ബെംഗളൂരു: അത്യാവശ്യകാര്യങ്ങൾക്കും വാരാന്ത്യങ്ങളിലും നാട്ടിൽ പോയിരുന്ന ബെംഗളൂരു മലയാളികൾക്ക് ഇപ്പോൾ പഴയതുപോലെ യാത്രചെയ്യാൻ പറ്റാത്തഅവസ്ഥയാണ്. കോവിഡിന്റെ രണ്ടാംവരവിൽ കേരളവും കർണാടകവും ഒരുപോലെ നിയന്ത്രണങ്ങൾ കടുപ്പിച്ചതോടെയാണ് അന്തസ്സംസ്ഥാന യാത്രക്കാർ പ്രതിസന്ധിയിലായത്. കർണാടകത്തിൽനിന്ന് കേരളത്തിലേക്കുപോകണമെങ്കിലും തിരിച്ചുവരണമെങ്കിലും ആർ.ടി.പി.സി.ആർ. പരിശോധനാ ഫലം വേണമെന്നാണ് നിബന്ധന. വാക്സിൻ എടുത്തവരടക്കം ആർ.ടി.പി.സി.ആർ. പരിശോധന നടത്തണമെന്നാണ് കഴിഞ്ഞദിവസം കേരള സർക്കാർ ഉത്തരവിറക്കിയത്. സംസ്ഥാനത്ത് എത്തുന്നതിനുമുമ്പ് 48 മണിക്കൂറിനുള്ളിലായിരിക്കണം പരിേശാധനനടത്തേണ്ടത്. എന്നാൽ, 48 മണിക്കൂർ എന്ന സമയനിബന്ധന യാത്രക്കാരെ ബുദ്ധിമുട്ടിലാക്കുകയാണ്. പലപ്പോഴും കോവിഡ് പരിശോധനാഫലം ഈ സമയംകൊണ്ട് ലഭിക്കാറില്ലെന്നതുതന്നെ കാരണം. പരിശോധന നടത്താത്തവർ കേരളത്തിലെത്തിയ ഉടനെ ആർ.ടി.പി.സി.ആർ. പരിശോധനയ്ക്ക് വിധേയരാകുകയും ഫലം ലഭിക്കുന്നതുവരെ ഐസൊലേഷനിൽ കഴിയുകയും വേണം. ഇതോടൊപ്പം ജാഗ്രതാ പോർട്ടലിൽ രജിസ്റ്റർ ചെയ്യണമെന്നും നിബന്ധനയുണ്ട്. ബെംഗളൂരു മലയാളികളുടെ ആശയക്കുഴപ്പങ്ങൾ പരിഹരിക്കാൻ മലയാളി സംഘടനകളുടെ നേതൃത്വത്തിലുള്ള കോവിഡ് ഹെൽപ്പ്ഡെസ്ക് ഊർജസ്വലമായി പ്രവർത്തിക്കുന്നുണ്ട്. കോവിഡ് കൂടുന്നതിനാൽ വരുംദിവസങ്ങളിൽ ഇരുസംസ്ഥാനങ്ങളും നിയന്ത്രണം കൂടുതൽ കർശനമാക്കിയാൽ കോവിഡിന്റെ ആദ്യഘട്ടത്തിലെ ലോക്ഡൗണിലേതുപോലെ ബെംഗളൂരു മലയാളികൾ ഇവിടെ കുടുങ്ങിപ്പോകും. രജിസ്ട്രേഷൻ ഇങ്ങനെ കോവിഡ് ജാഗ്രതാ പോർട്ടലിൽ രജിസ്റ്റർചെയ്യുന്നതിനായി സിറ്റിസൺ ഓപ്ഷനിൽ ക്ലിക്ക് ചെയ്യുമ്പോൾ വരുന്ന വിസിറ്റേഴ്സ് എൻട്രി ഓപ്ഷനിൽനിന്ന് ഡൊമസ്റ്റിക് എൻട്രി തിരഞ്ഞെടുക്കണം. ശേഷംവരുന്ന പേജിൽ 'ന്യൂ രജിസ്ട്രേഷൻ ഇൻ കോവിഡ് 19 ജാഗ്രതാ പോർട്ടൽ' ക്ലിക്ക് ചെയ്ത് മൊബൈൽ നമ്പർ നൽകി വെരിഫൈ ചെയ്യണം. സ്ക്രീനിൽ വരുന്ന കാപ്ച്ച കോഡ് കൂടി എന്റർചെയ്ത് കഴിയുമ്പോൾ മൊബൈൽ നമ്പറിലേക്ക് ഒ.ടി.പി. വരും. ഒ.ടി.പി. എന്റർചെയ്ത ശേഷം വെരിഫൈ ചെയ്യുക. വെരിഫിക്കേഷനുശേഷം പേര്, ജനനതീയതി, ഐ.ഡി. നമ്പർ ഉൾപ്പെടെ ആവശ്യമായവിവരങ്ങൾ നൽകുക. ഇതോടൊപ്പം കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് ചേർക്കാനുള്ള സൗകര്യവുമുണ്ട്. നൽകിയ വിവരങ്ങൾ സേവ് ചെയ്യുന്നതോടെ രജിസ്ട്രേഷൻ പൂർത്തിയാകും. രജിസ്ട്രേഷൻ ചെയ്ത മൊബൈൽ നമ്പറിലേക്ക് രജിസ്ട്രേഷൻ വിവരങ്ങൾ ടെക്സ്റ്റ് മെസേജായി വരും. മെസേജിലുള്ള ലിങ്കിൽ ക്ലിക്ക് ചെയ്താൽ പാസ്സിന്റെ പി.ഡി.എഫ്. ഫോം ഡൗൺലോഡ് ചെയ്തെടുക്കാം.
from mathrubhumi.latestnews.rssfeed https://ift.tt/3gwbMB5
via
IFTTT
No comments:
Post a Comment