്ല എന്നതാണ് അവസാനം നടത്തിയ വിലയിരുത്തലിന്റെ സവിശേഷത. തിരഞ്ഞെടുപ്പിനുശേഷം ഫലമറിയാൻ ആഴ്ചകളേറെ എടുക്കുമെന്നതിനാൽ സമഗ്രമായ വിലയിരുത്തലാണ് മൂന്ന് മുന്നണികളും നടത്തിയത്.
from mathrubhumi.latestnews.rssfeed https://ift.tt/3myW2yh
via
IFTTT
No comments:
Post a Comment