ആലപ്പുഴ: സ്ഥാനാർഥിനിർണയവുമായി ബന്ധപ്പെട്ട അസ്വാരസ്യങ്ങൾ എൽ.ഡി.ഫിൽ പടരുന്നു. ആലപ്പുഴ മണ്ഡലത്തിൽ സ്ഥാനാർഥി പട്ടികയിലുള്ള പി.പി. ചിത്തരഞ്ജനെതിരേ ചൊവ്വാഴ്ച പോസ്റ്റർ പ്രത്യക്ഷപ്പെട്ടു. മന്ത്രി ജി. സുധാകരനെ മത്സരിപ്പിക്കണമെന്നാവശ്യപ്പെട്ട് എ.ഐ.ടി.യു.സി.യുടെ പേരിലും പോസ്റ്റർ ഉയർന്നു.മന്ത്രിമാരായ ഡോ. ടി.എം. തോമസ് ഐസക്, ജി. സുധാകരൻ, പി. തിലോത്തമൻ എന്നിവരെ മത്സരിപ്പിക്കണമെന്ന ആവശ്യവും ഇവർക്കുപകരം സ്ഥാനാർഥികളെ കണ്ടെത്തിയതിലുള്ള അമർഷവുമാണ് പ്രതിഷേധക്കാർ മുഖ്യമായും ചർച്ചയാക്കുന്നത്. മുൻനിര നേതാക്കളെയെല്ലാം തഴഞ്ഞതിലുള്ള പ്രതിഷേധം സി.പിഎം. നേതൃനിരയിലുമുണ്ട്. ജി. സുധാകരനെയും ഡോ. ടി.എം. തോമസ് ഐസക്കിനെയും മാറ്റില്ലെന്ന നിലപാടിൽ പകരക്കാരെ ഗൗരവമായി പരിഗണിച്ചിരുന്നില്ല. മന്ത്രിമാരെ മാറ്റിനിർത്തുമെന്ന് ഉറപ്പായിരുന്നെങ്കിൽ ആ നിലയ്ക്കു ചർച്ചകൾ നടത്താമായിരുന്നുെവന്നാണ് ഒരുവിഭാഗം ചൂണ്ടിക്കാണിക്കുന്നത്. ജില്ലാ നേതൃത്വം നിർദേശിക്കാത്ത സ്ഥാനാർഥിയുടെ പേര് സംസ്ഥാന നേതൃത്വം മാവേലിക്കരയ്ക്കുവേണ്ടി നിശ്ചയിക്കുകയും ചെയ്തു. പുറത്തുനിന്നുള്ള സ്പന്ദനങ്ങൾകൂടി നേതൃത്വം കണക്കിലെടുത്തുവെന്ന് വിശ്വസിക്കുന്നവരുമുണ്ട്. അതേസമയം ദീർഘകാലമായി മത്സരിക്കുന്നവരെ മാറ്റിയതിൽ സന്തോഷിക്കുന്ന പാർട്ടിപ്രവർത്തകരും ഏറെയാണ്. പി.പി. ചിത്തരഞ്ജനെ അമ്പലപ്പുഴയിലേക്കു മാറ്റുക, ആലപ്പുഴയിൽ മുൻ ജില്ലാ പഞ്ചായത്തംഗം കെ.ടി. മാത്യുവിനെ സ്ഥാനാർഥിയാക്കുക, അമ്പലപ്പുഴയിൽനിന്ന് എച്ച്. സലാമിനെ അരൂരേക്കുമാറ്റുക തുടങ്ങിയ ബദൽ നിർദേശങ്ങളും ഉയർന്നിട്ടുണ്ട്. മാത്യു ഉള്ളതിനാൽ ലത്തീൻസഭാ പ്രാതിനിധ്യമാകും. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റായതിനാൽ ദലീമയെ മാറ്റിനിർത്തുകയുമാവാം എന്നിങ്ങനെയാണ് ബദൽ ചർച്ചകൾ. എന്നാൽ, ജില്ലാ സെക്രട്ടറി ആർ. നാസറിനെയോ സംസ്ഥാന കമ്മിറ്റിയംഗം സി.ബി. ചന്ദ്രബാബുവിനെയോ അരൂരിൽ മാത്സരിപ്പിക്കണമെന്ന് ആവശ്യപ്പെടുന്നവരുമുണ്ട്. നായർ പ്രാതിനിധ്യം ഇല്ലാതെ പോയത് പരിഹരിക്കുന്നതിനായി സംസ്ഥാന കമ്മിറ്റിയംഗം സി.എസ്. സുജാതയെ അമ്പലപ്പുഴയിലോ കായംകുളത്തോ പരിഗണിക്കണമെന്നും വാദമുയരുന്നുണ്ട്. എന്നാൽ, ഈ വൈകിയവേളയിൽ ഇനി മാറ്റങ്ങൾ പ്രതീക്ഷിക്കുന്നില്ല.
from mathrubhumi.latestnews.rssfeed https://ift.tt/3busTjW
via
IFTTT
No comments:
Post a Comment