കൊച്ചി: പുരുഷ എസ്കോർട്ട് സർവീസിന്റെ പേരിൽ തട്ടിപ്പ് നടക്കുന്നതായി പോലീസിന്റെ മുന്നറിയിപ്പ്. ഇതു സംബന്ധിച്ചുള്ള സന്ദേശങ്ങൾ ഫെയ്സ്ബുക്ക് വഴി പ്രചരിച്ചതിനെ തുടർന്നാണ് കൊച്ചി സിറ്റി പോലീസ് മുന്നറിയിപ്പുമായി എത്തിയിരിക്കുന്നത്. ഉയർന്ന പ്രൊഫൈൽ ഉള്ള സ്ത്രീകൾക്കായുള്ള എസ്കോർട്ട് സർവീസ് എന്ന വാഗ്ദാനവുമായാണ് സന്ദേശങ്ങൾ. മൊബൈൽ നമ്പറും സന്ദേശത്തിലുണ്ടാകും. എന്നാൽ, ഇത്തരം സന്ദേശങ്ങൾ പണം തട്ടൽ മാത്രം ലക്ഷ്യമാക്കിയിട്ടുള്ളതാണെന്നാണ് സൈബർ സെൽ പറയുന്നത്. എസ്കോർട്ട് സർവീസിലൂടെ വലിയ തുക വരുമാനമുണ്ടാക്കാം എന്നു പറഞ്ഞാണ് ഇവർ സന്ദേശം പ്രചരിപ്പിക്കുന്നത്. ബന്ധപ്പെടുന്നവരോട് മുംബൈ കേന്ദ്രീകരിച്ച് മെയിൽ എസ്കോർട്ട് സർവീസ് നടത്തുന്നവരാണെന്നും ഇന്ത്യയിൽ മുഴുവൻ തങ്ങൾ സർവീസ് നടത്തുന്നുണ്ടെന്നും അറിയിക്കും. കേരളത്തിൽ തങ്ങളുടെ സർവീസിന്റെ ഭാഗമാകാൻ താത്പര്യമുണ്ടോ എന്ന് ചോദിക്കും. ദിവസം പതിനായിരങ്ങൾ സമ്പാദിക്കാമെന്നു കൂടി പറയുന്നതോടെ യുവാക്കൾ വീഴും. ശേഷം എസ്കോർട്ട് സർവീസിൽ ചേരുന്നതിനായി എന്നു പറഞ്ഞ് വിവരങ്ങൾ ആവശ്യപ്പെടും. ഇതു കഴിഞ്ഞ് രജിസ്ട്രേഷൻ ഫീസെന്നും മറ്റും പറഞ്ഞ് പണം ആവശ്യപ്പെടും. ഇത്തരത്തിൽ പണം വാങ്ങിയാൽ പിന്നീട് വിളിച്ചാൽ ഇവർ ഫോൺ എടുക്കില്ല. 3000 രൂപ മുതൽ 5000 രൂപ വരെയാണ് ഇവർ ഓരോരുത്തരിൽ നിന്നും തട്ടിയെടുക്കുന്നത്. എസ്കോർട്ട് സർവീസിനോടൊപ്പം ചാറ്റിങ് സർവീസിന്റെ പേരിലും മറ്റും ഇവർ തട്ടിപ്പ് നടത്തുന്നുണ്ട്. ലൊക്കാന്റോ സൈറ്റിലാണ് ഇത്തരത്തിലുള്ള സന്ദേശങ്ങൾ നേരത്തെ വന്നിരുന്നത്. എന്നാൽ, ഇവ ഇന്ന് സന്ദേശങ്ങളായി സോഷ്യൽ മീഡിയ വഴി പ്രചരിക്കുന്നുണ്ടെന്ന് കൊച്ചി സിറ്റി സൈബർ സെൽ അധികൃതർ പറഞ്ഞു. എസ്കോർട്ട് സർവീസിൽ ചേരാനായി സ്വകാര്യ ചിത്രങ്ങളും മറ്റും അയച്ചു നൽകിയാൽ ഇത് പിന്നീട് കുരുക്കാകും. ഇത്തരം ദൃശ്യങ്ങളുടെ പേരിൽ ഭീഷണിപ്പെടുത്തുന്ന സംഭവങ്ങൾ ഉണ്ടെന്ന് പോലീസ് പറഞ്ഞു. കബളിപ്പിക്കപ്പെട്ടാലും നാണക്കേട് ഭയന്ന് ഭൂരിഭാഗം പേരും വിവരം പുറത്തുപറയാറില്ല. ഇത് തട്ടിപ്പുകാർക്ക് അനുഗ്രഹമാകുകയും ചെയ്യുന്നു. Content Highlights:male escort service fraud kochi police given warning
from mathrubhumi.latestnews.rssfeed https://ift.tt/3sYDKJ6
via
IFTTT
No comments:
Post a Comment