കൊച്ചി: ഉമാദേവി കേസിലെ സുപ്രീംകോടതി വിധിയിലെ നിർദേശം മറികടന്ന് സർക്കാർ/പൊതുമേഖലാ സ്ഥാപനങ്ങളിൽ ആരെയും സ്ഥിരപ്പെടുത്തരുതെന്ന് ഹൈക്കോടതി. ചീഫ് സെക്രട്ടറിയെ സ്വമേധയാ കക്ഷിചേർത്താണ് ജസ്റ്റിസ് എം.കെ. ജയശങ്കർ നമ്പ്യാരും ജസ്റ്റിസ് പി. ഗോപിനാഥും അടങ്ങിയ ഡിവിഷൻ ബെഞ്ച് ഈ നിർദേശം നൽകിയത്. താത്‌കാലികക്കാരെ സ്ഥിരപ്പെടുത്തരുതെന്ന നിർദേശം ബന്ധപ്പെട്ട വകുപ്പുകൾക്കെല്ലാം ചീഫ് സെക്രട്ടറി മൂന്നാഴ്ചയ്ക്കകം കൈമാറണം. ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹ്യൂമൻ റിസോഴ്‌സ് ഡെവലപ്‌മെന്റിൽ (ഐ.എച്ച്.ആർ.ഡി.) വർഷങ്ങളായി ജോലിചെയ്യുന്ന തങ്ങളെ സ്ഥിരപ്പെടുത്താൻ നടപടിക്കു നിർദേശിക്കണമെന്നാവശ്യപ്പെട്ട് കോട്ടയം സ്വദേശികളായ ജോയ് ജോസഫ്, ടോം തോമസ് എന്നിവർ നൽകിയ അപ്പീൽ തള്ളിയാണ് കോടതിയുടെ സുപ്രധാന നിർദേശം. സ്ഥിരപ്പെടുത്താൻ ഉത്തരവിടണമെന്ന ആവശ്യം സിംഗിൾബെഞ്ച് തള്ളിയതിനെ തുടർന്നായിരുന്നു അപ്പീൽ. തങ്ങൾക്കു സമാനരായ ചില ജീവനക്കാരെ സ്ഥിരപ്പെടുത്തിയതാണ് അപ്പീലിൽ ചൂണ്ടിക്കാട്ടിയത്. എന്നാൽ, ഒരു തസ്തികയിൽ ഏറെനാൾ ജോലിചെയ്തുവെന്ന പേരിൽ സ്ഥിരപ്പെടുത്തൽ അവകാശപ്പെടാനാവില്ലെന്ന് ഉമാദേവി കേസിൽ സുപ്രീംകോടതി ഉത്തരവുള്ളതായി കോടതി ചൂണ്ടിക്കാട്ടി. ഇതിന്റെ അടിസ്ഥാനത്തിലാണ്, ചട്ടം മറികടന്ന് ആരെയും സ്ഥിരപ്പെടുത്തരുതെന്നു നിർദേശം നൽകിയിരിക്കുന്നത്.
from mathrubhumi.latestnews.rssfeed https://ift.tt/3qpsyTH
via
IFTTT
No comments:
Post a Comment