ന്യൂഡൽഹി: 'വാളയാർ പെൺകുട്ടികളുടെ അമ്മ' -ഇങ്ങനെയാണ് മാധ്യമങ്ങൾ അവരെ വിശേഷിപ്പിക്കുന്നത്. ലൈംഗിക അതിക്രമങ്ങൾക്ക് ഇരയാകുന്നവരുടെ പേരോ അവരെ തിരിച്ചറിയാൻ പറ്റുന്ന മറ്റു വിവരങ്ങളോ പ്രസിദ്ധീകരിക്കാൻ പാടില്ലെന്ന ഇന്ത്യൻ ശിക്ഷാനിയമത്തിലെ 228-എ വകുപ്പാണ് അതിനു കാരണം. എന്നാൽ, വാളയാർ അമ്മ തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ പത്രികനൽകിയതോടെ നിയമസാഹചര്യവും മാറുകയാണ്. മത്സരിക്കാനെത്തുന്ന അവർ ജനപ്രാതിനിധ്യ നിയമത്തിന് മുന്നിൽ 'വാളയാർ പെൺകുട്ടികളുടെ അമ്മ'യല്ല. മറിച്ച് 25 വയസ്സ് തികഞ്ഞ, വോട്ടർപട്ടികയിൽ പേരുള്ള, ഇന്ത്യൻ പൗര മാത്രമാണ്. ഭരണഘടനയുടെ 21-ാം അനുച്ഛേദപ്രകാരം ജീവിക്കാനും വ്യക്തിസ്വാതന്ത്ര്യത്തിനുമുള്ള അവകാശവും അവർക്കുണ്ട്. ലൈംഗിക കുറ്റകൃത്യങ്ങൾക്ക് ഇരയാകുന്നവരുടെ പേരോ അവരെ തിരിച്ചറിയാൻപറ്റുന്ന വിധത്തിലുള്ള മറ്റേതെങ്കിലും വിവരങ്ങളോ പ്രസിദ്ധീകരിക്കുന്നവർക്ക് രണ്ടുവർഷംവരെ തടവും പിഴയും നൽകാൻ ഐ.പി.സി. 228-എ വ്യവസ്ഥചെയ്യുന്നു. കഠുവ പെൺകുട്ടിയുടെ പേര് പ്രസിദ്ധീകരിച്ച 12 മാധ്യമങ്ങൾക്ക് ഡൽഹി ഹൈക്കോടതി 10 ലക്ഷം രൂപ വീതം പിഴചുമത്തിയത് ഉദാഹരണം. അതേസമയം, അന്വേഷണവുമായി ബന്ധപ്പെട്ട ആവശ്യങ്ങൾക്ക് സദുദ്ദേശ്യത്തോടെ പോലീസ് സ്റ്റേഷന്റെ ചുമതലയുള്ള ഓഫീസർ അനുമതി നൽകുകയോ പേര് നൽകുന്നതിൽ വിരോധമില്ലെന്ന് ഇരതന്നെ എഴുതിനൽകുകയോ ചെയ്താൽ പേര് പ്രസിദ്ധീകരിക്കാമെന്ന് ഈ നിയമത്തിൽ പറയുന്നു. കൂടാതെ, ഇര മരിച്ചുകഴിഞ്ഞാലോ ഇരയ്ക്ക് മാനസിക വെല്ലുവിളിയുണ്ടെങ്കിലോ ഉറ്റബന്ധുക്കളുടെ സമ്മതപത്രം വാങ്ങി പേര് പ്രസിദ്ധീകരിക്കാം. അതേസമയം, ഇതിന് കടകവിരുദ്ധമായ നിലപാടാണ് സുപ്രീംകോടതി സ്വീകരിച്ചത്. ഇരകൾ മരിച്ചാലും അവരുടെ വിവരങ്ങൾ വെളിപ്പെടുത്തരുതെന്നാണ് സുപ്രീംകോടതി വ്യക്തമാക്കിയത്. മരിച്ചവർക്കും മാന്യതയുണ്ടെന്നതിനാൽ ബന്ധുക്കൾ സമ്മതിച്ചാലും പേര് പറയരുതെന്ന് ജമ്മുകശ്മീരിലെ കഠുവയിൽ കൂട്ടബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട എട്ടുവയസ്സുകാരിയുടെ വിഷയത്തിൽ സുപ്രീംകോടതി നിരീക്ഷിച്ചു. ഐ.പി.സി. 228-എ വകുപ്പിന് വിശാലമായ വ്യാഖ്യാനങ്ങൾ ആവശ്യമാണെന്ന് കേസിലെ അമിക്കസ് ക്യൂറി ഇന്ദിരാ ജെയ്സിങ് ചൂണ്ടിക്കാട്ടിയപ്പോൾ സുപ്രീംകോടതി അത് പരിശോധിക്കാമെന്ന് വ്യക്തമാക്കിയിരുന്നു. content highlights: can the name of walayar sisters mother be used while she contest in election
from mathrubhumi.latestnews.rssfeed https://ift.tt/3vE8iln
via
IFTTT
No comments:
Post a Comment