തിരുവനന്തപുരം: ശാസ്ത്രജ്ഞൻ നമ്പിനാരായണനെ കുടുക്കിയതിൽ ഉദ്യോഗസ്ഥരുടെ പങ്ക് കണ്ടെത്തുന്നതുൾപ്പെടെ സി.ബി.െഎ. അന്വേഷണത്തിന് വിട്ടതോടെ മൂന്നുപതിറ്റാണ്ടോളം പഴക്കമുള്ള ഐ.എസ്.ആർ.ഒ. ചാരക്കേസ് പുതിയൊരു രാഷ്ട്രീയ ആയുധമാകും.അത് വല്ലാതെ പിടിച്ചുലയ്ക്കുക കോൺഗ്രസിനെയാകും. നേട്ടം ബി.ജെ.പി.ക്കും. കോടതിയുത്തരവ് പ്രകാരം നമ്പിനാരായണന് നഷ്ടപരിഹാരം നൽകിയെങ്കിലും ചാരക്കേസ് ഉയർത്തിക്കൊണ്ടുവന്നതിൽ പാർട്ടിപ്പത്രത്തിനും വലിയ പങ്കുണ്ടെന്നതിനാൽ സി.പി.എമ്മിനും ഇതിൽനിന്ന് എളുപ്പത്തിൽ തലയൂരുക സാധ്യമല്ല. ഗുജറാത്ത് കലാപത്തിൽ ബി.ജെ.പി. സർക്കാരിനെതിരേ അന്വേഷണകമ്മിഷന് മുമ്പിൽ നിലപാടെടുത്ത ഗുജറാത്ത് പോലീസിലെ അഡീഷണൽ ഡി.ജി.പി.യായിരുന്ന ആർ.ബി. ശ്രീകുമാറിൽവരെ അമ്പേഷണം എത്തുമോയെന്നതാണ് ഏവരും ഇപ്പോൾ ഉറ്റുനോക്കുന്നത്. കാരണം ചാരക്കേസ് നടക്കുമ്പോൾ ഇന്റലിജൻസ് വിഭാഗത്തിന്റെ ഡെപ്യൂട്ടി ഡയറക്ടറായിരുന്നു ശ്രീകുമാർപ്രധാനമന്ത്രി നരേന്ദ്രമോദി തലസ്ഥാനത്ത് തിരഞ്ഞെടുപ്പ് പ്രചാരണത്തിന് എത്തിയപ്പോഴൊക്കെ നമ്പിനാരായണന് അനുകൂലമായ പരാമർശം നടത്തിയിട്ടുണ്ട്. ശാസ്ത്രജ്ഞനായ നമ്പിനാരായണന്റെ പ്രൊഫഷണൽ ഭാവി ഇല്ലാതാക്കിയെന്നായിരുന്നു ഏറ്റവുമൊടുവിൽ തിരുവനന്തപുരത്ത് അദ്ദേഹം പറഞ്ഞത്. കോടതിവിധി വന്നതിനു പിന്നാലെ കേന്ദ്രമന്ത്രി വി. മുരളീധരൻ നമ്പിനാരായണനെ സന്ദർശിച്ച് സന്തോഷം അറിയിച്ചതും ഈസാഹചര്യത്തിൽ എടുത്തുപറയേണ്ടതാണ്.ചാരക്കേസിന്റെ പേരിൽ അന്നത്തെ മുഖ്യമന്ത്രി കെ. കരുണാകരന് രാജിവെച്ചൊഴിയേണ്ടി വന്നതുൾപ്പെടെ പലർക്കും സ്ഥാനംനഷ്ടപ്പെട്ടത് ചരിത്രമാണ്. സ്വാഭാവികമായും തുടരന്വേഷണം നടക്കുമ്പോൾ കൂടുതൽ അസ്വസ്ഥതയുണ്ടാവുക കോൺഗ്രസിൽത്തന്നെയെന്നുറപ്പാണ്. യു.ഡി.എഫ്. സർക്കാരിന്റെകാലത്താണ് ഐ.എസ്. ആർ.ഒയിൽനിന്നു മാലിക്കാരായ യുവതികളുടെ സഹായത്തോടെ ക്രയോജനിക് സാങ്കേതികവിദ്യ കടത്തിയെന്ന വിവാദമുണ്ടായത്. അന്വേഷണങ്ങൾക്കൊടുവിൽ നമ്പിനാരായണനുൾപ്പെടെയുള്ളവർ അറസ്റ്റിലായി. പോലീസിൽനിന്നു കടുത്തപീഡനമാണുണ്ടായതെന്നു ആത്മകഥയായ ‘ഓർമകളുടെ ഭ്രമണപഥ’ത്തിൽ നമ്പിനാരായണൻ പറയുന്നുണ്ട്.
from mathrubhumi.latestnews.rssfeed https://ift.tt/32ptqhA
via
IFTTT
No comments:
Post a Comment