കോഴിക്കോട്: എലത്തൂരിലെ സ്ഥാനാർഥിത്വത്തിൽ ഉറച്ചുനിൽക്കുന്നതായി എൻസികെ സ്ഥാനാർഥി സുൽഫിക്കർ മയൂരി പറഞ്ഞു. യുഡിഎഫ് ഒരു ഘടകക്ഷിക്ക് അനുവദിച്ച സീറ്റിൽ വേറൊരു ഘടകക്ഷി നോമിനേഷൻ കൊടുക്കുന്നത് ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു. കെ.പി.സിസി അംഗത്തെകൊണ്ട് പത്രിക പിൻവലിപ്പിക്കേണ്ടത് കോൺഗ്രസിന്റെ ഉത്തരവാദിത്വം ആണ്. ഭാരതീയ നാഷണൽ ജനതാദൾ പത്രിക പിൻവലിക്കുമെന്നാണ് പ്രതീക്ഷ. രേഖാമൂലം ഉറപ്പുനൽകിയതിന്റെ അടിസ്ഥാനത്തിലാണ് മണ്ഡലത്തിൽ പ്രവർത്തനം ആരംഭിച്ചത്. എൻസികെയ്ക്ക് രണ്ട് സീറ്റുകൾ നൽകിയെന്ന് പറയുന്ന കത്ത് തങ്ങളുടെ കൈയിലുണ്ടെന്നും അതിൽ ഒന്ന് എലത്തൂരും മറ്റൊന്ന് പാലയുമാണ്. പാലായും കായംകുളവുമാണ് എൻ.സി.കെ. ആദ്യംആവശ്യപ്പെട്ടത്. എന്നാൽ, കായംകുളത്ത് മറ്റൊരു സ്ഥാനാർഥി വന്നപ്പോൾ മാറിനിൽക്കാനുള്ള മാന്യത പാർട്ടി കാണിച്ചു. എലത്തൂരിലും എൻ.സി.കെ ഇതേ മാന്യതയാണ് പ്രതീക്ഷിക്കുന്നത്. പ്രാദേശികപ്രശ്നങ്ങൾ ഉണ്ടെങ്കിൽ അത് ജില്ലാനേതൃത്വം ഇടപെട്ട് ശമിപ്പിക്കുകയാണ് വേണ്ടത്. അല്ലാതെ പ്രതിഷേധങ്ങൾ തെരുവിലേക്കെത്തിക്കുന്നത് മുന്നണിസംവിധാനത്തിന് യോജിച്ച നിലപാടല്ല- സുൽഫിക്കർ മയൂരി പറഞ്ഞു. തിങ്കളാഴ്ച കഴിഞ്ഞാൽ പര്യടനത്തിനിറങ്ങുമെന്ന് എൻ.സി.കെ. വർക്കിങ് പ്രസിഡന്റ് ബാബു കാർത്തികേയനും വൈസ് പ്രസിഡന്റ് പി. ഗോപിനാഥും വ്യക്തമാക്കിയിട്ടുണ്ട്. അതേസമയം എലത്തൂർ സീറ്റിൽ മാണി.സി.കാപ്പന്റെ എൻ.സി.കെ.തന്നെ മത്സരിക്കട്ടെ എന്ന് കോൺഗ്രസ് സംസ്ഥാനനേതൃത്വം നിലപാടെടുത്തെങ്കിലും അംഗീകരിക്കാൻ കഴിയില്ലെന്ന തീരുമാനത്തിൽ ഉറച്ചുനിൽക്കുകയാണ് മണ്ഡലം കോൺഗ്രസ് ഭാരവാഹികൾ. മാണി സി. കാപ്പനുമായി ചർച്ചനടത്തിയശേഷം ഞായറാഴ്ച വൈകീട്ട് അന്തിമതീരുമാനമറിയിക്കുമെന്നായിരുന്നു ഡി.സി.സി. നേതൃത്വത്തിന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ഉറപ്പുനൽകിയത്. പക്ഷേ, കൃത്യമായ തീരുമാനം അറിയിച്ചിട്ടില്ല. യു.