തിരുവനന്തപുരം: യൂണിവേഴ്‌സിറ്റി കോളേജിൽ എസ്.എഫ്.ഐ. പ്രവർത്തകർ തമ്മിൽ വീണ്ടും ഏറ്റുമുട്ടി. വ്യാഴാഴ്ച രാത്രി എസ്.എഫ്.ഐ. യൂണിറ്റ് അംഗങ്ങൾ തമ്മിലുണ്ടായ തർക്കമാണ് വെള്ളിയാഴ്ച സംഘർഷത്തിലേക്ക് എത്തിയത്.ബി.എസ്‌സി. ഗണിതം, ഇസ്‌ലാമിക് ഹിസ്റ്ററി തുടങ്ങി വിവിധ വകുപ്പുകളിലെ വിദ്യാർഥികളും എസ്.എഫ്.ഐ. യൂണിറ്റ് അംഗങ്ങൾ തമ്മിലും പലതവണ ഏറ്റുമുട്ടി. തുടർച്ചയായി സംഘർഷമുണ്ടായെങ്കിലും പോലീസിനെ വിളിക്കാനോ സംഘർഷം തടയാനോ കോളേജ് അധികൃതർ ശ്രമിച്ചില്ലെന്നും ആരോപണമുണ്ട്. ഒരു പെൺകുട്ടിയടക്കം നാലുപേർക്ക് പരിക്കേൽക്കുകയും ചെയ്തു. മർദനമേറ്റവരുടെ പരാതിയിൽ കന്റോൺമെന്റ് പോലീസ് കേസെടുത്തു. വെള്ളിയാഴ്ച അവസാന വർഷ വിദ്യാർഥികൾക്ക് യാത്രയയപ്പ് നൽകൽ ചടങ്ങായിരുന്നു. ഇതിന്റെ ഒരുക്കങ്ങൾക്കിടയിലാണ് എസ്.എഫ്.ഐ. യൂണിറ്റ് അംഗങ്ങൾ തമ്മിൽ തർക്കമുണ്ടായത്. തുടർന്ന് വെള്ളിയാഴ്ച രാവിലെ കോളേജിൽ ആദ്യ സംഘർഷമുണ്ടായി. ഇതിന്റെ തുടർച്ചയായി വീണ്ടും വിദ്യാർഥികൾ രണ്ടുതവണകൂടി ഏറ്റുമുട്ടി. സുബിൻ, പ്രണവ് എന്നിവർ പരിക്കേറ്റ് ചികിത്സ തേടി. രണ്ടു വർഷം മുമ്പുണ്ടായ സംഘർഷത്തെത്തുടർന്ന് കോളേജിൽ കർശനമായ നടപടികൾ സ്വീകരിച്ചിരുന്നെങ്കിൽ അതെല്ലാം ഇപ്പോൾ കാറ്റിൽപ്പറത്തിയ നിലയിലാണ്. രാത്രിയും കോളേജിൽ വിദ്യാർഥികൾ തങ്ങുന്നുണ്ട്. അച്ചടക്കസമിതികൂടി തീരുമാനിച്ച നിയന്ത്രണങ്ങളൊന്നും ഇപ്പോൾ പാലിക്കുന്നില്ല.തുടർച്ചയായി സംഘർഷമുണ്ടായിട്ടും പോലീസിനെ വിളിക്കാൻ കോളേജ് അധികൃതർ തയ്യാറാവാത്തതിൽ വിദ്യാർഥികൾക്ക് പ്രതിഷേധമുണ്ട്. അധ്യാപകരടക്കമുള്ളവർ സംഘർഷത്തിന്റെ ദൃക്‌സാക്ഷികളായിരുന്നു. എസ്.എഫ്.ഐ. പ്രവർത്തകരുടെ പരസ്പരമുള്ള ഏറ്റുമുട്ടലിൽ ഇതിൽ ഉൾപ്പെടാത്ത വിദ്യാർഥികൾക്കും പരിക്കേറ്റു.
from mathrubhumi.latestnews.rssfeed https://ift.tt/3wTsTCO
via
IFTTT
No comments:
Post a Comment