ഭോപ്പാൽ: കോവിഡ് വ്യാപനം വീണ്ടും വർധിക്കുന്ന സാഹചര്യം കണക്കിലെടുത്ത് മധ്യപ്രദേശിലെ മൂന്ന് നഗരങ്ങളിൽ ലോക്ഡൗൺ പ്രഖ്യാപിച്ചു. തലസ്ഥാനമായ ഭോപ്പാൽ കൂടാതെ ഇൻഡോർ, ജബൽപുർ എന്നിവിടങ്ങളിലാണ് ലോക്ഡൗൺ പ്രഖ്യാപിച്ചിരിക്കുന്നത്. ശനിയാഴ്ച രാത്രി പത്ത് മണി മുതൽ തിങ്കളാഴ്ച രാവിലെ ആറ് മണി വരെ മൂന്ന് നഗരങ്ങളും പൂർണമായും അടച്ചിടും. സ്കൂളുകളും കോളേജുകളും ഉൾപ്പെടെ എല്ലാ വിദ്യാഭ്യാസസ്ഥാപനങ്ങൾക്കും മാർച്ച് 31 വരെ അവധി നൽകിയതായി സംസ്ഥാനസർക്കാർ വെള്ളിയാഴ്ച അറിയിച്ചു. അയൽസംസ്ഥാനമായ മഹാരാഷ്ട്രയിൽ കോവിഡ് കേസുകൾ വർധിക്കുന്നതും ലോക്ഡൗൺ ഉൾപ്പെടെയുള്ള പ്രതിരോധനടപടികളിലേക്ക് നീങ്ങാൻ കാരണമായതായി സർക്കാർ വൃത്തങ്ങൾ വ്യക്തമാക്കി. വെള്ളിയാഴ്ച 1,140 പേർക്കാണ് മധ്യപ്രദേശിൽ കോവിഡ് സ്ഥിരീകരിച്ചത്. ഇതോടെ സംസ്ഥാനത്തെ ആകെ രോഗികളുടെ എണ്ണം 2,73,097 ആയി. നിലവിൽ സജീവ രോഗികളുടെ എണ്ണം 6,600 ആണ്. ഏഴ് പേർ കൂടി മരിച്ചതോടെ കോവിഡ് ബാധിച്ച് സംസ്ഥാനത്ത് മരിച്ചവരുടെ എണ്ണം 3,901 ആയി. രാജ്യത്ത് രണ്ടാമതും കോവിഡിന്റെ മൂർധന്യാവസ്ഥ ഉണ്ടാകാതിരിക്കാൻ ആവശ്യമായ നടപടികൾ സ്വീകരിക്കണെമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി സംസ്ഥാന മുഖ്യമന്ത്രിമാരോട് ആവശ്യപ്പെട്ടതിനെ തുടർന്ന് മധ്യപ്രദേശ് മുഖ്യമന്ത്രി ശിവ് രാജ് സിങ് ചൗഹാൻ സംസ്ഥാനത്ത് ചില നിയന്ത്രണങ്ങൾ പ്രഖ്യാപിച്ചിരുന്നു. മഹാരാഷ്ട്രയിൽ നിന്ന് മധ്യപ്രദേശിലേക്കും തിരിച്ചുമുള്ള എല്ലാ ബസ് സർവീസുകളും മാർച്ച് 20 മുതൽ നിർത്തി വെക്കാൻ ഉത്തരവിട്ടിരുന്നു. പുതിയ നിയന്ത്രണങ്ങളനുസരിച്ച് വ്യാപാരസ്ഥലങ്ങൾ രാത്രി പത്ത് മുതൽ രാവിലെ ആറ് വരെ അടച്ചിടും. പ്രതിദിന വാക്സിൻ വിതരണം അഞ്ച് ലക്ഷമാക്കി വർധിപ്പിക്കാൻ മുഖ്യമന്ത്രി ആവശ്യപ്പെട്ടിട്ടുണ്ട്. കോവിഡ് വ്യാപനം കൂടുതൽ വേഗത്തിൽ വീണ്ടും വർധിക്കുന്നത് കണക്കിലെടുത്ത് സാമ്പത്തിക ക്രയവിക്രയങ്ങൾ ദീർഘകാലം നിർത്തി വെക്കാനാവില്ലെന്ന് ശിവ് രാജ് സിങ് ചൗഹാൻ വ്യാഴാഴ്ച ഉദ്യോഗസ്ഥരും ആരോഗ്യപ്രവർത്തകരുമായി നടത്തിയ അടിയന്തരയോഗത്തിൽ വ്യക്തമാക്കിയിരുന്നു. അയൽസംസ്ഥാനമായ മഹാരാഷ്ട്രയിൽ വെള്ളിയാഴ്ച 25,000 ലധികം പേർക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. Content Highlight: Lockdown Announced In Three Cities Of Madhya Pradesh
from mathrubhumi.latestnews.rssfeed https://ift.tt/3tE9N0Z
via
IFTTT
No comments:
Post a Comment