ഡി.എഫ്. തീരുമാനിക്കുന്ന ഏത് സ്ഥാനാർഥിയെയും അംഗീകരിക്കുമെന്നരീതിയിൽ എം.കെ. രാഘവൻ എം.പി.യും നിലപാട് മയപ്പെടുത്തിയിട്ടുണ്ട്. പക്ഷേ, യു.വി. ദിനേശ് മണി പത്രിക പിൻവലിക്കേണ്ടിവന്നാലും സുൾഫിക്കർ മയൂരിക്കുവേണ്ടി പ്രചാരണത്തിനിറങ്ങില്ലെന്നാണ് ഭൂരിഭാഗം മണ്ഡലം ഭാരവാഹികളും പറയുന്നത്. തിങ്കളാഴ്ചയാണ് പത്രിക പിൻവലിക്കാനുള്ള അവസാനദിവസം. എന്ത് തീരുമാനം കൈക്കൊള്ളണമെന്നാലോചിക്കാൻ തിങ്കളാഴ്ച എലത്തൂർ നിയോജമണ്ഡലത്തിലെ മണ്ഡലം, ബ്ലോക്ക് പ്രസിഡന്റുമാരുടെയും ഡി.സി.സി. ഭാരവാഹികളുടെയും വിവിധ പോഷകസംഘടനാനേതാക്കളുടെയും യോഗം വിളിച്ചിട്ടുണ്ട്. മണ്ഡലത്തിലെ പ്രവർത്തകർ പറഞ്ഞിട്ടാണ് നാമനിർദേശപത്രിക നൽകിയതെന്നും അവരുടെ തീരുമാനത്തിനനുസരിച്ചേ നിലപാടെടുക്കുകയുള്ളുവെന്നും യു.വി. ദിനേശ് മണിയും വ്യക്തമാക്കി. ശനിയാഴ്ച ഡി.സി.സി. ഓഫീസിൽ നടന്ന ചർച്ചയിൽ കോൺഗ്രസ് ഭാരവാഹികൾ ഉന്നയിച്ച വിഷയങ്ങൾ സംസ്ഥാനനേതൃത്വത്തിന് റിപ്പോർട്ടായി നൽകിയിട്ടുണ്ട്. അതിനനുസരിച്ച് തീരുമാനമുണ്ടാവുമെന്ന് കെ.പി.സി.സി. വർക്കിങ് പ്രസിഡന്റ് കെ.വി. തോമസ് പറഞ്ഞു. എ.ഐ.സി.സി. ജനറൽസെക്രട്ടറി ഉമ്മൻചാണ്ടിയെ എലത്തൂരിലെ പ്രശ്നങ്ങൾ ഡി.സി.സി. പ്രസിഡന്റ് യു. രാജീവൻ ധരിപ്പിച്ചിട്ടുണ്ട്. നേരത്തേ എലത്തൂർ സീറ്റ് എൻ.സി.കെ.യ്ക്ക് വിട്ടുനൽകിയതിനാൽ തിരിച്ചെടുക്കാൻ കഴിയില്ലെന്ന നിലപാടാണ് നേതാക്കൾ അറിയിച്ചത്. മുന്നണിമര്യാദ എന്ന നിലയിൽ സ്ഥാനാർഥിയെ അംഗീകരിക്കണമെന്നാണ് നേതൃത്വം ആവശ്യപ്പെടുന്നത്. എൻ.സി.കെ.യ്ക്ക് നൽകിയ സീറ്റാണ്, അതെങ്ങനെയാണ് തിരിച്ചെടുക്കുക എന്ന നിലപാടാണ് യു.ഡി.എഫ്. കൺവീനർ എം.എം. ഹസ്സനും സ്വീകരിച്ചത്. Content HIghlight:Elathur seat issue: Standing firm in Elathur candidature says Zulfikar Mayuri
from mathrubhumi.latestnews.rssfeed https://ift.tt/3r9TGGE
via
IFTTT
No comments:
Post a Comment