റായ്പുർ: ഛത്തീസ്ഗഢിലെ ബസ്തർ മേഖലയിൽ ശനിയാഴ്ച ഉണ്ടായ ഏറ്റുമുട്ടലിനിടെ മാവോവാദികളുടെ പിടിയിലായ കോബ്രാ കമാൻഡോ രാകേശ്വർ സിങ് മൻഹാസിനെ മോചിപ്പിക്കാനുളള നടപടികൾ സ്വീകരിച്ച് ഛത്തീസ്ഗഢ് സർക്കാർ. ജവാനെ മോചിപ്പിക്കുന്നതിനായി ഒരു മധ്യസ്ഥനെ നിയോഗിക്കാൻ സർക്കാർ തീരുമാനിച്ചു. എന്നാൽ ആരാണിതെന്ന കാര്യം സർക്കാർ വ്യക്തമാക്കിയിട്ടില്ല. മൻഹാസിന്റെ മോചനത്തിന് മധ്യസ്ഥനെ നിയമിക്കാൻ ആവശ്യപ്പെട്ട് ചൊവ്വാഴ്ച മാവോവാദികളുടെ ദണ്ഡകാരണ്യ സ്പെഷ്യൽ സോണൽ കമ്മിറ്റി വക്താവ് വികല്പിന്റെ പേരിൽ ഹിന്ദിയിൽ പ്രസ്താവനയിറക്കിയിരുന്നു. അതിനിടെ ജവാന്റെ ചിത്രം സാമൂഹിക മാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. മാവോവാദികൾ പുറത്തുവിട്ടതെന്ന് സംശയിക്കുന്ന ചിത്രത്തിൽ മൻഹാസ് ഒരു കുടിലിന്റെ മുന്നിൽ ഇരിക്കുന്നതാണ് കാണുന്നത്. സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണെന്നും മൻഹാസിന്റെ സുരക്ഷിതമായ മടങ്ങിവരവിനു സാധ്യമായ എല്ലാ ശ്രമങ്ങളും നടത്തുന്നുണ്ടെന്നും പോലീസ് അറിയിച്ചിരുന്നു. എന്നാൽ, സാമൂഹിക മാധ്യമത്തിലൂടെ പ്രചരിക്കുന്ന ചിത്രത്തോടു പ്രതികരിക്കാൻ പോലീസ് തയ്യാറായില്ല. അതേസമയം, തട്ടിക്കൊണ്ടുപോയ ജവാനെ മോചിപ്പിക്കണമെന്ന് മാവോവാദികളോട് അഭ്യർഥിക്കാൻ ആദിവാസി പ്രവർത്തകൻ സോണി സോറി ബുധനാഴ്ച ഏറ്റുമുട്ടൽ സ്ഥലത്തേക്ക് പുറപ്പെട്ടു. സി.ആർ.പി.എഫ്. 210-ാം കോബ്ര ബറ്റാലിയനിലെ കമാൻഡോയാണ് രാകേശ്വർ സിങ് മൻഹാസ്. മൻഹാസിന്റെ ബന്ധുക്കൾ ദേശീയപാത ഉപരോധിച്ചു രാകേശ്വർ സിങ് മൻഹാസിന്റെ മോചനത്തിന് സർക്കാരിന്റെ ഭാഗത്തു നിന്നും അടിയന്തര ഇടപെടൽ ഉണ്ടാകണമെന്നാവശ്യപ്പെട്ട് ബന്ധുക്കൾ ബുധനാഴ്ച ജമ്മു-പൂഞ്ച് ദേശീയപാത ഉപരോധിച്ചു. അദ്ദേഹത്തിന്റെ സുരക്ഷയെക്കുറിച്ച് ഞങ്ങൾക്ക് ആശങ്കയുണ്ട്. സർക്കാരിൽനിന്നോ സി.ആർ.പി.എഫിൽ നിന്നോ അനുകൂല മറുപടികൾ ഒന്നും ലഭിക്കുന്നില്ല. സർക്കാർ ഉടൻ മധ്യസ്ഥനെ വെച്ച് മോചനത്തിനു വേണ്ട കാര്യങ്ങൾ ചെയ്യണം- മൻഹാസിന്റെ ഭാര്യ മീനു ആവശ്യപ്പെട്ടു. മൻഹാസിനെ മോചിപ്പിക്കാൻ കേന്ദ്ര സർക്കാർ ഇടപെടണമെന്നും അഭിനന്ദൻ വർത്തമാനെ പാകിസ്താനിൽനിന്ന് മോചിപ്പിച്ചപോലെയുള്ള ഇടപെടൽ ആവശ്യമാണെന്നും മൻഹാസിന്റെ സഹോദരൻ സുമിത് പറഞ്ഞു. മകനെ ഉടൻ തിരികെയെത്തിക്കണമെന്നും അവനോട് സംസാരിക്കണമെന്നും അമ്മ കുന്തീദേവിയും സർക്കാരിനോട് ആവശ്യപ്പെട്ടു.
from mathrubhumi.latestnews.rssfeed https://ift.tt/3mvbtax
via
IFTTT
No comments:
Post a Comment