മുണ്ടക്കയം: ഉൾവനത്തിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽനിന്ന് കഷ്ടിച്ച് രക്ഷപ്പെട്ടതിന്റെ ആശ്വാസത്തിലാണ് വനംവകുപ്പിലെ താത്‌കാലിക വാച്ചർ പുഷ്പൻ. ശനിയാഴ്ചയാണ് പോത്തിന്റെ ആക്രമണത്തിൽ പരിക്കേറ്റത്. കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലെ ചികിത്സയ്ക്കുശേഷം വീട്ടിൽ വിശ്രമത്തിലാണ് ഇദ്ദേഹം. ആദിവാസി വിഭാഗത്തിൽപ്പെട്ട, പാറാന്തോട് ഓലിക്കൽ പുഷ്പൻ (50) എട്ടുവർഷമായി വാച്ചർജോലി ചെയ്യുന്നു.വനപരിപാലനയാത്രയുടെ ഭാഗമായാണ് ശനിയാഴ്ച രാവിലെ എട്ടോടെ കോരൂത്തോട് കണ്ടൻകയത്തുനിന്ന് മറ്റൊരു വാച്ചറായ ഗിരീഷ്, വനപാലകനായ ലിബിൻ എന്നിവരോടൊപ്പം പുഷ്പനും ഉൾവനത്തിലേക്ക് പുറപ്പെട്ടത്. എട്ടുകിലോമീറ്റർ ചെങ്കുത്തായ വഴിയിലൂടെ യാത്രചെയ്ത് 12.30-ഓടെ എണ്ണയ്ക്കാവള്ളി കാനനക്ഷേത്രത്തിന് സമീപം ആട്ടുപാറയിൽ എത്തിയപ്പോഴായിരുന്നു കാട്ടുപോത്തിന്റെ മിന്നലാക്രമണം. വലതുകാലിന്റെ തുടയ്ക്കും ഇടതുകൈക്കും സാരമായി പരിക്കേറ്റ പുഷ്പനെ സഹപ്രവർത്തകർ ഏറെ പരിശ്രമിച്ചാണ് പുറംലോകത്ത് എത്തിച്ചത്.കടുവ, പുലി എന്നിവയെ ഉൾവനത്തിൽവെച്ച് പുഷ്പൻ നിരവധി തവണ നേരിൽ കണ്ടിട്ടുണ്ടെങ്കിലും ആദ്യമായാണ് ഒരു മൃഗം ആക്രമിച്ച് പരിക്കേൽപ്പിക്കുന്നത്. ആനയുടെ ആക്രമണത്തിൽനിന്ന് ഓടിരക്ഷപ്പെട്ടിട്ടുമുണ്ട്.തെരുവപ്പുൽ പടർപ്പിനുള്ളിൽ കൈയെത്തുംദൂരത്തായിരുന്നു പോത്ത് നിന്നിരുന്നത്. കണ്ടുഭയന്ന് പിന്നോട്ടോടുംമുമ്പേ പോത്ത് ആക്രമിച്ചു. പുഷ്പൻ നിലതെറ്റി താഴെവീണു. ഓടി മാറാൻ തുടങ്ങുന്നതിനിടെ പോത്ത് കുത്തി. കുത്ത് വലതുതുടയിലേറ്റു. കുത്തിന്റെ ശക്തിയിൽ പത്തടി താഴ്ചയിലേക്ക് കൈകുത്തി വീണു. ഭയചകിതനായി അലറി വിളിച്ചപ്പോൾ കൂടെയുള്ളവരും ബഹളംവെച്ചു. ഇതോടെ പോത്ത് പിൻതിരിഞ്ഞോടി.ഒപ്പമുണ്ടായിരുന്നവർ, തുണികൊണ്ട് മുറിവ് കെട്ടിയശേഷം വടി ഊന്നി ഒന്നരക്കിലോമീറ്റർ നടന്ന് മൊബൈൽ റേഞ്ചുള്ള സ്ഥലത്തെത്തി വനംവകുപ്പ് അധികൃതരെ അറിയിച്ചു. അവർകൂടിയെത്തി കമ്പുകൊണ്ട് കിടക്ക ഒരുക്കി ആറ് കിലോമീറ്റർ ചുമന്ന് കണ്ടൻകയത്ത് എത്തിച്ചു. ഇവിടെനിന്ന് ആംബുലൻസിൽ കാഞ്ഞിരപ്പള്ളി താലൂക്ക് ആശുപത്രിയിലും പിന്നീട് കോട്ടയം മെഡിക്കൽ കോേളജ് ആശുപത്രിയിലും എത്തിക്കുകയായിരുന്നു. തുടയിലെ മുറിവിന് പത്ത് തുന്നലുണ്ട്. ഇടതുതോളിലും കഴുത്തിനും പുറത്തും പരിക്കുകളുണ്ട്.
from mathrubhumi.latestnews.rssfeed https://ift.tt/3v2jAic
via
IFTTT
No comments:
Post a Comment