ആലപ്പുഴ: തന്നെ അപകീർത്തിപ്പെടുത്താൻ ചില രാഷ്ട്രീയ ക്രിമിനലുകൾ രംഗത്തിറങ്ങിയിരിക്കുകയാണെന്ന് മന്ത്രി ജി. സുധാകരൻ. തിരഞ്ഞെടുപ്പ് പ്രചാരണ പ്രവർത്തനങ്ങളിൽ സജീവമായി നിന്നിട്ടും ഇല്ലെന്നു പ്രചരിപ്പിക്കുന്നത് ഇത്തരം ക്രിമിനലുകളാണ്. ഒരു പത്രത്തിൽ (മാതൃഭൂമിയിലല്ല) രണ്ടാഴ്ചയ്ക്കിടെ തനിക്കെതിരേ വന്ന വാർത്തകളാണ് പത്രസമ്മേളനം നടത്താൻ തന്നെ പ്രേരിപ്പിച്ചതെന്ന് സുധാകരൻ പറഞ്ഞു.പാർട്ടി ജില്ലാ സെക്രട്ടേറിയറ്റിൽ വിവാദങ്ങളൊന്നും ചർച്ചചെയ്തിട്ടില്ല. എ.എം. ആരിഫ് എം.പി.യുടെ ഫോട്ടോവെച്ച പോസ്റ്റർ ഇറങ്ങിയതല്ല വിവാദം. അന്പലപ്പുഴയിൽ തന്റെയും സ്ഥാനാർഥി സലാമിന്റെയും ചിത്രമുള്ള പോസ്റ്റർ കീറി ആരിഫിന്റെ ചിത്രമുള്ള പോസ്റ്റർ ഒട്ടിച്ചതുകൊണ്ടാണ് വിവാദമുണ്ടായത്. കീറിയത് ആരിഫല്ല. അദ്ദേഹം ഇത് അറിഞ്ഞിട്ടില്ല -സുധാകരൻ പറഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയൻ തന്നെ ശാസിച്ചതായി ചിലർ പ്രചരിപ്പിച്ചു. യഥാർഥത്തിൽ എല്ലാ കാര്യങ്ങളും നോക്കണമെന്നാണ് പിണറായി പറഞ്ഞത്. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് 65 യോഗങ്ങളിൽ പ്രവർത്തിച്ചു. അമ്പലപ്പുഴയിൽ 14 യോഗങ്ങളിൽ പങ്കെടുത്തു. അരൂരും ചേർത്തലയിലും മാത്രമാണ് കൂടുതൽ ശ്രദ്ധിക്കാൻ കഴിയാതെപോയത്.140 മണ്ഡലങ്ങളിലും വോട്ടുപിടിക്കാൻ വലിയ പങ്കാണ് പൊതുമരാമത്തുവകുപ്പ് നൽകിയത്. എല്ലാ സ്ഥാനാർഥിയും വോട്ടുപിടിച്ചത് തന്റെ പാലവും റോഡും കാണിച്ചല്ലേ. തന്റേത് ഒരു രക്തസാക്ഷി കുടുംബമാണ്. ആരും തോണ്ടാൻ നോക്കരുത്. ഏതു ജോലി ഏൽപ്പിച്ചാലും ഭംഗിയായി ചെയ്യുമെന്നാണ് മുഖ്യമന്ത്രി തന്നെക്കുറിച്ചു പറഞ്ഞത്. 55 വർഷമായി പാർട്ടിയുടെ എല്ലാ മേഖലയിലും പ്രവർത്തിച്ച മറ്റാരാണുള്ളത്. 34-ാം വയസ്സിലാണ് ആദ്യം മത്സരിച്ചത്. 22-ാം വയസ്സിലല്ല. ജയിക്കുന്തോറും ഭൂരിപക്ഷം കൂടിയിട്ടേയുള്ളൂ.അരൂർ ഉപതിരഞ്ഞെടുപ്പിൽ 14,000 വോട്ടിനു ജയിക്കുമെന്നു വിലയിരുത്തിയതാണ്. അവിടെ ബി.ഡി.ജെ.എസിനെ കൈകാര്യം ചെയ്യാൻ പറ്റാതെപോയതാണ് പരാജയത്തിനു കാരണം. അതിനുപിന്നിൽ ചിലരുണ്ടായിരുന്നു. പൂതന പ്രയോഗം ഒരു പ്രശ്നമേ അല്ലായിരുന്നു.സി.പി.എം. ഏരിയാ സെക്രട്ടറി നിർദേശിച്ച ഒരാളെ പേഴ്സണൽ സ്റ്റാഫിൽനിന്ന് ഒഴിവാക്കേണ്ടിവന്നു. ഏഴുമാസം ശമ്പളംപറ്റിയ ഇയാൾ 27 ദിവസംമാത്രമാണ് ജോലിക്കെത്തിയത്. അതുകൊണ്ട് ഒഴിവാക്കി. ഇതിന്റെപേരിൽ ജാതീയമായ അധിക്ഷേപംവരെ ചിലർ കുത്തിപ്പൊക്കി. തന്റെ ഭാര്യ ഈഴവ കുടുംബത്തിലേതാണ്. മകൻ വിവാഹം കഴിച്ചിരിക്കുന്നതും ഈഴവ പെൺകുട്ടിയെയാണ്. എന്നിട്ടും ജാതിതാത്‌പര്യം കാണിച്ചെന്നു പറഞ്ഞുപരത്തി -സുധാകരൻ പറഞ്ഞു.
from mathrubhumi.latestnews.rssfeed https://ift.tt/322pRxQ
via
IFTTT
No comments:
Post a Comment